Sunday, January 19, 2014

അദ്ധ്യായം - 24.


'' നിന്നുടെ വീട്ടിൽ രണ്ടു നായ്ക്കളുമുണ്ടല്ലോ
എങ്ങിനെ ഞാനും വരട്ടെ അമ്മാളു എങ്ങിനെ
ഞാനും വരട്ടെ ''.

'' കടിയ്ക്കുന്ന നായിനെ പടിക്കലും കെട്ടീടാം
കുരയ്ക്കാണ്ടു കഴിക്കാം ചെല്ലച്ചോ പിന്നാലെ
വന്നോളിൻ ''.

സി.എഫ്. എൽ. വിളക്കിൻറെ വെട്ടത്തിൽ കളിക്കാർ സ്വയം മറന്ന് കളിക്കുകയാണ്. ചായം തേച്ച അവരുടെ മുഖത്ത് പൊടിഞ്ഞ വിയർപ്പു തുള്ളികൾ മുത്തുകൾ പോലെ തിളങ്ങുന്നുണ്ട്. ചെണ്ടയുടെ താളത്തിനൊപ്പിച്ച് കളിക്കാരുടെ കയ്യിലുള്ള തൂവാലകൾ ഇളകുന്നതും നോക്കി നിർനിമേഷനായി ഇരുന്നു.

'' ദീപൂ എഴുന്നേൽക്ക്. സമയം രണ്ടായി '' വലിയമ്മയുടെ വിളി കേട്ട് ദിലീപ് മേനോൻ ഉണർന്നു.

'' പപ്പനമ്മാമൻ വന്നിട്ടുണ്ട് '' അവർ പറഞ്ഞു '' കുറെനേരമായി നിന്നെ കാത്തിരിക്കുന്നു ''. വേഗം എഴുന്നേറ്റു ചെന്നു. പപ്പനമ്മാമൻ ചാരുപടിയിൽ ഇരിപ്പാണ്.

'' ദീപു നല്ല ഉറക്കമായിരുന്നു. ശല്യം ചെയ്യണ്ടാന്ന് കരുതി വിളിക്കാഞ്ഞതാ '' അദ്ദേഹം പറഞ്ഞു '' നേരം വെളുക്കുന്നതു വരെ ഉറങ്ങാതെ കളി കണ്ടതല്ലേ ''.

'' കളി മുഴുവനും കാണാൻ നിന്നില്ല. മൂന്നു മണിയാവുമ്പോഴേക്കും മടങ്ങിവന്നു ''.

കഴിഞ്ഞ രാത്രി ശരിക്ക് ഉറങ്ങാൻ പറ്റിയില്ല. പൊറാട്ടുംകളി കാണണോ എന്നുചോദിച്ച് സന്ധ്യയോടെ ജാഫർ വിളിച്ചപ്പോൾ വേണ്ടാ എന്നു പറയാൻ കഴിഞ്ഞില്ല. എത്രയോ കാലത്തിന്നു ശേഷം വീണു കിട്ടിയ അവസരമാണ്.

'' ഉറക്കത്തിലും പൊറാട്ടുംകളിയുടെ നിനവായിരിക്കും അല്ലേ '' പപ്പനമ്മാമൻ ചിരിച്ചു '' മണ്ണാനും മണ്ണാത്തിയും, കുറവനും കുറത്തിയും, പൂക്കാരിപെണ്ണുമൊക്കെ കണ്ണിനുമുമ്പിൽ കളിക്കുന്നതുപോലെ തോന്നിയിട്ടുണ്ടാവും ''.

ആ പറഞ്ഞത് ശരിയാണ്. തലേന്നുരാത്രി കേട്ട പാട്ടിൻറേയും കൊട്ടിൻറേയും അലകൾ ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നതുപോലെ തോന്നുന്നുണ്ട്. മറുപടിയൊന്നും പറയാതെ വെറുതെ ചിരിച്ചു. കളിയുടെ നിനവുകൾ മനസ്സിൽ നിന്ന് പോവുന്നില്ല.

പൊറാട്ടും കളിയുടെ വേദി കൊയ്ത്തുകഴിഞ്ഞ പാടങ്ങളോ, ഏതെങ്കിലും പറമ്പുകളോ ആയിരിക്കും. പണ്ടൊക്കെ വീട്ടിൽനിന്നും കളി കാണാൻ പോവാൻ അനുവാദം കിട്ടില്ല.  കള്ളും കുടിച്ച് കേൾക്കാൻ പാടില്ലാത്ത പാട്ടുകളും പാടിയുള്ള കളിയാണ് അതെന്നാണ് വീട്ടുകാരുടെ അഭിപ്രായം. വിക്ടോറിയകോളേജിൽ B.Sc ക്ക് ചേർന്നകൊല്ലം ആരോടും
പറയാതെ ജാഫറിൻറെകൂടെ കളികാണാൻ പോയത് മറക്കാനാവില്ല. വീട്ടുകാരറിയാതെ വല്ലപ്പോഴും സിനിമയ്ക്ക് പോവാനുള്ളസൗകര്യം ഉള്ളതിനാൽ ആ കാലത്ത് ഉമ്മറത്തെ ചാരുപടിയിലാണ് കിടപ്പ്. കഷ്ടകാലത്തിന്ന് ആ രാത്രി പശുക്കുട്ടി കെട്ടഴിഞ്ഞ് നടന്നു. അതോടെ പശു നിർത്താതെ കരയാൻതുടങ്ങി. വാതിൽ തുറന്ന് പുറത്തു വന്ന വീട്ടുകാർ ചാരുപടിയിൽ തലയണ്ണയും പുതപ്പും മാത്രമേ കണ്ടുള്ളു. പുലരുന്നതിന്ന് എത്രയോമുമ്പേ വീട്ടിലെത്തിയെങ്കിലും ഉറങ്ങാതെ കാത്തിരുന്ന വീട്ടുകാരിൽ നിന്ന് കേട്ട ശകാരത്തിന്ന് കണക്കില്ല.

'' സത്യം പറഞ്ഞാൽ പൊറാട്ടും കളി എനിക്കും ഇഷ്ടമാണ് '' പപ്പനമ്മാമൻ പറഞ്ഞു '' മുമ്പൊക്കെ കൊയ്ത്തു കഴിഞ്ഞാൽ ഇടയ്ക്ക് കളി ഉണ്ടാവും. വളരെക്കുറച്ച് വാദ്യങ്ങൾ, ലളിതമായ രംഗസജ്ജീകരണം, സാധാരണ വസ്ത്രങ്ങൾ ധരിച്ച വേഷങ്ങൾ, നർമ്മം തുളുമ്പുന്ന വരികൾ എന്നിവയാണ് ഈ നാടൻ കലാരൂപത്തിനെ ജനകീയമാക്കുന്നത്. ഇടക്കാലത്ത് പൊറാട്ടുംകളി സ്പൊൺസർ ചെയ്തിരുന്നത് കള്ളുഷാപ്പ്കാരായിരുന്നു. ബാക്കിവന്ന കള്ളൊക്കെ ഒരു രാത്രികൊണ്ട് ചിലവാക്കാൻ പറ്റുമല്ലോ. ഇപ്പോൾ ചില സ്ഥലങ്ങളിൽ പൊറാട്ടുംകളി സംഘങ്ങളുണ്ട് ''.

'' രണ്ടാളും കൂടി പൊറാട്ടുംകളിയെപ്പറ്റി സംസാരിച്ചിരുന്നാൽ ഇന്നത്തെ നെന്മാറ യാത്ര മുടങ്ങും. വേഗം ആഹാരം കഴിച്ച് പുറപ്പെടാൻ നോക്കിൻ '' വലിയമ്മ ധൃതികൂട്ടി.

 രണ്ടുപേർക്കും ഭക്ഷണം വിളമ്പിയശേഷം വലിയമ്മയിരുന്നു. വിശപ്പ് തോന്നുന്നില്ല. നേരം തെറ്റി ഉറങ്ങിയതിനാലാവാം. വിളമ്പി വെച്ചതിൽ പാതി പാത്രത്തിലേക്കിട്ടു.

'' പപ്പനമ്മാമൻ അങ്ങോട്ട് വരുന്നുണ്ടാവും എന്ന് ഞാൻ വിചാരിച്ചില്ല. എങ്കിൽ വിവരം തരുമായിരുന്നു '' ദിലീപ് മേനോൻ പറഞ്ഞു '' പോവുന്ന കാര്യം എങ്ങിനെ അറിഞ്ഞു ''.

'' ഒരു പമ്പ്കണക്ഷന്നുവേണ്ടി ഇലക്ട്രിസിറ്റി ഓഫീസിൽ പോയതാവിരുന്നു. വെറുതെ ദീപുവിനെ വിളിച്ചപ്പോൾ ഫോണെടുത്തത് സുഭദ്ര. ശിവരാമനെ കാണാൻ നെന്മാറക്ക് പോവുന്നകാര്യം അങ്ങിനെ അറിഞ്ഞതാണ്. എന്നാൽ അവിടംവരെ ഒന്ന് പോയാലോ എന്നു തോന്നി. പിന്നെ സംശയിച്ചു നിന്നില്ല. ഒരു ഓട്ടോറിക്ഷ വിളിച്ച് നേരെ ഇങ്ങോട്ട് പോന്നു ''.

'' അത് നന്നായി. പപ്പനമ്മാമനും അവരെ കാണാലോ ''.

'' ഞാൻ ഇടയ്ക്കൊക്കെ കാണാറുണ്ട്. ചിലപ്പോൾ വല്ലതും കൊടുക്കും. രണ്ടാമത്തെ മകനെ ഉപദേശിച്ച് നന്നാക്കാൻ എന്നെ ഏൽപ്പിച്ചതാണ്. എന്തെങ്കിലും പറഞ്ഞാൽ ചെക്കൻ കൂമനെമാതിരി മിണ്ടാതെ നിൽക്കും. നമ്മള് അവൻ നന്നായി എന്നു കരുതും. പക്ഷെ പിന്നെ ചെയ്യുന്നതും കുരുത്തക്കേടന്നെ ''.

'' അമ്മാമേ, കല്യാണത്തിന്ന് സമ്മാനം കൊടുക്കുന്നതിന്നു പകരം അതിനുള്ള സംഖ്യ ഇപ്പോൾത്തന്നെ ആ കുട്ടിയുടെ കയ്യിൽ കൊടുത്താൽ അവർക്കത് ഉപ്കാരമാവില്ലേ '' വലിയമ്മ അഭിപ്രായം ചോദിച്ചു.

'' അതാ നല്ലത് '' പപ്പനമ്മാമൻ സമ്മതിച്ചു.

'' ഞാൻ ഒരു ആയിരം ഉറുപ്പിക ഒരു കവറിലിട്ട് പെൺകുട്ടിടെ കയ്യിൽ കൊടുക്കും. ദീപു പതിനായിരം കൊടുക്കുന്നുണ്ട് എന്നു പറഞ്ഞു ''.

'' ഞാനും അയ്യായിരം കയ്യിൽ വെച്ചിട്ടുണ്ട് ''.

പാത്രങ്ങൾ ധൃതിയിൽ കഴുകിവെച്ച് വലിയമ്മ ഒരുങ്ങി വന്നു. വാതിൽപൂട്ടി താക്കോൽ സൂത്രഓട്ടയുടെ ഉള്ളിൽ തിരുകിവെച്ചു. 

മെയിൻറോഡിലേക്ക് കയറിയതും വേഗത കൂട്ടി. നാലുമണി കഴിഞ്ഞാൽ ചെറിയമ്മ സ്കൂളിൽനിന്ന് പോരും. ചെറിയച്ഛൻ സ്ഥലത്തില്ല. എന്തോ ആവശ്യത്തിന്ന് സ്വന്തം വീട്ടിലേക്ക് പോയിരിക്കുകയാണ്. ഉണ്ണിക്കുട്ടൻ ഡ്രൈവിങ്ങ്ക്ലാസ്സ് കഴിഞ്ഞ് എപ്പോൾ വരുമെന്ന് പറയാനാവില്ല. ഇരുട്ടുമ്പോഴേക്ക് തിരിച്ചെത്തണം. ചെറിയമ്മയെ തനിച്ച് ഇരുത്തിക്കൂടാ.

 പപ്പനമ്മാമനും വലിയമ്മയും ശിവരാമൻനായരുടെ ജീവിതപരാജയം വിവരിക്കുന്നത് കേൾക്കാം.

 '' ഈ തിരിവ് കഴിഞ്ഞാൽ വലത്തോട്ട് ഒരു വഴിയുണ്ട്. അതിലെ കുറച്ചു ദൂരം ചെന്നാൽ കുളവും ആൽത്തറയും ആയി. അവിടുന്ന് ഇത്തിരി കൂടി മുമ്പോട്ട് പോയാൽ ഇടത്തോട്ട്  ഒരു മണ്ണുറോഡുണ്ട്. അതിലെ മൂന്നാമത്തെ വീട്ടിലാണ് ശിവരാമൻ കഴിയുന്നത് '' കാറ് നെന്മാറ അടുക്കാറായപ്പോൾ പപ്പനമ്മാമൻ പറഞ്ഞു.

'' കൃഷ്ണകുമാർ വേലയ്ക്ക് ക്ഷണിച്ചപ്പോൾ ചെന്നത് ടൗണിലുള്ള ഒരു വീട്ടിലാണല്ലോ. എന്താ അവിടുന്ന് താമസം മാറിയോ ''.

'' ശിവരാമൻറെ മൂത്തമകൻ ചിട്ടി നടത്തി കടം വരുത്തിയ കാര്യം ഞാൻ പറഞ്ഞില്ലേ. അതോടെ സകലമാന സ്വത്തുക്കളും ഇരിക്കുന്ന വീടുംപോയി. പിച്ചച്ചട്ടി എടുത്തുഎന്ന് പറയാറില്ലേ. ശിവരാമൻറെ അനുഭവം അതായി ''.

'' നല്ലകാലത്ത് അത്രകണ്ട് നെഗളിച്ചിട്ടുണ്ട് '' പുറകിൽനിന്ന് വലിയമ്മ പറയുന്നത് കേട്ടു  '' ഒരുപാട് തെളച്ചാൽ ദൈവം അതിനെ അടുപ്പിന്ന് വാങ്ങിവെക്കും ''.

'' അങ്ങിനെ പറയരുത് സുഭദ്രേ. നീ പറഞ്ഞ ദൈവം ആർക്ക് എപ്പോൾ എന്താ ചെയ്യുക എന്ന് പറയാൻ പറ്റില്ല. അവൻറെ യോഗം ഇങ്ങിനെയാണ് എന്ന് കരുതിയാൽ മതി ''.

'' ഇതന്നെ വീട് '' ഒരു ചെറിയഓട്ടുപുരയ്ക്ക് മുന്നിൽ കാർ നിർത്തി. വേലിയിൽ പടർന്നു കയറിയ വള്ളികളിൽ ഏതൊക്കയോ പൂക്കൾ വിരിഞ്ഞു നിൽപ്പുണ്ട്. കാറിൻറെ ശബ്ദം കേട്ടതും ഒരാൾ പുറത്തുവന്നു.

'' അതാണ് ശിവരാമൻ നായർ '' പപ്പനമ്മാമൻ പറഞ്ഞു.

ദിലീപ് മേനോൻ അയാളെ നോക്കി. എഴുപതിനോടടുത്ത് പ്രായം തോന്നുന്ന ശോഷിച്ച ശരീരമുള്ള ഒരാൾ. തലയിൽ അവശേഷിച്ചിട്ടുള്ള ഏതാനും രോമങ്ങൾക്കൊപ്പം മാറിലെ മുടികളേയും നര ബാധിച്ചിട്ടുണ്ട്. തവിട്ടു നിറത്തിൽ പ്രിൻറുകളുള്ള ഒരു ലുങ്കി മാത്രമാണ് വേഷം. ആഗതരെ കണ്ടതും അയാൾ അമ്പരന്നതുപോലെ തോന്നി.

'' ദാക്ഷായണീ ഇങ്ങിട്ട് വാ, ആരൊക്കെയാണ് വന്നിരിക്കുന്നത് എന്നുനോക്ക് '' അയാൾ അകത്തേക്ക് നോക്കി ഉച്ചത്തിൽ വിളിച്ചു. നിറം മങ്ങി തുടങ്ങിയ സാരി ധരിച്ച ഉണങ്ങി മെലിഞ്ഞ ഒരു സ്ത്രീരൂപം വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു.

'' വരിൻ വരിൻ '' ചിരിച്ചുകൊണ്ട് അവർ അകത്തേക്ക് ക്ഷണിച്ചു.

ദിലീപ് മേനോൻ ചുറ്റുപാടുമൊന്ന് ശ്രദ്ധിച്ചു. കാലപ്പഴക്കം ചെന്ന വീട് വെള്ള പൂശിയ കാലം മറന്നിട്ടുണ്ടാവും. മുൻവശത്തെ ഒരു കഴിക്കോലിൽ നിന്ന് മുറ്റത്തെ മാവിലേക്ക് വലിച്ചുകെട്ടിയ അയക്കോലിൽ ഉണങ്ങാനിട്ടിരിക്കുന്ന പഴന്തുണികൾ വീട്ടുകാരുടെ ശോചനീയമായ അവസ്ഥ വിളിച്ചു പറയുന്നുണ്ട്.

പഴഞ്ചൻ പലകക്കട്ടിലിൽ പുല്ലുപായ വിരിച്ച് ശിവരാമൻ നായർ ഇരിപ്പിടമൊരുക്കി.

'' ഉള്ള സ്ഥലത്ത് എല്ലാവരും ഇരിക്കിൻ '' അയാൾ പറഞ്ഞു '' സൗകര്യമൊക്കെ തീരെ കമ്മിയാണ്. എങ്ങിനെയോ കഴിഞ്ഞു പോണൂന്ന് മാത്രം ''.

'' ഒക്കെ ഞങ്ങൾക്കറിയില്ലേ. അതാലോചിച്ച് താൻ വിഷമിക്കേണ്ടാ '' പപ്പനമ്മാമൻ ആശ്വസിപ്പിച്ചു.

'' എൻറെ തെറ്റിന്ന് ദൈവം തന്ന ശിക്ഷയാണ് ഇത്. നല്ലകാലത്ത് ഞാൻ തന്നെയാണ് കേമൻ എന്നു കരുതി ഒരുപാട് അഹങ്കരിച്ചു. പക്ഷെ മക്കള് എന്നെ തോൽപ്പിച്ചു ''.

അയാൾ വിതുമ്പികരയാൻ തുടങ്ങി. പപ്പനമ്മാമൻ എഴുന്നേറ്റുചെന്ന് അയാളുടെ കയ്യിൽ പിടിച്ചു.

'' ഇനിയും നന്നായിക്കൂടാ എന്ന് പറയാൻ പറ്റില്ല. എന്നെങ്കിലും തൻറെ കഷ്ടപ്പാടുകൾ മാറും. അതുവരെ ക്ഷമയോടെ കാത്തിരിക്ക് ''.

'' ഇനി നന്നാവ്വേ. അത് ഈ ജന്മത്ത് ഉണ്ടാവില്ല. തട്ടിമുട്ടി ഇങ്ങിനെയൊക്കെ പോണം. ചാവുന്നതിന്നുമുമ്പ് പേരക്കുട്ടിടെ കയ്യുപിടിച്ച് ഒരുത്തനെ ഏൽപ്പിക്കണം എന്ന മോഹം മാത്രമേ ഉണ്ടായിരുന്നുള്ളു. അവൾക്ക് പറ്റിയ ബന്ധമല്ല ഇത് എന്നറിയാം. വേണച്ചാൽ രണ്ടോ മൂന്നോ കൊല്ലം കാത്തിരിക്കാം. അപ്പോഴും നല്ല നിലയിൽ ഒരുത്തൻ വരുമെന്ന് എന്താ ഉറപ്പ് ''.

'' എന്താ ഈ ബന്ധത്തിന്ന് കുഴപ്പം. കല്യാണം വിളിക്കാൻ വന്നപ്പോൾ ശിവരാമേട്ടൻ ഒന്നും പറഞ്ഞില്ലല്ലോ '' വലിയമ്മ ചോദിച്ചു.

'' പെണ്ണിന്ന് വയസ്സ് ഇരുപത്തിരണ്ട് ആയിട്ടേയുള്ളു. കണ്ടാൽ അത്രയും കൂടി തോന്നില്ല. പക്ഷെ ചെക്കന് പ്രായം നാൽപ്പത്തിയാറ്. ഒരിക്കൽ കല്യാണം കഴിച്ചതാണ്. അതിൽ പതിനേഴും പതിനാലും വയസ്സുള്ള രണ്ട് ചെക്കന്മാരും ഉണ്ട് ''.

'' പിന്നെന്തിനാ ഇങ്ങിനെയൊരു കല്യാണത്തിന്ന് ഒരുങ്ങിയത് '' ചോദിക്കാതിരിക്കാൻ ആയില്ല.

'' ഒന്നാമത് കുട്ടിയെ വേണ്ടപോലെ കല്യാണം കഴിച്ചയക്കാൻ എന്നെക്കൊണ്ട് ആവില്ല. പോരാത്തതിന്ന് ജയിലിൽ കിടക്കുന്നവൻ കുറച്ചുദിവസം കഴിഞ്ഞാൽ വരും എന്നുകേട്ടു. ആ കാലൻ വരുമ്പോഴേക്ക് പെണ്ണിനെ പടി കടത്തിവിടണം ''.

'' എന്തിനാ അവനെ പേടിക്കുന്നത് ''.

'' പറയാൻ നാണക്കേടുണ്ട്. എങ്കിലും ചോദിച്ച സ്ഥിതിക്ക് പറയാതെ വയ്യല്ലോ.  അമ്മ പെങ്ങന്മാരുള്ള ഇടത്തിൽ കയറ്റാൻ കൊള്ളാത്തവനാണ് ആ കഴുവേറി. മരുമകളാണ് എന്നു നോക്കാതെ വല്ലതും ചെയ്താലോ. പെണ്ണുങ്ങളുടെ ധൈര്യം കൊണ്ട് മാനക്കേട് വരാതെ പിടിച്ചു നിൽക്കുന്നൂ എന്നു മാത്രം ''.

'' പഠിക്കുന്ന കാലത്ത് കൃഷ്ണകുമാർ അങ്ങിനെ ആയിരുന്നില്ലല്ലോ ''.

'' അതെന്തോ. ജയിലിലാവുന്നതിന്നു മുമ്പ് ഒരുപാട് പെണ്ണുകേസ്സിൽ പെട്ടിട്ടുണ്ട്. ആദ്യം കാശു കൊടുത്ത് ചിലത് ഒതുക്കിത്തീർത്തു. പിന്നെ ഞാൻ വിചാരിച്ചാൽ പറ്റാതായി ''.

'' മൂത്തവന് എന്താ പറ്റിയത് ''.

'' ആരാൻറെ കാശെടുത്ത് കണ്ട പെണ്ണുങ്ങൾക്ക് കൊടുത്താൽ കമ്പിനി പൊളിയില്ലേ. അവനും വിട്ട പുള്ളിയൊന്നും ആയിരുന്നില്ല ''.

'' വിധി എന്നല്ലാതെ എന്താ ഇതിനൊക്കെ പറയണ്ടത് '' വലിയമ്മ നെടുവീർപ്പിട്ടു.

'' അതു വിചാരിച്ച് സമാധാനിക്കാനേ പറ്റൂ. എനിക്ക് പഠിപ്പില്ല. പഴയ എട്ടാം ക്ലാസ്സാണ്. അപ്പോഴേക്ക് അച്ഛൻ മരിച്ചു. എല്ലാം കൊണ്ടുനടക്കേണ്ട ചുമതല എൻറെ തലയിലായി. പക്ഷെ എൻറെ അച്ഛൻ ഉണ്ടാക്കിയത് ഞാൻ കളഞ്ഞു കുളിച്ചില്ല. മക്കളെങ്കിലും പഠിച്ച് നന്നാവട്ടെ എന്നായിരുന്നു ആകെക്കൂടി ഉണ്ടായിരുന്ന മോഹം. അതിനു വേണ്ടി പണം വാരിക്കോരി ചിലവാക്കി. അവരുടെ കാര്യത്തിനൊന്നും ഒരു ലോപവും വരുത്തിയിട്ടില്ല. എന്നാലോ ശിക്ഷിക്കേണ്ട ഇടത്ത് ശരിക്ക് ശിക്ഷിച്ചിട്ടുണ്ട്. ചില സമയത്ത് മനസ്സിൽ തോന്നും വല്ലാതെ കർശനമായതോണ്ടാണോ മക്കള് ഇങ്ങിനെയായത് എന്ന് . ഏറെ ചിത്രം ഓട്ടപ്പെടും എന്ന് പറയുന്ന മാതിരി ''.

ദാക്ഷായണിയമ്മ ചായയുമായെത്തി. അതു വാങ്ങി നിലത്ത് ചൂടാറാൻ വെച്ചു.

'' കുട്ടിയെ വിളിക്കൂ '' വലിയമ്മ പറഞ്ഞു.

മുത്തശ്ശിയുടെ പിന്നിലായി അവൾ വന്നു നിന്നു. കാഴ്ചയ്ക്ക് പതിനാറോ പതിനേഴോ വയസ്സേ തോന്നിക്കൂ. നല്ല ഐശ്വര്യമുള്ള മുഖം. ദാവിണിയുടെ ഒരറ്റം കയ്യിൽ പിടിച്ച് ആഗതരെ നോക്കി അവൾ ചിരിച്ചു.

വലിയമ്മ കയ്യിലുള്ള കവർ അവളെ ഏൽപ്പിച്ചു. അവരുടെ കാലുതൊട്ടു വന്ദിച്ച് അവൾ അത് മുത്തശ്ശനെ ഏൽപ്പിച്ചു.

പപ്പനമ്മാമൻ പണം ശിവരാമൻ നായരെ ഏൽപ്പിക്കുന്നതു കണ്ട് ദിലീപ് മേനോനും അങ്ങിനെ ചെയ്തു. ഇരുവരേയും നമസ്ക്കരിച്ച ശേഷം കുട്ടി അകത്തേക്ക് പോയി.

'' മകളെ കണ്ടില്ലല്ലോ '' വലിയമ്മ അന്വേഷിച്ചു.

'' അവൾ നാലഞ്ചു വീടുകളിൽ പാത്രം മോറാനും തുണി തിരുമ്പാനുമായി നിൽക്കുന്നുണ്ട്. അതോണ്ടാ ഇവിടുത്തെ ചിലവ് കഴിയുന്നത്. എത്താൻ സന്ധ്യ മയങ്ങും ''. ഇതിനകം ചായ തണുത്തിരുന്നു. അതു കുടിച്ച് ഗ്ലാസ്സ് തിരിച്ചേൽപ്പിച്ചു.

'' എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ '' പപ്പനമ്മാമൻ എഴുന്നേറ്റു.

'' ഇന്ന് വന്നു എന്നുവെച്ച് കല്യാണത്തിന്ന് വരാതിരിക്കരുത് '' ശിവരാമൻ നായർ കൈ കൂപ്പി '' പണ്ടവും പണവും ഒന്നും വേണ്ടാന്ന് ചെക്കൻ പറഞ്ഞിട്ടുണ്ട്. അതന്നെ വലിയ കാര്യം. അമ്പലത്തിൽ മാലയിട്ട് ഉപായത്തിലൊരു സദ്യ നടത്തണം. അതും അയാള് ചെയ്യും. കുട്ടിക്ക് തുണി വാങ്ങാൻ ചിലരുടെ അടുത്ത് സഹായം ചോദിച്ചിട്ടുണ്ട്. ഇനി അതു വേണ്ടാ ''.

കാറിനടുത്തുവരെ ഭാര്യയും ഭർത്താവും വന്നു. വാഹനം മുന്നോട്ട് നീങ്ങി. മണ്ണുറോഡ് കടന്ന് നല്ല വഴിയിലേക്ക് കയറി.

'' ദീപൂനെ ശിവരാമേട്ടന് മനസ്സിലായില്ല എന്നു തോന്നുന്നു '' വലിയമ്മ പറഞ്ഞു  '' അതു നന്നായി. വേറൊരു കുറ്റബോധം കൂടി ഉണ്ടാവാതെ കഴിഞ്ഞല്ലോ ''.

ശിവരാമൻ നായരുടെ കുടുംബത്തിൻറെ അവസ്ഥ മനസ്സിനെ അസ്വസ്ഥമാക്കുന്നുണ്ട്. ആർക്കും ഇത്തരത്തിലൊരു ഗതി വരരുതേ എന്ന് പ്രാർത്ഥിച്ചു.

'' പൂന്താനത്തിൻറെ വരികൾ ദീപൂന്ന് ഓർമ്മയുണ്ടോ '' പപ്പനമ്മാമൻ ചോദിച്ചു '' രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ, മാളിക മുകളേറിയ മന്നൻറെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ ''.

നെഞ്ചിനകത്ത് നിറഞ്ഞ ദുഃഖം പെയ്തിറങ്ങരുതേയെന്ന് ദിലീപ് മേനോൻ പ്രാർത്ഥിച്ചു.

13 comments:

  1. പൂന്താനത്തിന്റെ വരികള്‍ എന്റെ മനസ്സിലും മുഴങ്ങുന്നു

    ReplyDelete
    Replies
    1. ajith,

      അർത്ഥഗർഭമായ വരികൾ അല്ലേ

      Delete
  2. '' രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ, മാളിക മുകളേറിയ മന്നൻറെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ ''. എത്ര സത്യം...!
    ആശംസകൾ...

    ReplyDelete
    Replies
    1. വി.കെ,
      ശരിതന്നെ. ആർക്കും എപ്പോഴും സംഭവിക്കാവുന്ന കാര്യമാണ്

      Delete
  3. എപ്പോഴൊക്കെയോ പൊറാട്ടും കളി കണ്ടത് ഓര്മ്മ വന്നു. കണ്യാർകളിയിലെ കഥാപാത്രങ്ങളുമായി ബന്ധമുണ്ട്. പൊറാട്ടുംകളിയിൽ ശ്രുംഗാരം വളരെ കൂടുതൽ ആയിരിക്കും.

    ReplyDelete
    Replies
    1. ഡോ.പി.മാലങ്കോട്,
      ഡോക്ടർ എഴുതിയത് ശരിയാണ്. പൊറാട്ടുംകളിക്കും കണ്യാർകളിക്കും പല കാര്യത്തിലും സാമ്യമുണ്ട്. പൊറാട്ടുംകളിയിൽ നർമ്മരസവും ശൃഗാരവും കൂടും.

      Delete
  4. വളരെ മനോഹരം
    ആശംസകള്‍

    ReplyDelete
    Replies
    1. ഹരിപ്പാട് ഗീതാകുമാരി,
      ആശംസകൾക്ക് നന്ദി.

      Delete
  5. ഇങ്ങിനത്തെ ജീവിതാവസ്ഥകൾ കാണുമ്പോഴും വായിക്കുമ്പോഴും ദു:ഖം വിങ്ങലായി പിന്നെ പെയ്തിറങ്ങുക തന്നെ ചെയ്യും. മുടങ്ങാതെ വായിക്കുന്നുണ്ട്.

    ReplyDelete
    Replies
    1. രാജഗോപാൽ,
      സുഖദുഃഖസമ്മിശ്രമായ ജീവിതത്തിൽ ദുഃഖം മാത്രമേ മനസ്സിൽ ചലനം ഉണ്ടാക്കൂ.

      Delete
  6. '' ഒരുപാട് തെളച്ചാൽ ദൈവം അതിനെ അടുപ്പിന്ന് വാങ്ങിവെക്കും ''.പഴഞ്ചൊല്ലും ജീവിത സന്ദര്ഭങ്ങളും എന്താ പറയുക ഓരോ രംഗത്തും അവരോടൊപ്പം നമ്മൾ സഞ്ചരിക്കുന്ന പ്രതീതി ഓരോ അദ്ധ്യായം വായിക്കുമ്പോഴും ഓരോന്നും വിസ്തരിച്ചു പറഞ്ഞു തന്നു വായനക്കാരെ കൈ പിടിച്ചു കൂടെ കൊണ്ട് പോകുന്ന ഒരു അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയില്ല മനോഹരം

    ReplyDelete
  7. ബൈജു മണിയങ്കാല,
    ഈ പ്രോത്സാഹനം എഴുതാൻ കരുത്ത് തരുന്നു.

    ReplyDelete
  8. പൊറാട്ട് കളി, കന്യാര്കളി,ഇതൊക്കെ ഡോക്ടർ മാലന്കൊട്ട് പറഞ്ഞു ഓർമയുണ്ട്.

    ReplyDelete