Sunday, August 11, 2013

അദ്ധ്യായം - 8

കാര്‍ വിറകുപുരയില്‍ കയറ്റി നിര്‍ത്തി. ഇരുവശത്തേയും ഗ്ലാസ്സുകള്‍ പൊക്കി ഡോര്‍ തുറന്ന് ഇറങ്ങുമ്പോഴേക്കും ടോര്‍ച്ചുമായി ഉണ്ണിക്കുട്ടന്‍ വന്നു.

'' ചിലപ്പോള്‍ ഇവിടെ പാമ്പിനെ കാണാറുണ്ട്. എലിയെ പിടിക്കാന്‍ വരുന്നതാ '' അവന്‍ ടോര്‍ച്ച് തെളിച്ചു. മുറ്റത്ത് ചാരുകസേലയില്‍ ഇളയച്ഛന്‍ ഇരിപ്പുണ്ട്, വലിയമ്മയും ചെറിയമ്മയും നാലുകെട്ടിന്‍റെ കരിങ്കല്‍ പടവിലും,

'' ഇളയച്ഛന്‍ എപ്പോഴാ എത്തിയത് '' ദിലീപ് മേനോന്‍ ചോദിച്ചു.

'' ദീപു പോയതും ഞാനെത്തി. ഇപ്പോള്‍ ഇറങ്ങിയതേയുള്ളു എന്നാണ് സുമിത്ര പറഞ്ഞത് ''.

'' പപ്പനമ്മാമനുമായി വര്‍ത്തമാനം പറഞ്ഞ് ഇരുന്നപ്പോള്‍ സമയം പോയത് അറിഞ്ഞില്ല അല്ലേ '' വലിയമ്മ ചോദിച്ചു '' നിന്നെ മൊബൈലില്‍ വിളിച്ച് അന്വേഷിക്കണോ എന്ന് ഉണ്ണിക്കുട്ടന്‍ ചോദിച്ചതാണ്. എട്ടര മണി കഴിഞ്ഞിട്ട് കണ്ടില്ലെങ്കില്‍ വിളിച്ചോ എന്ന് ഞാനും പറഞ്ഞു ''.

'' അങ്ങിനെയല്ല വലിയമ്മേ ഉണ്ടായത്. പോകുമ്പോള്‍ വഴിക്ക് കുറച്ചു നേരം തങ്ങി. പപ്പനമ്മാമന്‍റെ അടുത്ത് അധിക നേരം സംസാരിക്കാന്‍ കൂടി പറ്റിയില്ല ''. കളി കണ്ടു നിന്ന വിവരം അയാള്‍ പറഞ്ഞു.

'' അല്ലെങ്കിലും പണ്ടേ നിനക്ക് ഒരു പതിവുണ്ട്. കിഴക്കോട്ടേക്ക് എന്നു പറഞ്ഞ് പുറപ്പെട്ടാല്‍ പടിഞ്ഞാറാണ് എത്തുക. ഇത്ര വലുതായിട്ടും ആ ശീലം വിട്ടിട്ടില്ല ''. അയാളൊന്നും പറഞ്ഞില്ല. പഴയ ശീലങ്ങള്‍ അങ്ങിനെ മാറ്റാനാവില്ലല്ലോ.

'' കുളിമുറീല് വെള്ളം നിറച്ചു വെച്ചിട്ടുണ്ട്. മേല്‍ക്കഴുകണം എന്നുണ്ടെങ്കില്‍ വേഗം പോയി കഴുകീട്ട് വാ '' ചെറിയമ്മ പറഞ്ഞു '' ഇളയച്ഛന് അത്താഴം കഴിക്കാറായി ''.

നാലുകെട്ടിലെ അടുക്കളയോട് ചേര്‍ന്നുള്ള കിണറിലെ വെള്ളത്തിന്ന് നല്ല തണുപ്പുണ്ട്. വേനലിന്‍റെ ചൂട് അതിനെ ബാധിച്ചിട്ടില്ല. കുളത്തില്‍ നിന്ന് അകലെയല്ലാത്തതിനാല്‍ വേനല്‍ക്കാലത്ത് കിണര്‍ വറ്റാറില്ല. മഴക്കാലത്ത് പുഴയിലെ വെള്ളം കലങ്ങുമ്പോള്‍ ചെറിയൊരു നിറവ്യത്യാസം ഉണ്ടാവുയും ചെയ്യും. ദേഹത്ത് വെള്ളം വീണതും  പുതിയ ഒരു ഊര്‍ജ്ജം ലഭിച്ചതു പോലെ.

അടുക്കളയില്‍ നിന്ന് കിണറിലെ വെള്ളം കോരിയെടുക്കാന്‍ സൌകര്യമുണ്ട്. വെള്ളം കോരുമ്പോള്‍ മരത്തിന്‍റെ വലിയ തുടി തിരിയുന്നത് കാണാന്‍ നല്ല രസമാണ്. കുട്ടിക്കാലത്ത് ആരെങ്കിലും വെള്ളം കോരുന്ന ശബ്ദം കേട്ടാല്‍ ആ കാഴ്ച കാണാന്‍ ഓടിയെത്തും. കുളിമുറിയിലേക്ക് വെള്ളം എത്തിക്കുന്നത് നല്ല പാടാണ്. ചെപ്പുകുടത്തില്‍ വെള്ളം നിറച്ച് ഏറ്റിക്കൊണ്ടു പോവണം. എല്ലാവരും ഒത്തു കൂടുമ്പോള്‍ അത് ബുദ്ധിമുട്ടാവും. കിണറില്‍ പമ്പു വെച്ച് വാട്ടര്‍ ടാങ്കും പൈപ്പുകളും സ്ഥാപിച്ചാല്‍ സൌകര്യമാവും. വലിയമ്മയോട് ചോദിച്ച് അത് ചെയ്യിക്കണം. കുളിച്ച് വസ്ത്രം മാറി വരുമ്പോഴേക്കും എല്ലാവരും ഭക്ഷണം  കഴിക്കാനുള്ള ഒരുക്കത്തിലാണ്.

'' രാത്രീലിക്ക് എന്താ വേണ്ടത് എന്ന് നിന്നോട് നേരത്തെ ചോദിക്കാന്‍ വിട്ടു. മാഷേട്ടന് കഞ്ഞി വേണം. അതോണ്ട് എല്ലാവര്‍ക്കും അതുണ്ടാക്കും. നിനക്ക് വേണച്ചാല്‍ ദോശ ഉണ്ടാക്കിത്തരാം. ചൂടോടെ കഴിച്ചോ ''.

'' എനിക്കും കഞ്ഞി മതി. വേനല്‍ക്കാലത്ത് അതാ നല്ലത്. ദോശ കഴിച്ചാല്‍ വെള്ളം കുടിച്ച് മതിയാവും ''.

മട്ടയരി കഞ്ഞിയോടൊപ്പം ചെറുപയര്‍ കറിയും തേങ്ങ വറത്തരച്ചതും അച്ചാറും ചുട്ട പപ്പടവുമായപ്പോള്‍ വിഭവ സ്മൃദ്ധമായി.

'' പപ്പനമ്മാന്‍ എന്തു പറയുന്നു '' കഞ്ഞി കുടിക്കുന്നതിനിടെ ഇളയച്ഛന്‍ അന്വേഷിച്ചു. കുട്ടികളെ പച്ചക്കറി കൃഷി പഠിപ്പിക്കുന്നതും നവതി ആഘോഷിക്കുന്ന കാര്യവും വിവരിച്ചു.

'' അദ്ദേഹം പരമ യോഗ്യനാണ്. ഈ നാട്ടിലെന്നല്ല ഒരു വിധം സ്ഥലത്തൊന്നും ഇതു പോലത്തെ മനുഷ്യനെ കാണാന്‍ കിട്ടില്ല.  അദ്ദേഹത്തിന്‍റെ ഓരോ ചെയ്തിയും. സ്വന്തം ആദര്‍ശത്തിന്ന് യോജിച്ചതായിരിക്കും. മനസ്സുകൊണ്ട് അദ്ദേഹത്തെ മൂന്നു നേരവും ഞാന്‍ വണങ്ങാറുണ്ട് ''.

'' ഒരുപാട് വീടുകളുണ്ട് ആ കോളനിയില്‍ ''.

'' ഉവ്വുവ്വ്. നാലില്‍ ചില്വാനം ഏക്ര ഭൂമിയാണ് ഭാഗത്തില്‍ അദ്ദേഹത്തിന്ന് കിട്ടിയത്. റോഡിനും മറ്റും നീക്കിവെച്ച ശേഷം മുഴുവന്‍ സ്ഥലവും അഞ്ചു സെന്‍റ് പ്ലോട്ടുകളാക്കി. ഒക്കെ വീടില്ലാത്ത പാവപ്പെട്ടവര്‍ക്ക് കൊടുത്തു ''.

'' വീടുണ്ടാക്കാന്‍ പണത്തിനോ ''.

'' ദുര്‍ബ്ബല വിഭാഗങ്ങള്‍ക്ക് ചില ആനുകൂല്യങ്ങളൊക്കെയുണ്ടല്ലോ. അതുപയോഗിച്ചാണ് വീടുകള്‍ പണിതത്. താന്‍ ആ സ്ഥലം ശരിക്ക് കണ്ടോ. ചുറ്റോടും മാത്രമേ വേലിയുള്ളു. അകത്ത് എല്ലാം ഒന്നിച്ചാണ്. ധന സഹായം കിട്ടാന്‍ അപേക്ഷ കൊടുക്കുമ്പോള്‍ ആധാരം വേണോലോ. അതിന്ന് അതിരു വേണ്ടേ. അതുകൊണ്ട് ഓരോ പ്ലോട്ടിന്‍റേയും നാലു മൂലകളിലും കോണ്‍ക്രീറ്റിന്‍റെ ഓരോ പോസ്റ്റ് ഇട്ടിട്ടുണ്ട് . അല്ലാതെ വേലിയോ മതിലോ ഒന്നും ഇല്ല ''.

'' കോളനി വരെ നല്ല കോണ്‍ക്രീറ്റ് റോഡുണ്ട് ''.

'' പഞ്ചായത്ത് മെമ്പര്‍ മാധവന്‍ പപ്പനമ്മാമന്‍റെ കടുത്ത ആരാധകനാണ്. പൊതു മുതല്‍ അപഹരിക്കില്ല എന്ന ആദര്‍ശം കൊണ്ടു നടക്കുന്ന ആള്‍. ആ കക്ഷിയുടെ ശ്രമത്തിലാണ് റോഡ് വന്നത്. കുട്ടികള്‍ക്ക് ഒരു പാര്‍ക്ക് ഉണ്ടാക്കാനുള്ള ഉദ്ദേശം ഉണ്ട് എന്ന് കേട്ടു ''.

'' കുഞ്ഞുണ്ണിമാമയുമായി പപ്പനമ്മാന് അലോഹ്യപ്പെടേണ്ടി വന്നു എന്ന് സൂചിപ്പിച്ചു ''.

'' തന്‍റെ കുഞ്ഞുണ്ണിമാമയുമായി ആരാ പൊരുത്തപ്പെടുക. തനിച്ചൊരു സ്വാര്‍ത്ഥനാണ് അയാള്‍. എന്നെ ആ മനുഷ്യന് കണ്ണെടുത്താല്‍ കണ്ടൂടാ ''.

'' അതും മനസ്സിലായി ''.

'' മനുഷ്യന് ആഗ്രഹമൊക്കെ ഉണ്ടാവും. പക്ഷെ ദുരാഗ്രഹം പാടില്ല. ഉള്ള സ്വത്തിന്‍റെ മുക്കാല്‍ പങ്കും ഓരോ കാരണം പറഞ്ഞ് മൂപ്പര് സ്വന്തം കൈവശത്താക്കി. പോരാഞ്ഞിട്ട് തറവാട്ടു വളപ്പില്‍ എനിക്ക് സ്ഥലം ഒന്നൂല്യാ, പത്തായപ്പുര എനിക്ക് വേണം എന്ന് മദ്ധ്യസ്ഥന്മാര്‍ മുഖാന്തിരം അറിയിച്ചു. അതുവരെ ഞാന്‍ ഇതിലൊന്നും ഇടപെട്ടിട്ടില്ല. ഭാര്യയുടെ വീട് ഭാഗിക്കാന്‍ മുമ്പിട്ടിറങ്ങി എന്ന പേരുദോഷം വരുത്തണ്ടല്ലോ. പക്ഷെ സംഗതിയുടെ പോക്ക് കണ്ടപ്പോള്‍ എന്തോ ഒരു പന്തികേടുണ്ടെന്ന് തോന്നി. അയാളുടെ ചില സേവക്കാരുണ്ട്. അവരെ പിടിച്ചു. എന്താ കുഞ്ഞുണ്ണിമാമന്‍ പ്ലാനിട്ടത് എന്നറിയ്യോ. പത്തായപ്പുര റജിസ്റ്റര്‍ ചെയ്തു കയ്യില്‍ കിട്ടിയാല്‍ ഏതെങ്കിലും റൌഡികളെ അവിടെ താമസിപ്പിക്ക്യാ. കുറച്ചു ദിവസം കഴിഞ്ഞാല്‍ അവര് അവരുടെ സ്വഭാവം കാണിക്കും. ഇപ്പുറത്ത് രണ്ട് പെണ്ണുങ്ങള്‍ മാത്രമല്ലേ ഉള്ളൂ. കേസ്സിനും കൂട്ടത്തിനും ഒക്കെ എത്ര പോവും. ഒടുക്കം മടുത്തിട്ട് സ്ഥലം വിറ്റ് ഇവിടം വിട്ടു പോവും. ആ സമയത്ത് ചുളു വിലയ്ക്ക് എല്ലാം കൂടി കൈക്കലാക്കാം. അത് അറിഞ്ഞപ്പോള്‍ ഒരു കൈ നോക്കണം എന്ന് ഞാനും നിശ്ചയിച്ചു. പത്തായപ്പുര സുമിത്രയ്ക്ക് വേണം എന്ന് ഉറച്ചു നിന്നു. തീരെ മനസ്സില്ലാതെയാണ് ഒടുവില്‍ സമ്മതിച്ചത്. അതോടെ ഞാനായി നമ്പര്‍ വണ്‍ ശത്രു. ഇപ്പോള്‍ മാധവനില്ലാത്ത കുറ്റം ഇല്ല ''.

'' ഇങ്ങിനെയൊക്കെ ആരെങ്കിലും ചെയ്യോ ''.

'' സാധാരണ ഒരാള് ചെയ്യില്ല. പക്ഷെ സുന്ദരേശ്വരമേനോന്‍ അതും അതിലപ്പുറവും ചെയ്യും. തനിക്ക് കേള്‍ക്കണോ ''  ഇളയച്ഛന്‍ തുടര്‍ന്നു '' ഞാന്‍ പറഞ്ഞ അയാളുടെ സേവക്കാരുണ്ടല്ലോ. നമ്മള് ചോദിച്ചാലൊന്നും അവര് വിട്ടു പറയില്ല. അവരുടെ ചില കൂട്ടാളികളുണ്ട് എന്‍റെ പരിചയത്തില്‍. അവര് മുഖാന്തിരം അറിഞ്ഞ വിവരങ്ങളാണ്  ഇത്. എന്നോട് ശത്രുത തോന്നാന്‍ ഇങ്ങിനെയൊരു കാരണമുണ്ട് എന്നു സമ്മതിക്കാം. എന്നാല്‍ മുകുന്ദേട്ടന്‍റെ കാര്യത്തില്‍ അങ്ങിനെ വല്ലതുമുണ്ടോ. പിന്നെന്തിനാ ഒരു നീരസം ''. അച്ഛനെക്കുറിച്ചാണ് പറയുന്നത്. രാവിലെ കുഞ്ഞുണ്ണിമാമ പറഞ്ഞത് ഓര്‍മ്മ വന്നു.

''  അച്ഛനും അമ്മയ്ക്കും കുഞ്ഞുണ്ണിമാമയോടല്ലേ അലോഹ്യം ''.

'' അതിന് കാരണക്കാരന്‍ ഇയാളാണ്. അതറിയ്യോ ''

'' അച്ഛന്‍റെ കാല് മുറിച്ചു മാറ്റിയ സമയത്ത് കാണാന്‍ ചെല്ലാത്തതുകൊണ്ടാണ് ഇഷ്ടക്കേടുണ്ടായത് എന്നാണ് കുഞ്ഞുണ്ണിമാമ എന്നോട് പറഞ്ഞത്. ഇലക്ഷന്‍ കാരണം ആ സമയത്ത് മാമന് ലീവെടുക്കാന്‍ കഴിഞ്ഞില്ലാത്രേ. അതാണ് പോവാതിരിക്കാന്‍ കാരണം എന്നും പറഞ്ഞു ''.

'' ശുദ്ധ നുണ. പണത്തിനു വേണ്ടി എന്തോ കാര്യം വഴി വിട്ടു ചെയ്തതിന് ആ സമയത്ത് കേസില്‍ കുടുങ്ങിയതാണ്. കാലു പിടിക്കാന്‍ ബഹുമിടുക്കനായതോണ്ട് പണം കൊടുത്തും സേവ പിടിച്ചും വലിയ കേട് പറ്റാതെ അതില്‍ നിന്ന് രക്ഷപ്പെട്ടു. എന്‍റെ മനസ്സില്‍ തോന്നുന്ന കാരണം ഇതൊന്ന്വോല്ല. മുകുന്ദേട്ടന്‍ മിലിട്ടറീല് ഓഫീസറായിരുന്ന ആളാണ്. നേരേ വാ നേരേ പോ എന്നതാണ് മൂപ്പരുടെ രീതി. ഇയാളുടെ തരികിട ആ മൂപ്പരുടെ അടുത്ത് നടക്കില്ല. ഒന്നു രണ്ടു സംഭവങ്ങള്‍ മുകുന്ദേട്ടന്‍ എന്‍റടുത്ത് പറഞ്ഞിട്ടൂണ്ട് ''.

'' അച്ഛന്‍ എപ്പോഴെങ്കിലും വിളിക്കാറുണ്ടോ ''.

'' മിക്ക ആഴ്ചയും വിളിക്കും. കാര്യങ്ങളൊക്കെ സംസാരിക്കും ''.

'' ഞാന്‍ വരുന്ന കാര്യം അച്ഛനോട് പറഞ്ഞിരുന്നില്ല ''.

'' അതൊന്നും സാരൂല്യാ. ചെറിയ കുട്ടികളുടെ മനസ്സാണ് ദീപൂന് എന്ന് ഇടയ്ക്ക് പറയാറുണ്ട് ''. ഭക്ഷണം കഴിഞ്ഞ് ഇളയച്ഛന്‍ എഴുന്നേറ്റു. അദ്ദേഹത്തിന്‍റെ പുറകെ കൈ കഴുകി പുറത്തേക്ക് നടന്നു.

'' തനിക്ക് ഉറങ്ങാറായോ ''.

'' ഇല്ല. എന്താ വേണ്ടത് ''.

''നമുക്ക് കുറച്ചു നേരം സംസാരിച്ചിരിക്കാം. പത്തു മിനുട്ട് കഴിഞ്ഞാല്‍ പവര്‍ കട്ടാണ്. അര മണിക്കൂറ് കഴിഞ്ഞിട്ടേ കറണ്ട് വരുള്ളു. അതു കഴിഞ്ഞിട്ട് കിടന്നാല്‍ പോരേ ''. ശരിയെന്ന് സമ്മതിച്ചു. ഇളയച്ഛന്‍ ചാരുകസേലയില്‍ കിടന്നു. കല്‍പ്പടവില്‍ വലിയമ്മയ്ക്കും ഇളയമ്മയ്ക്കും നടുവിലായി ദിലീപ് മേനോന്‍ ഇരുന്നു.

'' ദീപൂന് പത്തു മുപ്പത്താറ് വയസ്സായി. നല്ല വിദ്യാഭ്യാസവും ലോക പരിചയവും ഉണ്ട്. ആലോചിച്ച് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്ത ആളല്ല. എന്നാലും ചിലതൊക്കെ പറഞ്ഞു തരണം എന്ന് എനിക്ക്തോന്നി. ഞാന്‍ സുമിത്രയെ കല്യാണം കഴിച്ച് ഇവിടെ വരുമ്പോള്‍ തനിക്ക് മൂന്ന് വയസ്സാണ്. ദീപൂനെ ഞാനും കുറച്ചൊക്കെ എടുത്തോണ്ട് നടന്നിട്ടുണ്ട്. ആ സ്വാതന്ത്രം വെച്ച് ചിലതൊക്കെ തന്നോട് പറയാന്‍ പോവ്വാണ് ''.

'' ഇളയച്ഛന്‍ പറയൂ '' കേള്‍ക്കാന്‍ അയാള്‍ തയ്യാറെടുത്തു.

7 comments:

  1. കേൾക്കാൻ ഞങ്ങളും തയ്യാറെടുത്തു... പറയൂ കേരളേട്ടാ ഇനി...

    ReplyDelete
  2. അതേ.. പറഞ്ഞോളൂ... വിട്ടു പോയത് വായിക്കണം..
    ആശംസകൾ...

    ReplyDelete
  3. വിനുവേട്ടന്‍,
    ദിലീപ് കേള്‍ക്കട്ടെ. നമുക്ക് കഥയുമായി മുന്നോട്ടുപോവാം 
    വി.കെ,
    വെറും ഉപദേശമാണ്. നമുക്കത് പിന്നീട് അറിയാം 

    ReplyDelete
  4. ഏട്ടൻ തുടരൂ കേള്ക്കാൻ ഞാനും തയാറെടുത്തു...

    ReplyDelete
  5. എന്താണാവോ ഇളയച്ചന് പറയാനുള്ളത്.

    ReplyDelete
  6. ഉം കേള്‍ക്കാലോ .. എന്താ പറയാന്ന്..

    ReplyDelete
  7. Nalina,
    ശരി. എല്ലാം അറിയാറാവും.

    ഡോക്ടർ,
    പിന്നീട് അത് അറിയാം.

    Echmukutty,
    ഇതാ ആ കാര്യങ്ങൾ നമ്മളുടെ മുന്നിലെത്തുന്നു.

    ReplyDelete