Friday, August 1, 2014

അദ്ധ്യായം - 35.


'' എന്തിനാ ഒറ്റയ്ക്ക് തിരുവനന്തപുരത്തേക്ക് പോയത്.  പറഞ്ഞാൽ ഞാൻ കൂടെ വരില്ലേ ''.

'' അതിനൊന്നും സമയം കിട്ടിയില്ല.  നീലകണ്ഠൻറെ മകളുടെ ഭർത്താവ് പി. ഡ്ബ്ലിയു. ഡി. യിൽ നിന്ന് എക്സിക്യുട്ടീവ് എഞ്ചിനീയറായി റിട്ടയർ ചെയ്ത ആളാണ്. നീലകണ്ഠൻ അയാളോടാണ് എന്നെ കാണണം എന്ന മോഹം പറഞ്ഞത്. അയാൾ പോവാനും വരാനും ഉള്ള ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്ത് കാർ ഡ്രൈവറെ എനിക്ക് തുണയ്ക്ക് അയച്ചു.  ആ വിദ്വാൻ വന്ന് വിവരം പറയുമ്പോഴാണ് ഞാൻ കാര്യം അറിയുന്നത് ''.

'' എന്താ കൂട്ടുകാരൻറെ കണ്ടീഷൻ‌.  കണ്ടപ്പോൾ മനസ്സിലായോ ''.

''  സംഗതി സീരിയസ്സന്നെ.  ആളെ മനസ്സിലാവാത്ത അവസ്ഥയായിട്ടില്ല. ഞാൻ ചെന്നതും കയ്യിൽ മുറുക്കെ പിടിച്ചു.  കാര്യം അദ്ദേഹത്തിന്ന് പിടി കിട്ടി എന്ന് തോന്നുന്നു.  പേടിക്കേണ്ടാ സൂക്കട് വേഗം ഭേദാവും എന്ന് ഞാൻ പറഞ്ഞപ്പോൾ മൂപ്പര്  അമർത്തിയൊന്ന്   മൂളി.   രാത്രി മടങ്ങി വരാനായി പുറപ്പെടാൻ നേരത്ത് പിന്നെ കാണാട്ടോ എന്ന് ഞാൻ പറഞ്ഞതും എവിടെ വെച്ചാ എന്ന് തിരിച്ചൊരു ചോദ്യം.  ഒന്നും പറയാതെ ഞാനിറങ്ങി ''.

'' എത്ര ദിവസം അവിടെ കൂടി ''.

'' ആസ്പത്രീയിൽ ദിവസക്കണക്കിന്ന് കഴിയാൻ പറ്റില്ലല്ലോ.  രാത്രി തിരുവനതപുരത്തേക്ക് പോവുന്ന അമൃത എക്സ്പ്രസ്സിൽ അങ്ങോട്ട് പോയി. പിറ്റേ ദിവസം രാത്രി അതേ  വണ്ടിക്ക് തിരിച്ചു പോന്നു ''.

'' അത് നന്നായി. ബുദ്ധിമുട്ടാതെ പോയി വന്നല്ലോ ''.

''  തിരുവനന്തപുരത്തേക്ക് ചെല്ലുമ്പോഴെല്ലാം ഞാൻ ഈ വണ്ടിയിലാണ് പോവാറും വരാറും.  ഇത്ര സൗകര്യം വേറെഏത് വണ്ടീല് പോയാലും കിട്ടില്ല.  തീവണ്ടിയുടെ സൗകര്യം ആലോചിക്കുമ്പോൾ വെള്ള.ക്കാരോട് ബഹുമാനവും നന്ദിയും തോന്നാറുണ്ട് ''.

'' അവരെ ആട്ടിയോടിക്കാൻ സമരം ചെയ്ത ആളല്ലേ. എന്നിട്ട് ഇങ്ങിനെ പറയുന്നത് ആരെങ്കിലും കേട്ടാലോ ''.

'' ആരേയും ബോധിപ്പിക്കാൻ വേണ്ടി ഞാനൊന്നും പറയാറില്ല.  ശരി എന്ന് എനിക്ക് തോന്നുന്നത് ഞാൻ പറയും‌. ഇംഗ്ലീഷുകാർ എത്രയോ  ദ്രോഹങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷെ റെയിൽവേ, ആധുനീക വിദ്യാഭ്യാസം തുടങ്ങിയ ചില നല്ല കാര്യങ്ങളും അവര്‍ ചെയ്തു ''.

'' അതെല്ലാം അവരുടെ ആവശ്യത്തിന്നുവേണ്ടി ചെയ്തതല്ലേ  ''.

'' അല്ലയെന്ന് പറയുന്നില്ല.­പക്ഷെ ഇന്നും നമ്മളതിൻറെ ഗുണഫലങ്ങൾ  അനുഭവിക്കുന്നുണ്ട്. ഇന്നത്തെപ്പോലത്തെ വലിയയന്ത്രങ്ങൾ ഇല്ലാത്ത കാലത്ത് റെയിൽവേ ലൈനിട്ടത് ചെറിയ കാര്യമാണോ ''.

'' വേണമെങ്കിൽ ആര്‍ക്കും ചെയ്യാൻ പറ്റുന്നതല്ലേ ''.

'' അതുപറഞ്ഞാൽ ഞാൻ സമ്മതിക്കില്ല. നമ്മുടെ നാട്ടിൽ ഏതെങ്കിലും പദ്ധതി സമയത്തിന്ന് പൂർത്തിയാക്കിയിട്ടുണ്ടോ. അടങ്കൽ തുകയുടെ എത്ര ഇരട്ടി പണി തീരുമ്പോഴേക്ക് ചിലവിടേണ്ടി വരും‌. അപ്പോൾ ഒന്നര നൂറ്റാണ്ടു മുമ്പ് റിക്കോർഡ് വേഗത്തിൽ പണി തീർത്തവരെ ബഹുമാനിക്കാതിരിക്കാൻ പറ്റുമോ ''.

'' റിക്കോർഡ് വേഗത്തിൽ ചെയ്തു എന്ന് എങ്ങിനെ പറയാൻ പറ്റും. ആർക്കാ അത് അറിയുക ''.

'' റെയിൽവേയുടെ ചരിത്രം കേട്ടോളൂ. കൃത്യമായി പറഞ്ഞാൽ 1861 ലാണ് നമ്മുടെ നാട്ടിൽ റെയിൽവേ ലൈൻ നിർമ്മിച്ചത്. തിരൂരിൽ നിന്ന് ബേപ്പൂരിലേക്കായിരുന്നു അത്. പിന്നെ തിരൂർ - കുറ്റിപ്പുറം‌, പട്ടാമ്പി - ഷൊർണ്ണൂർ അങ്ങിനെ ഒരോ ഭാഗമായി ഒന്നൊന്നര കൊല്ലം കൊണ്ട് അവർ പോത്തനൂർ മുതൽ ബേപ്പൂർ വരെയുള്ള പണി തീർത്തു ''.

'' ഇവിടെ റെയിൽവേലൈൻ ഉണ്ടായിട്ട് കഷ്ടിച്ച് നൂറുകൊല്ലം ആവും എന്നാ ഞാൻ കരുതിയിരുന്നത് '' ദിലീപ് മേനോൻ അത് പറഞ്ഞതും അകത്തു നിന്ന് ടെലഫോണിൻറെ ശബ്ദം ഉയർന്നു.

'' ദീപൂ, നിൻറെ മൊബൈൽ സ്വിച്ചോഫാണോ. ജാഫർ വിളിക്കുന്നുണ്ട് '' അകത്തു നിന്ന് വലിയമ്മയുടെ വിളി പറഞ്ഞതും ദിലീപ് മേനോൻ പോയി.

ഇപ്പോൾ ഉമ്മറത്ത് ഒറ്റയ്ക്കാണുള്ളത്. മനസ്സ് പഴയതാളുകൾ മറിച്ചു നോക്കാൻ തുടങ്ങി. ഓർമ്മയിലെ തണ്ടപാളയത്തിലൂടെ കരിവണ്ടികൾ കൂവി പായുകയാണ്. കൈകാട്ടി മരങ്ങൾ‌, ചൂരൽ കൊണ്ടുണ്ടാക്കിയ താക്കോൽ കൊടുക്കാനുള്ള വളയങ്ങൾ‌, പാട്ടത്തൈരുവീണൂ കിടക്കുന്ന പ്ലാറ്റ്ഫോമുകൾ, കരിതുപ്പി നീങ്ങുന്ന കരിംഭൂതങ്ങളെപ്പോലുള്ള ഭീമൻ എഞ്ചിനുകൾ‌ അങ്ങിനെ നിരവധി കാഴ്ചകൾ മിന്നി മറഞ്ഞു‌.

തീവണ്ടികൾ പുറന്തള്ളിയ കരിപടലങ്ങൾ മായുമ്പോൾ തെളിയുന്നത് ജനവരിയിലെ ഒരു പ്രഭാതമാണ്. പ്രാതൽ കഴിക്കാനിരിക്കുമ്പോഴാണ്  കന്നു മേക്കാൻ വരുന്ന മുത്തായി എത്തുന്നത്.

'' നിറച്ചെനയുള്ള പയ്യാണ്. എപ്പോഴാ പ്രസവിക്കുക എന്ന് പറയാൻ പറ്റില്ലട്ടോ. ദൂരത്തൊന്നും കൊണ്ടുപോണ്ടാ '' എന്ന് അമ്മ അവനോട് പറയുന്നതു കേട്ടു. പശുവിനേയും കുട്ടിയേയുംകൊണ്ട് അവൻ പടി കടന്നു പോവുന്നത് അടുക്കളയിലെ ജനാലിലൂടെ കണ്ടതാണ്. ഭക്ഷണം കഴിഞ്ഞ് എഴുന്നേൽക്കുമ്പോൾ സമയം എട്ടര. ആളുകേറുന്ന തീവണ്ടി വരാനുള്ള സമയമായി. ആനയെപ്പോലെ ആളുകേറുന്ന തീവണ്ടിയും ബാല്യകാലത്തെ കൗതുകമായിരുന്നു. റെയിൽവേ ഗെയിറ്റിനരികിലുള്ള പുളിമരച്ചോട്ടിൽ ചെന്നു നിന്നാൽ യാത്രക്കാരെ വ്യക്തമായി കാണാം‌. അതിനാൽ വണ്ടി വരുന്നതും നോക്കി അവിടെ ചെന്നു നിൽക്കും‌.

പടിപ്പുരകടന്ന് പുളിമരച്ചോട്ടിലേക്ക് ഓടി. അകലെ വളവു തിരിഞ്ഞ് ഓടി വരുന്ന വണ്ടി കാണാനുണ്ട്. അടുത്തെത്താറായപ്പോൾ ഉറക്കെ വിസിലടിക്കുന്നത്കേട്ടു. നോക്കുമ്പോൾ ട്രാക്കിലൂടെ വീട്ടിലെ പശുവും കിടാവും ശബ്ദം കേട്ട് പരിഭ്രമിച്ച് ഓടുകയാണ്. വണ്ടി അടുത്തെത്തി കഴിഞ്ഞു. നോക്കി നിൽക്കുകയല്ലാതെ ഒന്നും ചെയ്യാനാവില്ല. പെട്ടെന്ന് കുട്ടി ഒരു വശത്തേക്ക് ചാടിയിറങ്ങി. എഞ്ചിൻ പശുവിനെ ഇടിച്ചു തെറിപ്പിച്ചു. ഒരു ഫുട്ബോൾപോലെ അത് മൈലാഞ്ചിചെടികൾകൊണ്ട് കെട്ടിയ വേലിയിൽ ചെന്നു വീണൂ. പുഴയോരത്തു നിന്ന് കയറിവന്ന മുത്തായിയോടൊപ്പം പശുവിനെ ചെന്നു നോക്കി. അതിൻറെ ദേഹത്ത് മുറിവൊന്നും കണ്ടില്ല. തുറിച്ചകണ്ണുകളിൽ അപ്പോഴും ഭയത്തിൻറെ നിഴലുണ്ട്.

'' മാട് ചത്തു. ഇനി എന്താ ചെയ്യാ '' മുത്തായിയുടെ വാക്കുകളിൽ പേടിയോ ദുഖമോ എന്തായിരുന്നു എന്നറിയില്ല.

'' കുട്ടി ഇവിടെ നിൽക്കൂ. ഞാൻ വീട്ടിൽ പറഞ്ഞിട്ടു വരാം '' അവൻ വീട്ടിലേക്കോടി. പുളിങ്കമ്പുമായിട്ടാണ് അമ്മ എത്തിയത്.

'' കന്നുമേക്കാൻ വന്ന ചെക്കനെ പമ്പരം ഉണ്ടാക്കാൻ പറഞ്ഞയയച്ചിട്ട് പെറാറായ പയ്യിനെ കൊലയ്ക്ക് കൊടുത്തില്ലേടാ '' എന്നും പറഞ്ഞ് അമ്മ പൊതിരെ തല്ലി.

താൻ നിരപരാധിത്വം ബോധിപ്പിച്ചത് അമ്മ ചെവിക്കൊള്ളാത്തപ്പോൾ ഉണ്ടായ സങ്കടം ഇന്നും മറന്നിട്ടില്ല. വീട്ടിലെ പടിപ്പുരയിലിരുന്ന് എത്ര നേരം കരഞ്ഞുവെന്ന് ഓർമ്മയില്ല .ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ആരും വിളിച്ചില്ല. വണ്ടിയിൽ ചാടി ചാവാൻ പോന്നതാണ്. പക്ഷേ സ്റ്റേഷനിലെത്തിയപ്പോൾ തീരുമാനം മാറി. മുമ്പിൽ കണ്ട വണ്ടിയിൽ കയറി. ഷൊർണ്ണൂരിൽ എത്തിയപ്പോൾ ആരോതന്ന ചോറ് കഴിച്ചത് ഒർമ്മയുണ്ട്. ആ യാത്ര അവസാനിച്ചത് കോഴിക്കോടാണ്. ഒരുപക്ഷേ    ജീവിതം മാറ്റി മറിച്ചത് ആ യാത്രയായിരിക്കും.

മഹാത്മാഗാന്ധി എത്തിയിട്ടുണ്ട് എന്ന് പലരും പറയുന്നത് കേട്ടപ്പോൾ കൗതുകം തോന്നി കാണാൻ ചെന്നു. ജനക്കൂട്ടത്തിന്നിടയിൽ നിന്ന് താൻ കണ്ട ആ മനുഷ്യനിൽ പത്തുവയസ്സ് തികയാത്ത ബാലന് പ്രത്യേകിച്ച് യാതൊന്നും തോന്നിയില്ല. പക്ഷെ അന്ന് മുഴങ്ങി കേട്ട '' ഭാരത് മാതാ കീ ജെയ് '' എന്ന ഒരു വാചകം മനസ്സിൽ ഇടം പിടിച്ചു. അതിൻറെ അലയൊലി ഇപ്പോഴും ചെവിയിലുണ്ട്.

'' ഒറ്റയ്ക്കിരുന്ന് ബോറടിച്ചു അല്ലേ '' ദിലീപ് മേനോൻറെ ചോദ്യം കേട്ട് ഞെട്ടിയെണീറ്റു.


8 comments:

  1. അല്പം ചരിത്രവും ചേര്‍ത്താണല്ലോ ഈ അദ്ധ്യായം!

    ReplyDelete
    Replies
    1. അതെ. ഇടയ്ക്ക് അൽപ്പം ചരിത്രവും ഈ നോവലിലുണ്ട്.

      Delete
  2. "ആളുകേറുന്ന തീവണ്ടി വരാനുള്ള സമയമായി. ആനയെപ്പോലെ ആളുകേറുന്ന തീവണ്ടിയും ബാല്യകാലത്തെ കൗതുകമായിരുന്നു...!!"
    അധികം കാലമൊന്നുമായിട്ടില്ല ഈ ആളു കേറുന്ന തീവണ്ടി ഓടിയിട്ട് ല്ലേ..? ഇതൊക്കെ ഇപ്പോൾ വായിക്കുമ്പോൾ രസകരം തന്നെ...
    ആശംസകൾ...

    ReplyDelete
    Replies
    1. വി.കെ,
      എൻറെ കുട്ടിക്കാലത്ത് കരിയെഞ്ചിനുകളായിരുന്നു. പിന്നെ ദീസലെഞ്ചിനെത്തി. ഇപ്പോൾ ഇലക്ട്രിക്ക്എഞ്ചിനും. പക്ഷെ പഴയ കരിവണ്ടിയുടെ ആകർഷണീയത് മറ്റുള്ളവയ്ക്കില്ല.

      Delete
  3. Replies
    1. ഡോ.പി.മാലങ്കോട്,
      വളരെ നന്ദി.

      Delete
  4. തീവണ്ടിയുടെ സൗകര്യം ആലോചിക്കുമ്പോൾ വെള്ള.ക്കാരോട് ബഹുമാനവും നന്ദിയും തോന്നാറുണ്ട്

    ReplyDelete