Wednesday, October 15, 2014

അദ്ധ്യായം - 40.

പല്ലുതേപ്പ് കഴിഞ്ഞതും ദിലീപ്മേനോന്‍ തോര്‍ത്തുമെടുത്ത് അമ്പലക്കുളത്തിലേക്ക് നടന്നു. കുളി കഴിഞ്ഞ് ക്ഷേത്രത്തില്‍  കയറി തൊഴുതു പ്രാര്‍ത്ഥിക്കണം. ഇന്നലെ അനിത പറഞ്ഞ മട്ടിലൊന്നും സംഭവിക്കാതെ ഭഗവാന്‍ കാത്തുകൊള്ളട്ടെ. ഭാഗ്യത്തിന്ന് പുറത്ത്  വലിയമ്മയെ കാണാനില്ല. അല്ലെങ്കില്‍ വെള്ളം മാറി കുളിച്ച് അസുഖം വരുത്തേണ്ടാ എന്നു പറഞ്ഞ്  വിലക്കിയേനേ.

ഉദിക്കുമ്പോഴേക്കും തന്നെ വെയിലിന്ന് എന്തൊരു ചൂടാണ്. കുളത്തിലെ വെള്ളം വറ്റിതുടങ്ങിയിരിക്കുന്നു. ഉള്ള വെള്ളത്തിന്നുമീതെ പച്ചനിറത്തിലുള്ള പാടയുടെ ആവരണമുണ്ട്. താഴത്തേക്ക് ഇറങ്ങുംതോറും പടവുകള്‍ നല്ലപോലെ വഴുക്കുന്നു. നില്‍ക്കുന്ന പടവില്‍ ഇരുന്ന് കയ്യൂന്നി വെള്ളത്തിലേക്ക് ഇറങ്ങി മുകള്‍പ്പരപ്പിലെ പാട കൈകൊണ്ട് നീക്കീ. മുങ്ങി പൊങ്ങിയപ്പോള്‍ ഉന്മേഷം തോന്നി. സോപ്പ് എടുക്കാതെയാണ് പോന്നത് എന്ന ഓര്‍മ്മ അപ്പോഴാണ് വന്നത്. തലയും മേലും തുടച്ച് അമ്പലത്തിലേക്ക് നടന്നു.

മേല്‍ശാന്തി കൃഷ്ണന്‍നമ്പൂതിരി നല്ലതുപോലെ തടിച്ചിരിക്കുന്നു. കുടവയറിന്ന് മീതെ പൂണൂല്‍ ഒട്ടികിടപ്പുണ്ട്. കറുപ്പും വെളുപ്പും കലര്‍ന്ന മുടി കുറെ കൊഴിഞ്ഞിരിക്കുന്നു.

'' എന്താ ഇഷ്ടാ താന്‍ ഇങ്ങോട്ട് വരാത്തത് എന്ന് വിചാരിച്ച് ഇരിക്ക്യായിരുന്നു '' അദ്ദേഹം ചിരിച്ചു '' വന്ന കാര്യം സുഭദ്രാമ്മ പറഞ്ഞിരുന്നു. മാസം ഒന്നായില്ലേ വന്നിട്ട് ''.

'' ഉവ്വ്. ഓരോരോ തിരക്കുകള്‍ കാരണം വരാനായില്ല ''.

'' ഭൂമിയുടെ ഏതു തലയ്ക്കല്‍ പോയിരുന്നാലും മനുഷ്യന്‍ നാട്ടിലെ ദൈവത്തിനെ മറക്കാന്‍ പാടില്ല. മറന്നാല്‍ കര പിടിക്കില്ല ''.

'' മറന്നിട്ടൊന്നും ഇല്ല. എപ്പോഴും ഓര്‍ക്കാറുണ്ട് ''.

'' ഞാന്‍ തന്നെ പറഞ്ഞതല്ലട്ടോ. പൊതുവായിട്ട് ഒരു തത്വം പറഞ്ഞൂന്ന് മാത്രം. സുഭദ്രാമ്മ ഇടയ്ക്ക് തന്‍റെ പേരില്‍ വഴിപാട് നടത്താറുണ്ട് ''.

'' ഭാര്യയും മകനും വരുന്നുണ്ട്. അവരേയും കൂട്ടി പിന്നീട് വരാം ''.

'' കൂത്തും കുമ്മാട്ടിയും നടത്തണം എന്ന് ആളുകള്  പറയുന്നുണ്ട്. അത് മുടങ്ങിയിട്ട് കാലം ഇശ്ശിയായി. നല്ല ചിലവുള്ള സംഗതിയാണ്. കയ്യയച്ച് എന്തെങ്കിലും തരണംട്ടോ ''.

'' തീര്‍ച്ചയായും ''. ദക്ഷിണ നല്‍കി പ്രസാദം വാങ്ങി പുറത്തിറങ്ങി.

തറവാടിന്‍റെ അകത്തളത്തുനിന്ന് മുറ്റത്തേക്ക് ഇറങ്ങിവന്ന ചിരിയുടെ അലകളാണ് എതിരേറ്റത്. പപ്പനമ്മാമനും ഇളയച്ഛനും എന്തോ പറഞ്ഞ് ചിരിക്കുകയാണ്. ഇത്ര നേരത്തെ പപ്പനമ്മാമന്‍ വരുന്ന പതിവില്ല. ഇന്ന് എന്താണാവോ വിശേഷം.

'' നീ എഴുന്നേറ്റിട്ടുണ്ടാവില്ല എന്നാ വിചാരിച്ചത്. മാമന്‍ നേരത്തെ തോര്‍ത്തും എടുത്ത് അമ്പലക്കുളത്തിലേക്ക് പോയി എന്ന് ഉണ്ണിക്കുട്ടന്‍ പറഞ്ഞിട്ടാ ഞാന്‍ അറിഞ്ഞത് '' വലിയമ്മ പറഞ്ഞു '' കുളിച്ചു തൊഴുകാന്‍ ഇന്ന് എന്താ വിശേഷിച്ച്  ''.

'' ഭാര്യയും മകനും വരുന്ന സന്തോഷം കൊണ്ടാവും. അല്ലാതെന്താ '' ചെറിയമ്മ അഭിപ്രായപ്പെട്ടു.

സത്യസ്ഥിതി ഇതല്ലല്ലോ. അതെങ്ങിനെ ഇവരോട് പറയും. കഴിഞ്ഞ രാത്രി അനിത പറഞ്ഞ കാര്യങ്ങള്‍ അത്ര സന്തോഷകരമല്ല. എന്തിന് മുന്‍കൂട്ടി അതെല്ലാം പറഞ്ഞ് ഇവരെക്കൂടി വിഷമിപ്പിക്കണം. അറിയുമ്പോള്‍ അറിഞ്ഞോട്ടെ. തല്‍ക്കാലം ഒന്നും പറയാതിരിക്കുന്നതാണ് ഭംഗി.

'' ഞാന്‍ ഈറന്‍ മാറിയിട്ടു വേഗം വരാം '' എന്നും പറഞ്ഞ് അകത്തേക്ക് നടന്നു.

വൈകീട്ട് അനിത വിളിച്ചപ്പോള്‍ എന്തോ പന്തികേട് ഉണ്ട് എന്ന് പറഞ്ഞിരുന്നു. രാത്രി വിളിച്ചപ്പോഴാണ് എല്ലാം വിശദമായി പറഞ്ഞത്. അനിയത്തി നാട്ടിലേക്ക് വരുന്നില്ല. വേണമെങ്കില്‍ അമ്മയുടെ ബെര്‍ത്ത്‌ഡേ മുംബെയില്‍വെച്ച് സെലിബ്രേറ്റ് ചെയ്യാം എന്നാണത്രേ അവളുടെ നിലപാട്. നാട്ടിലേക്ക് പോരുന്ന വഴിക്ക് ഏട്ടന്‍ മുംബെയില്‍ ഇറങ്ങി കാണാഞ്ഞതിലുള്ള പ്രതിഷേധമാണ് കാരണം. അമ്മ കുറെ പറഞ്ഞു നോക്കിയെങ്കിലും അവള്‍ ഒട്ടും വഴങ്ങിയില്ല. അച്ഛന്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ഇനി അതു മാത്രമേ അറിയാനുള്ളൂ.

വസ്ത്രം മാറി മറ്റുള്ളവരുടെ അടുത്തേക്ക് നടന്നു.

'' നീ വന്നിട്ട് ഭക്ഷണം കഴിക്കാമെന്ന് കരുതി ഇരുന്നതാ '' വലിയമ്മ പറഞ്ഞു.

'' പപ്പനമ്മാമന്‍ എപ്പോഴാ എത്തിയത് '' .

'' ഞാന്‍ പറഞ്ഞിട്ട് ഉണ്ണി ഓട്ടോറിക്ഷ വിളിച്ച് പോയി കൂട്ടീട്ട് വന്നതാണ് '' ഇളയച്ഛന്‍ പറഞ്ഞു '' ഗോപന്‍ ഇന്നലെ രാത്രി എത്തിയിട്ടുണ്ടത്രേ. ഗോപിക അമൃത എക്സ്‌പ്രസ്സില്‍  പോന്നിട്ടുണ്ട്. കുറച്ചു കഴിയുമ്പോഴേക്ക് അവളും എത്തും. അവരോട് സംസാരിക്കുമ്പോള്‍  വലിയമ്മാമനും  ഇരുന്നോട്ടെ എന്നു കരുതി ''.

'' എന്തോ തമാശ പറഞ്ഞ് ചിരിക്കുന്നത് കേട്ടൂ ''.

'' ഞങ്ങള്‍ ഓരോരുത്തരുടെ  മക്കളുടെ വിശേഷങ്ങള്‍ പറഞ്ഞുകൊണ്ട് ഇരിക്കുകയായിരുന്നു '' വലിയമ്മ പറഞ്ഞു.

''ദീപൂന് പഴയ പോസ്റ്റ് മാഷ് സ്വാമിയെ ഓര്‍മ്മയുണ്ടോ '' പപ്പനമ്മാമന്‍ ചോദിച്ചു.

മകനെ ട്യൂഷന്‍ ക്ലാസ്സിലേക്ക് സൈക്കിളില്‍ കൊണ്ടു വന്നിരുന്ന അയാളെ മറന്നിട്ടില്ല. നെറ്റിയിലെ ചന്ദനക്കുറിയും രോമങ്ങള്‍  എഴുന്നേറ്റു നില്‍ക്കുന്ന ചെവികളില്‍ തിരുകിവെച്ച തെച്ചിപ്പൂക്കളും കണ്‍മുന്നില്‍ കാണുന്നുണ്ട്

 '' ഉവ്വ്. എനിക്കറിയാം ''.

'' അദ്ദേഹത്തിന്ന് ഒറ്റ മകനേയുള്ളൂ. ആ കുട്ടി പഠിച്ചു മിടുക്കനായി ഇപ്പോള്‍ അമേരിക്കയില്‍ എഞ്ചിനീയറാണ്. അച്ഛനേയും അമ്മയേയും അവന് ജീവനാണ്.. ഇടയ്ക്ക് അവരെ അങ്ങോട്ട് കൊണ്ടുപോകും. സ്വാമി സമ്മതിക്കാത്തതോണ്ടാ അവിടെ സ്ഥിരമായി ഇരുത്താത്തത്. കഴിഞ്ഞ കുംഭാഭിഷേകത്തിന്ന് പകുതി ചിലവ് എന്‍റെ വകയാണ് എന്ന് സ്വാമി ഗ്രാമക്കാരോട് പറഞ്ഞുവത്രേ. നിസ്സാര തുകയൊന്ന്വോല്ല. ലക്ഷക്കണക്കിന്ന് പൈസ വരും. ഒരുമടി കൂടാതെ മകന്‍ പണം അയച്ചുകൊടുത്തു. അങ്ങിനേയും മക്കളുണ്ട് ''.

'' പണത്തിനുവേണ്ടി അച്ഛനമ്മമാരെ ദ്രോഹിക്കുന്ന മക്കളില്ലേ '' വലിയമ്മ മറുവശം ചൂണ്ടിക്കാട്ടി.

'' ഇഷ്ടംപോലെയുണ്ട് '' പപ്പനമ്മാമന്‍ പറഞ്ഞു '' ഞാന്‍ ഒരാളുടെ കഥ പറയാം. പേരു പറയുന്നില്ല. കക്ഷി സര്‍ക്കാര്‍ സര്‍വ്വീസില്‍ ലാസ്റ്റ് ഗ്രേഡ് ആയിരുന്നു. കഷ്ടപ്പെട്ട് മക്കളെ പഠിപ്പിച്ചു. പെണ്‍കുട്ടികളെ കെട്ടിച്ചുവിട്ടു. ഒടുക്കം മക്കള് കാരണം അയാള്‍ക്ക്  മരിക്കേണ്ടി വന്നു ''.

എല്ലാവരും പപ്പനമ്മാമനെ നോക്കി.

'' ജോലിയില്‍ ഇരിക്കുമ്പോള്‍ എന്നും അയാള്‍ക്ക് കഷ്ടപ്പാടായിരുന്നു. പെന്‍ഷനായല്‍ സമാധാനം കിട്ടും എന്ന് കരുതി. ജോലീന്ന് പിരിഞ്ഞു വന്നപ്പോഴോ? മൂത്ത പെണ്ണിന്‍റെ കെട്ട്യോന്‍ മരിച്ചു. രണ്ടാമത്തോളെ ഭര്‍ത്താവ് മൊഴി ചൊല്ലി. രണ്ടുപേരും വീട്ടിലെത്തിയതോടെ എന്നും തമ്മില്‍ത്തല്ലായി. വന്ന പെണ്‍കുട്ടികളുടേയും സ്വന്തം പെണ്‍മക്കളുടേയും തല്ല് തീര്‍ക്കാനേ സമയം ഉള്ളൂ. ചെക്കന്മാര് വല്ലപ്പോഴും പണിക്ക് പോവും. അവരുടെ ആവശ്യങ്ങളും കുടുംബച്ചിലവും ആ സാധു വഹിക്കണം. അധികംവൈകാതെ എന്തോ കഴിച്ച് ഭാര്യ മരിച്ചു. പിന്നെയാണ് ശരിക്കുള്ള ദുരിതം ആരംഭിച്ചത്. ഇപ്പോഴത്തെ എ.ടി.എം. സംവിധാനമൊന്നും അയാള്‍ക്ക് അറിയില്ല. കാര്‍ഡ് മക്കള്‍ കൈക്കലാക്കി. പെന്‍ഷന്‍ കാശ് അവരെടുത്ത് ചിലവാക്കും. നേരിട്ട് ചോദിക്കാന്‍ വയ്യ. ആരോടെങ്കിലും പറഞ്ഞൂന്ന് അറിഞ്ഞാല്‍ മക്കള് തല്ലികൊല്ലും ഒടുവില്‍ ഒരു ചായക്കോ ഒരു കെട്ട് ബീഡിക്കോ ആരോടെങ്കിലും ഇരക്കണം എന്ന ഗതിയായി. മനസ്സ് മടുത്ത് അയാള്‍ വീടു വിട്ട് ഇറങ്ങി. ഏതോ നാട്ടില്‍ തീവണ്ടി തട്ടി മരിച്ചു എന്ന വിവരമാണ് പിന്നെ കേട്ടത് ''.


'. വല്ലാത്ത മക്കളന്നെ ''.

'' ഞാന്‍ ഈ പറഞ്ഞ രണ്ടു കൂട്ടരുണ്ടല്ലോ. രണ്ടും ഒരു പത്തു ശതമാനം ഉണ്ടെന്ന് കൂട്ടിക്കോളൂ. ബാക്കി മുഴുവന്‍ ഈ രണ്ടിന്‍റേയും ഇടയിലാണ്. ഗുണവും ദോഷവും കൂടിയും കുറഞ്ഞും  ഇരിക്കും എന്നു മാത്രം ''.

''.സംസാരിച്ചിരുന്ന് നേരം പോണൂ. എനിക്ക് ഇന്നും കൂടി സ്കൂളില്‍ പോവാനുണ്ട് ''.ചെറിയമ്മ ഇടപെട്ടു.

'' ഓ, അപ്പോള്‍ ഇന്ന് റിട്ടയര്‍മെന്‍റാണ് അല്ലേ. യാത്രയയപ്പിന്ന് എല്ലാരും പോണുണ്ടോ ''.

'' ആരും ഇല്ല എന്നാണ് പറയുന്നത് ''.

'' മാധവനും  പോണില്ലേ ''.

''. നല്ല ആളെ കണ്ടൂ. മാഷേട്ടന്‍ സ്വന്തം യാത്രയയപ്പിന്നും കൂടി നിന്നിട്ടില്ല ''.

'' എന്നെക്കൊണ്ട് വയ്യ ഇല്ലാത്ത ഗുണഗണങ്ങള് വര്‍ണ്ണിക്കുന്നത് കേള്‍ക്കാന്‍ '' ഇളയച്ഛന്‍ പറഞ്ഞു '' സര്‍വ്വീസില്‍ ഇരിക്കുമ്പോള്‍ തരം കിട്ടിയാല്‍ കുത്തും. ഇന്നലെ മൂന്നരയ്ക്ക് നോക്കുമ്പോള്‍  സുമിത്ര ടീച്ചറെ കാണാനില്ല. അറ്റന്‍ഡന്‍സ് ഒപ്പിട്ടിട്ടുണ്ട്, മുങ്ങി നടക്കാന്‍  എന്താ സാമര്‍ത്ഥ്യം എന്നോ, മേരി ടീച്ചറുടെ മകള്‍ക്ക് എന്തോ സെറ്റപ്പ് ഉണ്ട് എന്ന് കേട്ടൂ, എന്നാ ചാടി പോവുന്നത് ആവോ എന്നോ ഒക്കെ പറഞ്ഞിട്ട് സ്നേഹമയിയായ സുമിത്ര ടീച്ചറുടെ വിരമിക്കല്‍ ഉണ്ടാക്കുന്ന വിടവ് നികത്താനാവില്ല എന്ന് ഉളുപ്പില്ലാതെ വെച്ചു കാച്ചുന്നത് കേട്ടിരിക്കാന്‍  എന്നെക്കൊണ്ടാവില്ല ''.

'' വേഗം വന്ന് ആഹാരം കഴിക്കിന്‍. എന്നിട്ടു വേണം എനിക്ക് പോവാന്‍ '' ചെറിയമ്മ ധൃതി കൂട്ടി. എല്ലാവരും എഴുന്നേറ്റു.

12 comments:

  1. മുംബൈയിൽ ഇറങ്ങിയ ഏട്ടനെ കാണാൻ വരേണ്ട കടമ അനിയത്തിക്കല്ലേ വേണ്ടത്...? അല്ലാതെ തന്നെ വന്ന് കണ്ടില്ല എന്ന് പരാതി പറയുന്നതിനോട് എങ്ങനെ യോജിക്കാൻ കഴിയും...? അനിയത്തിയുടെ നിലപാട് ഒട്ടും ശരിയായില്ല കേരളേട്ടാ...

    കഥ തുടരട്ടെ...

    ReplyDelete
    Replies
    1. വിനുവേട്ടന്‍,
      പ്രായത്തിനനുസരിച്ചുള്ള പക്വത ആവാത്തവരാണ് ആങ്ങളയും പെങ്ങളും 

      Delete
  2. ദിലീപ് മുംബയിൽ ചെല്ലാത്തത്തിലാവും അനിയത്തിക്ക് ദേഷ്യം. അത് നാട്ടിൽ വന്നു ഏട്ടനെ കണ്ടിട്ട് സാവധാനം പറഞ്ഞാൽ .മതിയായിരുന്നു.
    ബഹുജനം ..പലവിധം.

    ReplyDelete
    Replies
    1. nalina kumari,
      അതിനുള്ള ക്ഷമ വേണ്ടേ.

      Delete
  3. വായിച്ചു നിർത്തിയിടത്ത് നിന്നും ഒറ്റയടിക്ക് ഇത് വരെ വായിച്ചു.
    തീർന്നു പോയല്ലോ എന്ന സങ്കടം ബാക്കിയാക്കി ഞാൻ പോകുന്നു.

    ഇനി എപ്പോൾ വായിക്കാൻ പറ്റും എന്നറിയില്ല.

    പുതിയ വീട്ടില് നെറ്റ് കിട്ടാത്തത് കൊണ്ട് എന്റെ സ്വന്തം ബ്ലോഗ്‌ പോലും നോക്കാൻ കഴിയുന്നില്ല എന്ന കാര്യം എട്ടന് അറിയാല്ലോ.

    കമ്പ്യൂട്ടർ നോക്കുമ്പോൾ കണ്ണ് വല്ലാതെ വേദനിക്കുന്നു.ചുവക്കുന്നു.

    തല്ക്കാലം വിട.

    ReplyDelete
    Replies
    1. nalina kumari,
      താമസിയാതെ എന്തെങ്കിലും പരിഹാരം കണ്ടെത്താനാവുമെന്ന് സമാധാനിക്കുക. കണ്ണിന്ന് വിശ്രമം നല്‍കി വേദന മാറ്റാന്‍ ഒരു വഴി തെളിഞ്ഞതാണെന്ന് കരുതുക.

      Delete
  4. ശരിയാണ്. അതുവരെ പറഞ്ഞതിലും പെരുമാറിയതിലും വ്യത്യസ്തമായിട്ടായിരിക്കും പിരിഞ്ഞു പോകുമ്പോൾ പറയുന്ന ആത്മാർത്ഥതയില്ലാത്ത പുകഴ്ത്തലുകൾ....

    ReplyDelete
    Replies
    1. മനുഷ്യരുടെ രീതി അതാണല്ലോ.

      Delete
  5. Replies
    1. ഡോ.പി.മാലങ്കോട്,
      വളരെ നന്ദി

      Delete
  6. അവധി കഴിഞ്ഞ് വന്നപ്പോള്‍ മൂന്ന് അദ്ധ്യായം വായിക്കാന്‍ കിടക്കുന്നു. ഇനി ബാക്കി രണ്ട് അദ്ധ്യായങ്ങള്‍ കൂടി നോക്കട്ടെ

    ReplyDelete
  7. ajith,
    കുറച്ചു ദിവസം കാണാഞ്ഞപ്പോള്‍ എന്താണാവോ എന്ന് കരുതി. ഇനി വേഗം എഴുതി മുഴുമിക്കാനുള്ള ശ്രമത്തിലാണ്.

    ReplyDelete