Monday, July 1, 2013

അദ്ധ്യായം - 3.


ശരവേഗത്തില്‍ ഗെയിറ്റു കടന്നു വന്ന സൈക്കിള്‍ അടുക്കളയുടെ മുമ്പിലെത്തി. സൈക്കിളില്‍ നിന്ന് ഇറങ്ങാതെ ഇറയത്തേക്ക് കയറാനുള്ള തിട്ടിലേക്ക് പയ്യന്‍ അതിനെ കയറ്റാന്‍ നോക്കുകയാണ്. ഇവന്‍  ആളൊരു ജഗജാല കില്ലാടിയാണല്ലോ എന്ന് മനസ്സിലോര്‍ത്തു.

'' വിറകുപുരയില്‍ എന്താ നില്‍ക്കുന്നത് എന്ന് കണ്ട്വോടാ '' വലിയമ്മ അവനോട് ചോദിക്കുന്നത് കേട്ടു.

'' ഞാന്‍ എങ്ങിട്ടും നോക്കിയില്ല '' എന്നും പറഞ്ഞ് പയ്യന്‍ മുറ്റത്തേക്കിറങ്ങി.

'' അമ്മമ്മേ ഇതേതാ കാറ് '' ചോദ്യത്തോടൊപ്പം അവന്‍ വിറകുപുരയിലേക്ക് ഓടി. ചാഞ്ഞും ചെരിഞ്ഞും ടയറില്‍ കൊട്ടിനോക്കിയും അവന്‍ കാറ് പരിശോധിക്കുന്നത്  തമാശയുണര്‍ത്തി.

'' ആരാ, അമ്മമ്മേ. ഇത് ഇവിടെ നിര്‍ത്തിയിരിക്കുന്നത് '' ഉണ്ണിക്കുട്ടന്‍റെ ഉറക്കെയുള്ള ചോദ്യം.

'' നിന്‍റെ ദീപുമാമ വന്നിട്ടുണ്ട്. മാമന്‍ കൊണ്ടു വന്നതാ ''.

'' എന്നിട്ട് മാമന്‍ പൊയോ ''.

'' കുതിരടെ കണ്ണ് കെട്ടിയതുപോലെ എങ്ങോട്ടും നോക്കാതെ നടന്നാല്‍ എങ്ങിന്യാ കാണുന്നത്. നിന്‍റെ മാമനല്ലേ ചാരുപടീല്‍ കിടക്കുണത് ''. വിറകുപുരയിലേക്ക് ഓടിയതിന്‍റെ ഇരട്ടി വേഗത്തില്‍ മരുമകന്‍ അരികിലേക്ക് ഓടിയെത്തി.

'' ദീപുമാമ എപ്പോഴാ എത്തിയത് '' അവന്‍ ചോദിച്ചു.

'' ഉച്ച തിരിഞ്ഞു '' വലിയമ്മ പറഞ്ഞു '' മൂന്നു മണി ആവാറായിട്ടുണ്ടാവും ''.

'' നീ ബസ്സിലാണ് വരിക എന്ന് വലിയമ്മ പറഞ്ഞിട്ട് സൈക്കിളിലാണല്ലോ വന്നത് '' ദിലീപ് മേനോന്‍ ലോഹ്യം ചോദിച്ചു.

'' ആ കാര്യോന്നും പറയണ്ടാ '' വലിയമ്മയാണ് മറുപടി പറഞ്ഞത് '' എപ്പൊ നോക്കിയാലും അതിന്‍റെ മുകളില്‍ത്തന്നെ. മൂത്രം ഒഴിക്കാന്‍ പോണെങ്കില്‍ കൂടി ഇവന് ഈ സൈക്കിള്‍ വേണം. ബസ്സില് വന്ന് മുക്കിലിറങ്ങി ഇങ്ങിട്ട് നടന്ന് പോര്വേ വേണ്ടു. അതിന് വയ്യ. ഇവിടുന്ന് സൈക്കിളില്‍ പോയി റേഷന്‍ കടടെ മുമ്പില്‍ അത് നിര്‍ത്തീട്ട്  ബസ്സില്‍ കേറി പോവും. വരുമ്പൊ അവിടെയിറങ്ങി സൈക്കിളെടുത്ത് ഇങ്ങിട്ടു പോരും ചെയ്യും. ഇങ്ങനീണ്ടോ ഒരു സൈക്കിള്‍ പ്രാന്ത് ''.

'' അമ്മമ്മയ്ക്ക് അറിയാഞ്ഞിട്ടാണ്. എന്‍റെ ക്ലാസ്സിലെ മിക്ക പിള്ളര്‍ക്കും ബൈക്കുണ്ട്. പെണ്‍കുട്ടികളും കൂടി സ്കൂട്ടറിലാ വര്വാ ''.

'' അവരുടെ വീട്ടില്‍ കെട്ടിയിരുപ്പ് ഉണ്ടാവും. നിന്‍റെ കാര്യം അതാണോ. അമ്മയ്ക്ക് ജോലിയില്ല. അച്ഛന് കൈക്കൂലി കിട്ടുന്ന പണിയൊന്നും അല്ലാ ഉള്ളത്. പോരാത്തതിന് നിന്‍റെ താഴെ പെണ്‍കുട്ട്യേള് രണ്ടെണ്ണാ. അത് ഓര്‍മ്മ വേണം  ''.

'' എനിക്ക് ഭാഗ്യൂല്യാ അതന്നെ '' മരുമകന്‍റെ വാക്കുകളില്‍ നിരാശ കലര്‍ന്നിരുന്നു.

'' നിനക്കല്ല, നിന്‍റെ തള്ളയ്ക്കാണ് ഭാഗ്യൂല്ലാതെ പോയത്. അതിന്‍റെ തലേലെഴുത്ത് നന്നായില്ല. നിങ്ങള് മക്കള്‍ക്കും ആ ദോഷത്തിന്‍റെ ഓഹരി കിട്ടി ''.

പാവം രാജിചേച്ചി. മുട്ടിലിഴയുന്ന പ്രായത്തില്‍ അവരുടെ അച്ഛന്‍ മരിച്ചു. കൃഷിക്കാരനായ വലിയച്ഛന്‍  പാടത്തുവെച്ച് പാമ്പിന്‍റെ കടിയേറ്റ് മരിച്ചതാണ്. അതിനുശേഷം വലിയമ്മ വേറെ വിവാഹം ചെയ്തില്ല. വെള്ള വസ്ത്രത്തിലേക്ക് മാറിയ അവര്‍ തൊട്ടതിനും പിടിച്ചതിനും മകളെ ശകാരിക്കും.

'' ഗംഭീരത്തില്‍ രാജേശ്വരി എന്ന് അച്ഛന്‍ ചോറൂണിന്ന് മകള്‍ക്ക് പേരിട്ടു. എന്നിട്ട് എന്തുണ്ടായി. വയസ്സ് തികയുന്ന പിറന്നാളിന്ന് മുമ്പേ ആ മനുഷ്യന്‍ പടി കടന്നു. അത്രയ്ക്ക് വര്‍ക്കത്തുണ്ട് ഇതിന് '' കുഞ്ഞു നാളിലേ വലിയമ്മ രാജിചേച്ചിയെ കുറ്റപ്പെടുത്തുന്നത് കേട്ടിട്ടുള്ള ഓര്‍മ്മ വന്നു. ചേച്ചി മുതിര്‍ന്നതോടെ കുറ്റപ്പെടുത്താനുള്ള കാരണങ്ങള്‍ പെരുകി.

'' പഠിക്കാനോ ബുദ്ധിയില്ല. ചന്തം കണ്ടിട്ട് ആരെങ്കിലും കെട്ടിക്കൊണ്ട് പോവും എന്ന് വിചാരിച്ചാല്‍ അതും നടക്കില്ല. കണ്ടില്ലേ കരിവീട്ടിടെ നെറൂം പലകപ്പല്ലും. ഉയരൂണ്ടോന്ന് ചോദിച്ചാല്‍ അതും ഇല്യാ, ചക്കുക്കുറ്റിപോലത്തെ തടീം. ഞങ്ങള് രണ്ടാളുടെ ഛായയൊന്ന്വോല്ല ഇതിനുള്ളത്. അച്ഛന്‍റെ അമ്മടെ മട്ടാണ്  ''.

കുഞ്ഞുണ്ണിമാമയാണ് എയിഡഡ് സ്കൂളില്‍ പ്യൂണായ ഭാസ്ക്കരേട്ടനുമായുള്ള കല്യാണം നിശ്ചയിച്ചത്. ഒട്ടും സാമ്പത്തികശേഷിയില്ലാത്ത കുടുംബത്തിലേക്ക് മകളെ അയയ്ക്കിലെന്ന് വലിയമ്മ കുറെ ശാഠ്യം പിടിച്ചു നോക്കി.

'' ഇതിന്‍റെ കോലം കണ്ടാല്‍ രാജകുമാരന്‍ വരും കെട്ടിക്കൊണ്ടു പോവാന്‍. എത്ര കഷ്ടപ്പെട്ടിട്ടാണ് ഞാന്‍ ഇത് ശരിയാക്കിയത് എന്ന് നിനക്കറിയില്ല. വേണ്ടാന്ന് വെക്ക്യാണെങ്കില്‍ നീ വെച്ചോ. പിന്നെ നിങ്ങളുടെ  ഒരു കാര്യത്തിനും ഞാന്‍ ഉണ്ടാവില്ല '' മാമന്‍റെ ഭീഷണിക്കു മുന്നില്‍ വലിയമ്മ  അടിയറവ് പറഞ്ഞു.

ഉണ്ണിക്കുട്ടന്‍ വിഷണ്ണനായി അങ്ങിനെ തന്നെ നില്‍ക്കുകയാണ്. അവനെ അടുത്തേക്ക് വിളിച്ചു.

'' നീ ഇപ്പോള്‍ എന്തിനാ പഠിക്കുന്നത് '' ദിലീപ് മേനോന്‍ അവനോട് ചോദിച്ചു.

'' ബീക്കോമിന് ''.

'' അതെന്താ സയിന്‍സ് ഗ്രൂപ്പ് എടുത്ത് എന്‍ട്രന്‍സിന്ന് നോക്കാഞ്ഞത് ''.

'' എന്‍റെ മോഹത്തിന്ന് അത് പറ്റില്ല. എനിക്ക് ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്‍റാവാനാണ് താല്‍പ്പര്യം ''. പയ്യന് വ്യക്തമായ ലക്ഷ്യമുണ്ട്.

'' നന്നായി പഠിച്ചോ. ഒക്കെ ശരിയാവും '' അവനെ ആശ്വസിപ്പിച്ചു.

'' പുസ്തകം എടുത്തു വെച്ച് വേഷം മാറി പാലുംവെള്ളം കുടിച്ച് വേഗം വാ. എന്നിട്ടു വേണം കാറില്‍ നിന്ന് ദീപുമാമന്‍റെ ബാഗുകളും പെട്ടികളും അകത്തേക്ക് എടുത്ത് വെക്കാന്‍ '' വലിയമ്മ പറഞ്ഞതോടെ അവന്‍ സൈക്കിളില്‍ നിന്ന് ബാഗുമെടുത്ത് അകത്തേക്ക് ഓടി.

'' കഷ്ടാണ് അവരുടെ കാര്യം. ഒരു മുറീം അടുക്കളേം മുമ്പില് ചെറിയൊരു വരാന്തീം ഉള്ള വീടാണ്. അതിന് ആയിരത്തി അഞ്ഞൂറ് ഉറുപ്പിക വാടക കൊടുക്കണം. അതിനും പുറമെ അവന്‍റെ ബസ്സുകൂലി, കുട്ടികളുടെ പഠിത്തത്തിന്‍റെ ചിലവ്. എണ്ണിച്ചുട്ട അപ്പംപോലത്തെ ശമ്പളം കൊണ്ട് അന്യ നാട്ടില്‍ ഒരു കുടുംബായിട്ട് കഴിയുന്നത് ബുദ്ധിമുട്ടന്യാണ്. ഞെങ്ങി ഞെരുങ്ങിയിട്ടാണ് അവര് കഴിയുണത് എന്നു കണ്ടപ്പൊ ഞാന്‍ ഇവനെ എന്‍റെ കൂടെ ഇങ്ങിട്ട് കൊണ്ടുവന്നു. എനിക്ക് ഒരു തുണയും ആയി. അവന്‍റെ പഠിത്തം നടക്കും ചെയ്യും '' വലിയമ്മ തുടര്‍ന്നു '' ഞാന്‍ പോയി അവന് ആഹാരം കൊടുക്കട്ടെ ''.

രാജിചേച്ചിയുടെ ദുരിതങ്ങള്‍ മനസ്സില്‍ ദുഃഖം വാരി വിതറി. ആറേഴു വയസ്സിന്ന് മൂത്തതാണെങ്കിലും  കുട്ടിക്കാലത്തെ ഏക കളിക്കൂട്ടുകാരിയായിരുന്നു അവര്‍. സ്കൂളിലേക്ക് പോവുമ്പോഴും വരുമ്പോഴും പുസ്തക സഞ്ചി ഏറ്റാനും സ്ലേറ്റ്  മായ്ക്കാനുള്ള വെള്ളത്തണ്ട് പറിച്ചു തരാനും രാജിചേച്ചി വേണം. മദ്ധ്യവേനല്‍ അവധിക്ക് സ്കൂളടച്ചാല്‍ അമ്മ അച്ഛന്‍റെ ജോലിസ്ഥലത്തേക്ക് യാതയാവും. അനിയത്തി ഒപ്പം ചെല്ലും. '' അവള് കൊച്ചുകുട്ടിയല്ലേ അതോണ്ടാണ് കൊണ്ടു പോണത് '' എന്ന് അമ്മ അവളുടെ ഭാഗം പറയും. പിന്നീടുള്ള ദിവസങ്ങളില്‍ കൂട്ടായി രാജിചേച്ചിയാണ്.

അകലെ അമ്പലപ്പറമ്പില്‍ പിള്ളേര്‍ ക്രിക്കറ്റോ, ഫുട്ബോളോ കളിക്കുന്നുണ്ടാവും. അവിടെയൊന്നും ചെല്ലാന്‍ വലിയമ്മ സമ്മതിക്കില്ല. കുറെനേരം കളി നോക്കി പടിക്കല്‍ നില്‍ക്കും. മടുപ്പ് തോന്നിയാല്‍ ചേച്ചിയെ തേടിപോവും. കുളത്തില്‍ നിന്ന് ആമ്പല്‍പൂവ് പറിക്കാനും ഉന്നം തെറ്റാതെ മാങ്ങ എറിഞ്ഞു വീഴ്ത്താനും ചേച്ചിക്ക് നല്ല കഴിവാണ്. ചിനച്ച മാങ്ങ നോക്കി ചേച്ചി എറിഞ്ഞു വീഴ്ത്തും.

'' ഒരു സ്പൂണ്‍ പച്ച വെളിച്ചെണ്ണ വാങ്ങീട്ട് വാടാ ദീപൂ, മുളകുപൊടീം ഉപ്പും  ഞാനെടുത്തിട്ടുണ്ട് '' അവര്‍ പറയും. ഉപ്പും മുളകുപൊടിയും വെളിച്ചെണ്ണയില്‍ ചാലിച്ചതില്‍ ചിനച്ച മാങ്ങ ഒപ്പി തിന്നാന്‍ നല്ല രുചിയാണ്.

വാരിയത്തോരുടെ പറമ്പിലെ വേലി പൊളിച്ച് അകത്തു കടന്ന് ചേച്ചി പറങ്കിമാങ്ങയും അണ്ടിയും പറിച്ചു വരും. പാവാടയില്‍ പറങ്കിമാങ്ങക്കറ ആക്കിയതിന്ന് ചേച്ചിക്ക് വലിയമ്മയില്‍ നിന്ന് ചുട്ടഅടി കിട്ടാറുണ്ട്. എങ്കിലും ചേച്ചി പിന്നേയും അതു തന്നെ ചെയ്യും. പറങ്കി മാങ്ങ രണ്ടാളും കൂടി തിന്നും. പൊട്ടിയ മണ്‍ ചട്ടിയില്‍ അണ്ടികളിട്ട് അടിയില്‍ ചപ്പിട്ട് കത്തിക്കും. ചുട്ടെടുത്ത അണ്ടി കരിങ്കല്ലില്‍ വെച്ച് വേറൊരു കല്ലുകൊണ്ട് കുത്തി പരിപ്പെടുക്കും.

'' ദീപൂ, പരിപ്പ് നീ തിന്നോ. നീയല്ലേ കൊതിയന്‍ '' അണ്ടിപ്പരിപ്പ് മുഴുവന്‍ ചേച്ചി തനിക്ക് നീട്ടും. ഏറെ നിര്‍ബന്ധിച്ചാലേ ഒന്നോ മറ്റോ എടുക്കൂ.

എത്ര ചീത്ത കേട്ടാലും തല്ലു കൊണ്ടാലും ചേച്ചിക്ക് സങ്കടമോ പരിഭവമോ ഉണ്ടായിരുന്നില്ല. '' ഇങ്ങിനെ തല്ലു കൊണ്ടാല്‍ വേദനിക്കില്ലേ ചേച്ചീ '' ഒരുപാട് തല്ല് കിട്ടാറുള്ള ദിവസം ചോദിക്കും.

'' അതിനൊക്കെ ഒരു സൂത്രം ഉണ്ട്. തല്ലു കിട്ടുമ്പോള്‍ പഴുത്ത് വീഴുന്ന പുളി തിന്നുണൂന്ന് വിചാരിച്ച് കണ്ണടച്ച് നിന്നാല്‍ മതി. വേദനിക്കില്ല ''. പിന്നീട് വികൃതി കാണിച്ചതിന്ന് അമ്മ തല്ലുമ്പോഴെല്ലാം ഈ സൂത്രം പരീക്ഷിച്ചിട്ടുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല.

എന്നിട്ടും ഒരു ദിവസം കൊണ്ട അടി ചേച്ചിയെ ഒരുപാട് വേദനിപ്പിച്ചു. ഇന്നും മനസിനകത്ത് ആ സംഭവം തെളിമയോടെ നില്‍ക്കുന്നുണ്ട്.

തൊഴുത്തിന്ന് പുറകിലുള്ള കിളിക്കൊക്ക് മാവിന്‍റെ പൊക്കം കൂടിയ ഒരു കൊമ്പില്‍ പഴുത്ത ഒരു വലിയ മാമ്പഴം കണ്ടു. എറിഞ്ഞു വീഴ്ത്തി തരുമെന്ന പ്രതീക്ഷയോടെയാണ് രാജിചേച്ചിയെ വിളിച്ച് ആ മാമ്പഴം കാണിച്ചു കൊടുത്തത് .

'' എടാ ദീപൂ അത് അണ്ണാന്‍ കടിച്ചതാ. നീ തിന്നണ്ടാ. അണ്ണാന്‍ കടിച്ച മാങ്ങ തിന്നാല്‍ മീശ മുളയ്ക്കില്ല ''.

'' എനിക്ക് കടിക്കാത്ത ഭാഗത്തു നിന്ന് ഒരു ആമാംപൂള് മതി. ബാക്കി ചേച്ചി തിന്നോളൂ ''.

'' ശരി. വീഴട്ടെ. അപ്പൊ ആലോചിക്കാം ''.

'' അത് പറ്റില്ല. ഇപ്പൊ എറിഞ്ഞു വീഴ്ത്തണം ''. ചേച്ചി വിവിധ ഭാഗങ്ങളില്‍ നിന്ന് മാങ്ങയെ നോക്കി.

'' ദീപൂ, എങ്ങിനെ അതിനെ എറിഞ്ഞാലും കല്ല് തൊഴുത്തില്‍ വന്ന് വീണ് ഓടുപൊട്ടും. വെറുതെ ചീത്ത കേക്കാന്‍ നിക്കണ്ടാ ''.

'' എന്നാല്‍ ഞാന്‍ കേറി പറിക്കും ''.

'' വേണ്ടാത്തതിന്ന് പുറപ്പെടേണ്ടാട്ടോ. വീണാല്‍ തല്ലുകൊണ്ട് പുറം പൊളിയും '' ചേച്ചിയുടെ വാക്ക് കേള്‍ക്കാതെ പൊത്തി പിടിച്ച് എങ്ങിനേയോ മരത്തില്‍ കയറി. മാങ്ങ പൊട്ടിച്ചപ്പോഴാണ് പുളിനീറിന്‍റെ കടി. ഓര്‍ക്കാപ്പുറത്തുള്ള ആക്രമണത്തില്‍ പിടി വിട്ടു താഴെ വീണത് ചാണകക്കുഴിയില്‍. അതുകൊണ്ട് വലിയ പരിക്കൊന്നും പറ്റിയില്ല. ശബ്ദം കേട്ടു വന്ന വലിയമ്മ കയ്യില്‍ കിട്ടിയ വടിയെടുത്തു.

'' ആ കുട്ടിയെ മരത്തില്‍ കയറ്റിയിട്ട് അതു വീണ് വല്ലതും പറ്റിയാല്‍ ആര് സമാധാനം പറയും '' എന്നു ചോദിച്ച് അവര്‍ രാജിചേച്ചിയെ മതി വരുവോളം തല്ലി.

'' ചേച്ചി കയറണ്ടാ എന്നു പറഞ്ഞിട്ടും ഞാന്‍ കയറിയതാണ് വലിയമ്മേ '' എന്നു താന്‍ പറഞ്ഞതൊന്നും അവര്‍ ചെവി കൊണ്ടില്ല. പതിവുപോലെ ചേച്ചി ഒരുതുള്ളി കണ്ണുനീര്‍ ചൊരിഞ്ഞില്ല. പക്ഷെ കുറെ നേരം കഴിഞ്ഞപ്പോള്‍ അവര്‍ വിളിച്ചു.

'' ദീപൂ, നിനക്കറിയാലോ ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലാന്ന്. എന്നിട്ടും എന്നെ തല്ലി. ആയിക്കോട്ടേ. ഞാന്‍ കരുതി വെച്ചിട്ടുണ്ട് ''.

'' എന്താ ചേച്ചി ''.

'' ആരുടേം കണ്ണില്‍പ്പെടാതെ ഞാന്‍ ഇവിടുന്ന് തോട്ടിന്‍റെ വരമ്പില്‍ കൂടി ഒറ്റപോക്ക് പോകും. എന്നിട്ട് റെയില്‍ പാതേല് ചെന്നിട്ട് തീവണ്ടി വരുമ്പോ അതിന്‍റെ മുമ്പിലിക്ക് ഒറ്റ ചാട്ടം ''.

'' വേണ്ടാ ചേച്ചി. ചേച്ചി ചത്തു പോയാല്‍ ദീപൂന് ആരാ ഉള്ളത് '' കരച്ചിലിന്‍റെ അകമ്പടിയോടെയാണ് അത്രയും ചോദിച്ചത് ''.

'' നിനക്ക് അച്ഛനുണ്ട്, അമ്മീണ്ട്, അനിയത്തീണ്ട്. വേണ്ടപ്പെട്ട എല്ലാ ആളുകളും ഉണ്ട്. പോരാത്തതിന്ന് പഠിക്കാന്‍ ബുദ്ധീണ്ട്, കാണാന്‍ ചന്തൂം ഉണ്ട്. എനിക്ക് ആകെക്കൂടി അമ്മ മാത്രേ ഉള്ളു. അതിന് എന്നെ കണ്ണെടുത്താല്‍ കണ്ടൂടാ. പിന്നെ എന്തിനാ ഞാന്‍  ജീവിക്കിണ് ''.

'' ആരുണ്ടെങ്കിലും എനിക്ക് ചേച്ച്യേ വേണം ''.

'' നിനക്കെന്നെ അത്രയ്ക്ക് ഇഷ്ടാണോ ''.

'' ഉറപ്പായിട്ടും ഇഷ്ടാണ്. ചേച്ചി ചത്തു പോയാല്‍ ഞാനും ചാവും ''.

'' എനിക്ക് നീ മാത്രേ ഉള്ളൂ '' നാലം ക്ലാസുകാരനെ കെട്ടിപ്പിടിച്ച് രാജിചേച്ചി ആദ്യമായി കരഞ്ഞു. ആ ശരീരത്തില്‍ കെട്ടിപ്പിടിച്ച് കുറെ നേരം ഇരുന്നു. അവിടെ നിന്ന് എഴുന്നേറ്റു ചെന്നത് വലിയമ്മയുടെ അടുത്തേക്കാണ്.

'' വലിയമ്മേ ഞാന്‍ ഒരു കാര്യം പറയട്ടെ ''.

'' പറയ് ''.

'' ഇനി രാജിചേച്ച്യേ തല്ലരുത്. തല്ലിയാല്‍ ഞാന്‍ എവിടേക്കെങ്കിലും പോവും ''. വിശ്വസിക്കാനാവാത്ത മട്ടില്‍ വലിയമ്മ നോക്കി നിന്നു.

'' നിനക്കവളെ അത്രയ്ക്ക് ഇഷ്ടാണോ ''. അതെയെന്ന് തലയാട്ടി.

'' എനിക്ക് സമാധാനായി. ഞാന്‍ മരിച്ചാലും അവളെ സ്നേഹിക്കാന്‍ ഒരാളുണ്ടല്ലോ '' വലിയമ്മ കെട്ടി പിടിച്ച് ശിരസ്സില്‍ തലോടി.

അത്രയധികം സ്നേഹിച്ച ചേച്ചിയെക്കുറിച്ച് കഴിഞ്ഞ ആറേഴു കൊല്ലം ചിന്തിച്ചില്ലല്ലോ എന്നോര്‍ത്തപ്പോള്‍ കുറ്റബോധം തോന്നി. ഇനി അവര്‍ കഷ്ടപ്പെട്ടു കൂടാ. വാരിക്കോരി സഹായിക്കണം. അനിതയ്ക്ക് അതില്‍ സന്തോഷമേ തോന്നൂ. സ്വന്തമെന്ന് പറയാന്‍ അവള്‍ക്ക് ഒരു ആങ്ങള മാത്രമല്ലേ ഉള്ളൂ.

'' എന്താ വല്ലാത്ത ഒരു ആലോചന '' ചെറിയമ്മയുടെ ശബ്ദമാണ്. മേല്‍ക്കഴുകി വസ്ത്രം മാറി അവര്‍ എത്തിയിരിക്കുന്നു. ചാരുപടിയില്‍ നിന്ന് എഴുന്നേറ്റു.

11 comments:

  1. കുറെ നാള്‍ അസുഖമായി കിടപ്പിലായതിനാല്‍ നോവല്‍ പോസ്റ്റ് ചെയ്യാന്‍ വൈകി. വായനക്കാര്‍ ദയവായി ക്ഷമിക്കുമല്ലോ.

    ReplyDelete
  2. ആയുരാരോഗ്യസൌഖ്യം നേരുന്നു.

    ReplyDelete
  3. തുടര്‍ന്നുള്ള ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു. ആശംസകള്‍.

    http://aswanyachu.blogspot.in/

    ReplyDelete
  4. രാജഗോപാല്‍,
    വളരെ നന്ദി.
    achu,
    വളരെ സന്തോഷം. കൃത്യമായ ഇടവേളകളില്‍ ഓരോ അദ്ധ്യായം വീതം പോസ്റ്റ് ചെയ്യണമെന്നുണ്ട്.

    ReplyDelete
  5. എന്ത് പറ്റി കേരളേട്ടാ? ഇപ്പോൾ സുഖമായി എന്ന് കരുതട്ടേ...?

    ReplyDelete
  6. വിനുവേട്ടന്‍,
    കുറച്ചു കാലമായി ചികിത്സയിലാണ്. വിശദമായ മെയില്‍ അയയ്ക്കുന്നുണ്ട്.

    ReplyDelete
  7. http://nalinadhalangal.blogspot.com/2013/01/blog-post.html?
    kure naal njan vannilla..

    ReplyDelete
  8. രാജിചേച്ചി എവിടെ ഒക്കെയോ കുട്ട്യേടത്തിയെ ഓര്‍മ്മപ്പെടുത്തുന്നു... ഒരു സങ്കടം..

    ReplyDelete
  9. Nalina,
    വൈകിയാലും വായിക്കാൻ എത്തിയല്ലോ.

    ഡോക്ടർ,
    Thanks.

    Echumukutty,

    ഒരുപക്ഷെ സമാനമായ ചുറ്റുപാടിലുള്ളവരായതിനാലാവാം.

    ReplyDelete

  10. അടി വരുമ്പോൾ പഴുത്ത പുളി തിന്നുന്നത് ഓർക്കുന്നത് എങ്ങനെയിരിക്കുമെന്ന് സങ്കൽപ്പിച്ചു നോക്കി.
    എത്ര നല്ല എഴുത്ത്‌.

    ReplyDelete