Monday, June 23, 2014

അദ്ധ്യായം - 33.


സമയം സന്ധ്യയോടടുക്കാറായെങ്കിലും വെയിലിന്ന് നല്ല ചൂടുണ്ട്.. ഇടയ്ക്ക്  വയല്‍കടന്ന് വിരു ന്നിന്നെത്തുന്ന വരണ്ട കാറ്റിന്ന് മുറ്റത്തെ മാവിന്‍റെഇലകളെ ഇളക്കാനുള്ള കെല്‍പ്പില്ല. പെഡസ്റ്റല്‍ ഫാനിന്‍റെ അരോചകമായ ശബ്ദംകേട്ടു മടുത്തു. എഴുന്നേറ്റു ചെന്ന് അത് ഓഫ് ചെയ്ത് വീണ്ടും കിടന്നു..

അമ്പലത്തില്‍ നിന്ന് ഭക്തിഗാനങ്ങള്‍ ഉയരുന്നുര്‍ന്നുതുടങ്ങി. നട തുറന്നുകാണും. പാട്ടും കേട്ട് ചുമരിലേക്കും നോക്കി വെറുതെ കിടന്നു. യു.പി. സ്കൂള്‍ വിട്ട് ഹൈസ്കൂളില്‍ചേര്‍ന്ന കൊല്ല മാണ് വീട്ടില്‍ ആദ്യമായി ഒരുടേപ്പ്‌റിക്കോര്‍ഡര്‍ എത്തുന്നത്. ആ കൊല്ലം അച്ഛന്‍ ലീവില്‍ വരുമ്പോള്‍ കൊണ്ടുവന്ന നാഷണല് പാനാസോണിക്ക് മോണോടൈപ്പ് ടേപ്പ്‌റിക്കോര്‍ഡര്‍ ഒരു അത്ഭുതം ആയിരുന്നു. ടൌണിലെ കാസറ്റ് കടയില്‍നിന്ന് ഒട്ടേറെ കാസറ്റുക്കള്‍ റിക്കോര്‍ഡ് ചെയ്യിച്ചു വാങ്ങി. ഭക്തിഗാനങ്ങളായിരുന്നു ഭൂരിഭാഗവും .അന്നു കേട്ടിരുന്ന പാട്ടുകളാണ് ഇപ്പോഴും കേള്‍ക്കുന്നത്. എത്ര കാലം ചെന്നാലും ചിലത് നില നില്‍ക്കും. പി. ലീല ആലപിച്ച നാരായണീയത്തിന്‍റെ ഗ്രാമഫോണ്‍റിക്കോര്‍ഡ് പരിപാവനമായ വിഗ്രഹം പോലെ ഇന്നും വലിയമ്മ പൂജാമുറിയില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.

ചുണ്ണാമ്പും സുര്‍ക്കയും ചേര്‍ത്ത മിശ്രിതംകൊണ്ട് തേച്ചുമിനുക്കിയ ചുമരില്‍ അഴുക്ക് പിടിച്ചി രിക്കുന്നു.. ആ പാടുകളില്‍ ഏതെല്ലാമോ ചിത്രങ്ങള്‍ ഒളിമങ്ങി കിടപ്പുണ്ട്.മനസ്സിലെ ഭാവനയ്ക്ക നുസരിച്ച്  ഏതു രൂപം വേണമെങ്കിലും ആ അടയാളങ്ങളില്‍ കണ്ടെത്താനാവും..


''എന്താ ചെക്കന്മാരുടെ ഒരു അഹമതി.. സകല എണ്ണതിനീം പെടച്ച് നീളം വലിക്കണം''. മുറ്റത്ത് ഒരു സ്ത്രീശബ്ദം കേട്ടപ്പോള്‍ എഴുന്നേറ്റുനോക്കി.

കറുപ്പാണെങ്കിലും മുഖശ്രീയുള്ള ഒരു യുവതി ആരോടോ ദേഷ്യപ്പെട്ടുകൊണ്ട് വരികയാണ്. ഒരു കാലി പ്ലാസ്റ്റിക്ക്കുടം വലത്തു കയ്യില്‍ തൂക്കിപ്പിടിച്ചിട്ടുണ്ട്. അവള്‍ മുഖത്തു നോക്കി ഒന്നു ചിരിച്ചു.

'' വഴീല്‍കൂടിപോണ ചെക്കന്മാര് മതിലിന്ന് വെളീലിക്കുള്ളകൊമ്പിലെ മാങ്ങ മുഴുവന്‍ എറിഞ്ഞു വീഴ്ത്തി '' അവള്‍ പറഞ്ഞു '' വീണു കിടക്കുന്നത് അവര് എടുത്തോട്ടേ. മാവില്‍  നില്‍ക്കുന്നതിനെ എറിയണോ. എന്തെടാ നിങ്ങള് കാട്ടുന്നത് എന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ക്കെന്താ നഷ്ടം നിങ്ങളുടെ മാവണോ എന്ന് ഇങ്ങോട്ട് ഒരു ചോദ്യം ''

അതുംപറഞ്ഞ് അവള്‍ അടുക്കളഭാഗത്തേക്ക് നടന്നു. ഏതുകാലത്തും കുട്ടികള്‍ ഇങ്ങിനെയാണ്. മാവില്‍ മാങ്ങ കാണുമ്പോള്‍ എറിയാന്‍ തോന്നും. പെട്ടെന്ന്  ബാല്യകാലം ഓര്‍മ്മ വന്നു..  രാജിചേച്ചിക്ക് മാങ്ങ വലിയ ഇഷ്ടമായിരുന്നു. തറവാട്ടിലെ തൊടിയിലുള്ള മാങ്ങ പോരാതെ പാതവക്കത്തും അമ്പലത്തിന്‍റെ തൊട്ടടുത്ത തൊടിയിലും മാങ്ങപെറുക്കാന്‍ ചെല്ലും. വീണത് കിട്ടിയില്ലെങ്കില്‍ എറിഞ്ഞു വീഴ്ത്തും വീട്ടില്‍ ആരും അറിയാതെയുള്ള പരിപാടിയാണ്. ഒരു ദിവസം കുഞ്ഞുണ്ണിമാമ വന്നത് ക്ഷോഭിച്ചുകൊണ്ടായിരുന്നു.

'' സുഭദ്രേ, എന്താ നിന്‍റെ മകള് ഈ കാട്ടുന്നത്. ഒന്നിനോളം പോന്ന പെണ്ണല്ലേ. ആ ചെക്കനേയും കൂട്ടി അമ്പലത്തൊടിയിലും പാതടെ ഓരത്തും ഉള്ള സകല മൂച്ചിയിലും മാങ്ങ എറിയാന്‍ പോണുണ്ട്. കെട്ടിച്ചുവിട്ടാല്‍ അടുത്തകൊല്ലം കുട്ടി ഒന്ന് ഉറപ്പാ. എന്നിട്ട് ഇപ്പോഴും കാലിപ്പിള്ളരുടെ മട്ട് നടപ്പാണ് ''.

അന്ന് ചേച്ചിക്ക് പൊതിരെ കിട്ടി. പിന്നീട് അവര്‍ വീടിന്ന് പുറത്ത് അധികം ചെല്ലാതായി. .

അടുക്കളയുടെ പുറകില്‍ നിന്നായി ആ സ്ത്രീയുടേയും വലിയമ്മയുടേയും സംഭാഷണം കേള്‍ക്കാനുണ്ട്. പിള്ളേരെക്കുറിച്ചുള്ള പരാതി തന്നെയാണ് വിഷയം. അല്‍പ്പനേരം അത് തുടര്‍ന്നു.


'' നീ നാളെ വാ. ഞാന്‍ സുമിത്രയോടു പറഞ്ഞ് വാങ്ങി വെക്കാം '' വലിയമ്മ സംഭാഷണം അവസാനിപ്പിച്ചു.

നിറഞ്ഞ കുടവുമേറ്റി തിരിച്ചു പോവുമ്പോള്‍ അവള്‍ ഒന്നുക്ടി പുഞ്ചിരിച്ചു. എവിടേയോ കണ്ടുപരിചയമുള്ള മുഖമാണ്. ആരാണെന്ന് ഓര്‍മ്മ കിട്ടുന്നില്ല.

'' കുറച്ചു കഴിഞ്ഞിട്ട് വിളക്ക്വെക്കാം അല്ലേ '' വലിയമ്മ എത്തി 'ക്ലോക്കില്‍ സമയം ആയീന്നു പറഞ്ഞിട്ടെന്താ. വെയിലാറിയതേ ഉള്ളൂ ''.

'' ആരാ ആ സ്ത്രീ. എന്നെ നോക്കി പരിചയമുള്ളതുപോലെ ചിരിച്ചു ''.

'' പണ്ട് നമ്മുടെ വീട്ടില് പണിക്കു വന്നിരുന്ന ലക്ഷ്മിടെ മകള്‍ ശാന്തേ ഓര്‍മ്മയുണ്ടോ ".

'' ശാന്തേടെ ആരാ ''.

" ശാന്തടേ എന്നൊന്നും പറയണ്ടാ. അവളന്നെ ശാന്ത ''.

മുറ്റമടിക്കാന്‍  വന്നിരുന്ന  ലക്ഷ്മിയുടെ കൂടെ കുഞ്ഞുടുപ്പും ധരിച്ച് വന്നിരുന്ന ശാന്തയുടെ രൂപം മനസ്സില്‍ തെളിഞ്ഞു. .കോളേജ്  പഠനകാലത്താണെന്ന് തോന്നുന്നു  ലക്ഷ്മി കിടപ്പിലാ യതും പകരം കുറെനാള്‍ ശാന്ത പണിക്കു വന്നതും. അപ്പോള്‍ അവള്‍ മുതിര്‍ന്ന പെണ്‍കുട്ടി യായിരുന്നു..

" കഷ്ടാണ്- ആ പെണ്ണിന്‍റെ കാര്യം " വലിയമ്മ പറയാന്‍ തുടങ്ങി. ലക്ഷ്മിയുടെ കെട്ട്യോന്‍ മുഴു ക്കുടിയനായിരുന്നു. അവന്‍ ദേഹോപദ്രവും ഏല്‍പ്പിച്ചിട്ടാണ്  ആ പെണ്ണിന് ക്ഷയരോഗം വന്നത്. വേണ്ടതു പോലെ ചികിത്സിച്ചില്ല. മര്യാദയ്ക്ക് ഭക്ഷണവും കൊടുത്തില്ല. നരകിചിട്ടന്നെ അവള് മരിച്ചു. മകളുടെ കാര്യത്തില്‍ തന്തയ്ക്ക് അത്രയും ശ്രദ്ധ ഉണ്ടായിരുന്നില്ല. തോന്നിയതു പോലെ അവള്‍ വളര്‍ന്നു. ചെറുപ്പത്തിന്‍റെ  വിവരമില്ലായ്മ കൊണ്ട് പെണ്‍കുട്ടിക്ക് ഒരു അബദ്ധം പറ്റി. സ്നേഹം ഭാവിച്ച ആണിനെ വിശ്വസിച്ചു. കാര്യം കഴിഞ്ഞതോടെ അവന്‍ കാലു മാറി. ഏഴെട്ടു മാസം കഴിഞ്ഞപ്പോള്‍ സംഭവം നാട്ടില്‍ പാട്ടായി. പിന്നെ എന്തു ചെയ്യും. സമയമായപ്പോള്‍ അടു ത്തുള്ളോര് ചേര്‍ന്ന്  പെണ്ണിനെ ആസ്പത്രിയില്‍ കൊണ്ടു പോയി. അവള് അവിടെ കിടന്ന് ഒരു ആണ്‍കുട്ടിയെ പ്രസവിച്ചു. ഇപ്പോള്‍ അതിന് ഏഴെട്ട്  വയസ്സായിട്ടുണ്ടാവും. ചെക്കന്‍ സ്കൂളില്‍ പോണുണ്ട്..

" അപ്പോള്‍ അവളുടെ അച്ഛന്‍ ".

" നിറ വയറുള്ള പെണ്ണിനെ ചവിട്ടിക്കൊല്ലാന്‍ നോക്കിയപ്പോള്‍ അയ്‌വക്കത്തെ ആണുങ്ങള് രണ്ട് കൊടുത്തു. അന്ന് വീട്ടിന്ന് ഇറങ്ങി പോയതാണ്. എവിടെ ഉണ്ട് എന്ന് ആര്‍ക്കും അറിയില്ല ''.

" എങ്ങിനെ അവളും കുട്ടിയും ജീവിക്കുന്നു ''.

'' കൂലിപ്പണിക്ക് പോയി അവള്‍ സമ്പാദിക്കും. ഇപ്പോള്‍ പഞ്ചായത്തില്‍ നിന്ന് ഒരു പശുവിനെ കിട്ടിയിട്ടുണ്ട്. പണി കഴിഞ്ഞു വന്നാല്‍  അതിന്ന് പുല്ലരിഞ്ഞു കൊടുക്കും. ഇപ്പോള്‍ വേനല്‍ക്കാ ലമായതോണ്ട് പുല്ല്  കിട്ടാനില്ല. എവിടുന്നോ  അവള് കുറെ വൈക്കോല് വാങ്ങി വെച്ചിട്ടുണ്ട്. പിന്നെ മൂന്നു നാലു വീട്ടില്‍ നിന്ന് അരി കഴുകിയ വെള്ളവും ബാക്കി വന്നതും ഒക്കെ കൊണ്ടു പോയി അതിന്ന് കൊടുക്കും. കുടംകൊണ്ടു വന്നത് വെള്ളം എടുക്കാനാണ് ''..

'' ചെറുപ്പം വിട്ടിട്ടില്ല. ഇനി വേറൊരു അബദ്ധം പറ്റാതെ ഇരുന്നാല്‍ മതി ''.

'' ഇനി അങ്ങിനെ പറ്റുംന്ന് തോന്നുന്നില്ല. ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്ന് പറയാറില്ലേ. ഒരിക്കല്‍ ഒരു അബദ്ധം പറ്റി. അത് ഏതൊരാള്‍ക്കും പറ്റും.ചക്ക യൊന്നും അല്ലല്ലോ ചൂഴ്ന്നു നോക്കാന്‍. ആണുങ്ങളാവുമ്പോള്‍ ചളി കണ്ടാല്‍ ചിലപ്പോള്‍ ചവിട്ടി എന്നു വരും, വെള്ളം കാണുമ്പോള്‍ അവരത് കഴുകും ചെയ്യും. പെണ്ണുങ്ങളുടെ കഥ അതുപോലെ അല്ല. ഒരബദ്ധം പറ്റിയാല്‍ പറ്റിയതുതന്നെ. ജീവിതകാലം മുഴുവന്‍ ചെയ്ത തെറ്റിന്‍റെ ഫലം അവള് അനുഭവിക്കേണ്ടി വരും ''.

'' എന്നാലും ഒരു പെണ്‍കുട്ടിയെ ചതിക്കുമ്പോള്‍ മനസ്സാക്ഷിക്കുത്ത് തോന്നില്ലേ ''.

'' അത് ഉള്ളവര്‍ക്കല്ലേ തോന്നൂ. ഏതോ വലിയ വീട്ടിലെ സന്താനമാണ് അവളെ ചതിച്ചത് എന്നാ അന്ന് ജനസംസാരം ഉണ്ടായിരുന്നത്. പലരും പെണ്ണിനോട് ചോദിച്ചു നോക്കി. എന്നെ കൊന്നാലും ഞാനത് പറയില്ല. എന്‍റെ മകന്‍റെ അച്ഛന് ഞാനായിട്ട് ഒരുമാനക്കേട് ഉണ്ടാവരുത് എന്നും പറഞ്ഞ് അവളൊഴിഞ്ഞു. ഇന്നത്തെ കാലത്ത് ഇങ്ങിനത്തെ പെണ്ണുങ്ങളുണ്ടാവ്വോ. ഇതുതന്നെ തക്കം എന്നു കരുതി പിടിച്ച പിടിയാലേ കല്യാണം കഴിപ്പിക്കില്ലേ ''..

'' ആ കുട്ടി അയാളെ അത്രയധികം സ്നേഹിക്കുന്നുണ്ടാവും ''.

പടി കടന്ന് ഒരു ഓട്ടോറിക്ഷ വന്നുനിന്നു. ഉണ്ണിക്കുട്ടനോടൊപ്പം പപ്പനമ്മാമനും ഉണ്ട്.. എഴുന്നേറ്റ് അദ്ദേഹത്തിന്‍റെ അടുത്തേക്ക് നടന്നു.

14 comments:

  1. മാങ്ങ എറിഞ്ഞിടുന്നത് വായിച്ചപ്പോള്‍ ഒരു അനുഭവം ഓര്‍മ്മ വന്നു. മാങ്ങ എറിഞ്ഞിടല്ലേടാ കുട്ടാ എന്ന് ഞങ്ങളുടെ വീട്ടിലെ ഒരു മോനോട് പറഞ്ഞപ്പോള്‍ അവന്‍ എന്നോടൊരു ചോദ്യം: “കുട്ട്യോള്‍ക്ക് കഴിക്കാനല്ലെങ്കി പിന്നെയെന്തിനേ ഈ മാങ്ങയൊക്കെ ഉണ്ടാവണേ കൊച്ചച്ഛാ” നാലുവയസ്സുകാരന്റെ ചോദ്യത്തിനുമുന്നില്‍ എനിയ്ക്ക് ഉത്തരമില്ലായിരുന്നു.

    ReplyDelete
    Replies
    1. ajith,
      ചില സമയത്ത് കുട്ടികള്‍ പറയുന്നത് കേട്ടാല്‍ അത്ഭുതം തോന്നും. അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാവില്ല.

      Delete
  2. ഞാന്‍ ഓടിയെത്തീട്ടുണ്ട്.. കേട്ടൊ..

    ReplyDelete
  3. രണ്ടു ലക്കം ഒരുമിച്ചാണ് വായിച്ചത്. അങ്ങനെ എല്ലാം കലങ്ങിത്തെളിയാണെന്ന് തോന്നുന്നു. എല്ലാവരും അംഗീകരിക്കുന്ന നിഷ്പ്പക്ഷമതിയായ ഒരാളില്ലാത്തതാണ് മിക്ക കുടുംബ വഴക്കുകളുടേയും കാരണം.
    ആശംസകൾ...

    ReplyDelete
    Replies
    1. വി.കെ,
      അതെ.എല്ലാം ഒരുവിധം ശരിയായി വരുന്നു.

      Delete
  4. ദാസേട്ടാ ഈ അധ്യായവും വായിച്ചു. മനസ്സിലുടക്കിയ മറ്റൊരദ്ധ്യായം.

    ReplyDelete
    Replies
    1. രാജഗോപാല്‍ ,
      കഥ ഇഷ്ടപ്പെട്ടതായി അറിഞ്ഞ് സന്തോഷിക്കുന്നു.

      Delete
  5. '' സുഭദ്രേ, എന്താ നിന്‍റെ മകള് ഈ കാട്ടുന്നത്. ഒന്നിനോളം പോന്ന പെണ്ണല്ലേ. ആ ചെക്കനേയും കൂട്ടി അമ്പലത്തൊടിയിലും പാതടെ ഓരത്തും ഉള്ള സകല മൂച്ചിയിലും മാങ്ങ എറിയാന്‍ പോണുണ്ട്. കെട്ടിച്ചുവിട്ടാല്‍ അടുത്തകൊല്ലം കുട്ടി ഒന്ന് ഉറപ്പാ. എന്നിട്ട് ഇപ്പോഴും കാലിപ്പിള്ളരുടെ മട്ട് നടപ്പാണ് ''. ....... Ee dialogue ingane thanne ente tharavaattil muzhangiyirunno..... so natural.

    ReplyDelete
    Replies
    1. ഡോ.പി.മാലങ്കോട്,
      ആ കാലഘട്ടത്തില്‍ അമ്മാമന്മാര്‍ക്ക് മരുമക്കളെ ശാസിക്കാന്‍ അധികാരമുണ്ടായിരുന്നു.

      Delete
  6. എന്താ മാഷേ.. ബാക്കി എവിടെ...?

    ReplyDelete
    Replies
    1. വി.കെ,
      സുഖമില്ലാതെ ഇരുന്നതിനാലാണ്- വൈകിയത്. അടുത്തത് ഉടനെ പോസ്റ്റ് ചെയ്യാം 

      Delete
  7. ദാസനുണ്ണിച്ചേട്ടാ,
    ഇവിടം വരെ വായിച്ച്‌ നിർത്തി ബൂക്മാർക്ക്‌ ചെയ്തിരുന്നു.ഒരു മാസത്തിനു ശേഷം ഇപ്പോൾ മുതൽ വായിച്ച്‌ തുടങ്ങുകയാണു.ഇന്ന് വായിച്ച്‌ തീർക്കണം.

    ReplyDelete