Saturday, July 27, 2013

അദ്ധ്യായം - 6.

ഉച്ച ഭക്ഷണത്തിന്ന് വലിയമ്മ വന്നു വിളിച്ചപ്പോഴാണ് എഴുന്നേറ്റത്. അതുവരെ സുഖ നിദ്രയിലായിരുന്നു. ജാഫര്‍ പതിനൊന്ന് മണിക്കു മുമ്പേ പോയി. ഇപ്പോള്‍ സമയം ഒന്നര കഴിഞ്ഞു. രണ്ടര മണിക്കൂര്‍ കടന്നു പോയതറിഞ്ഞതേയില്ല. വായിക്കാനെടുത്ത പേപ്പര്‍
സോഫയുടെ താഴെ കിടപ്പുണ്ട്. വൈകുന്നേരം വരെ ജാഫര്‍ കൂടെയുണ്ടാവുമെന്ന് കരുതിയതാണ്. അതുണ്ടായില്ല. എന്നാലും അയാള്‍ വന്നല്ലോ. അത്രയും സന്തോഷം.

കുഞ്ഞുണ്ണിമാമയുടെ വീട്ടില്‍ നിന്നു പോന്ന് തറവാട്ടുമുറ്റത്ത് കാല്‍കുത്തിയതേയുള്ളു. പുറകില്‍ നിന്ന് കാറിന്‍റെ ശബ്ദം കേട്ടു. ഡോര്‍ തുറന്നു വന്നത് ജാഫറായിരുന്നു.

'' ദേഷ്യപ്പെടണ്ട '' അയാള്‍ തുടക്കത്തിലേ പറഞ്ഞു '' ഇപ്പോള്‍ അധിക നേരം നില്‍ക്കാന്‍
പറ്റില്ല. എന്‍റെ കൂടെ വേറെ ചില ആളുകളുണ്ട്. ഒരു ഭൂമി എടാവാടിന്ന് പോണ വഴിയാ. നാളത്തെ കഴിഞ്ഞിട്ട് വരാം ''. ഏറെ നിര്‍ബന്ധിച്ചിട്ടാണ് വീട്ടില്‍ കയറി ചായ കുടിച്ച് പോയത്.

വലിയമ്മ ഊണു വിളമ്പാന്‍ കാത്തു നില്‍ക്കുകയാണ്. കൈ കഴുകി ഉണ്ണാനിരുന്നു.

'' വലിയമ്മ ഇരിക്കൂ. ഒറ്റയ്ക്ക് ഉണ്ണാന്‍ ഒരു മടി ''.

'' അപ്പൊ ആരാ വിളമ്പ്വാ ''.

'' ഒക്കെ മേശപ്പുറത്ത് വെച്ചോളൂ. അവശ്യൂള്ളത് എടുത്ത് കഴിക്കാലോ ''. കഴുകി തുടച്ച നാക്കിലയില്‍ മത്തന്‍ എരിശ്ശേരിയും ഇടിച്ചക്ക പൊടിത്തൂവലും നെല്ലിക്ക ഉപ്പിലിട്ടതും
വിളമ്പിയിരിക്കുന്നു. മട്ടയരി ചോറിന്ന് മുകളില്‍ ഉണ്ണിത്തണ്ട് പച്ചടി ഒഴിച്ചു തന്നു. പ്ലാസ്റ്റിക്ക് കണ്‍ടൈനറില്‍ നിന്ന് വലിയമ്മ അരി പപ്പടം എടുത്തു നീട്ടി.

'' മുമ്പ് നിനക്ക് ഇഷ്ടം ഉണ്ടായിരുന്ന വിഭവങ്ങളാണ് ഒക്കെ. ഇപ്പോഴത്തെ രുചി എന്താണെന്ന് എനിക്ക് അറിയില്ല ''.

'' സത്യം പറയാലോ വലിയമ്മേ, ഇതൊക്കെ കൊതിച്ചിരിക്കാന്‍ തുടങ്ങിയിട്ട് എത്രയോ കാലമായി ''.

'' ഒരു ഉരുള വെണ്ണ ചോറില്‍ ഇട്ടു തരട്ടെ. ഇവിടെ കലക്കിയതുണ്ട് ''.

'' പിന്നെന്താ '' സമ്മതഭാവത്തില്‍ തലയാട്ടി. കുട്ടിക്കാലത്ത് വലിയമ്മ തയിര് കലക്കാന്‍
തുടങ്ങുമ്പോള്‍ അടുത്ത് ചെന്നിരിക്കും. കടകോലില്‍ പറ്റിപ്പിടിച്ച വെണ്ണ തുടച്ചു
തിന്നാനാണ്.

'' കുറച്ച് നേരം ഉറങ്ങുന്നോ '' ഭക്ഷണം കഴിഞ്ഞപ്പോള്‍ വലിയമ്മ ചോദിച്ചു.

'' ഇല്ല. ഇത്ര നേരം ഉറങ്ങിയതല്ലേ. വലിയമ്മ വേണമെങ്കില്‍ കുറച്ചു നേരം കിടന്നോളൂ ''.

'' വേണ്ടാ,വേണ്ടാ. അല്ലെങ്കിലേ രാത്രി ഒരു ഉറക്കം കഴിഞ്ഞ് ഉണര്‍ന്നാല്‍ പിന്നെ ഉറക്കം
വരില്ല. ഓരോന്ന് ആലോചിച്ച് തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിക്കും ''.

'' പെന്‍ഷന്‍ വാങ്ങി സുഖമായിട്ട് കഴിയുമ്പോള്‍ എന്തിനാ ഒരു ആലോചന ''.

'' കാണുന്നോരക്ക് അങ്ങിനെത്തന്നെ തോന്നുള്ളൂ. എന്‍റെ മനസ്സിലെ വിഷമം എനിക്കല്ലേ അറിയൂ. ഒന്നും ആരോടും പറയാതെ ഒക്കെ ഉള്ളില്‍ ഒതുക്കി കഴിയ്യാണ് ''.

'' അങ്ങിനെ എല്ലാ ദുഖങ്ങളും വലിയമ്മ ഒറ്റയ്ക്കങ്ങിനെ മനസ്സിലൊതുക്കി വിഷമിക്കണ്ടാ. എന്തായാലും എന്നോട് പറയൂ. ഞാനും അറിയട്ടെ ''.

'' നീ ഒരു ഭാഗത്ത് ചെന്ന് ഇരിക്ക്. ഞാന്‍ ഇലയെടുത്തു കളഞ്ഞ് ബാക്കി കൂട്ടാനും
ഉപ്പേരിയും അടച്ചു വെച്ചിട്ട് വരാം. ഉണ്ണിക്കുട്ടന്‍ മൂന്നര മണിക്കുള്ള ബസ്സില് എത്തും.
ഇന്ന് രണ്ട് പിരീഡ് ക്ലാസ്സില്ല എന്ന് പറഞ്ഞിരുന്നു. അവന്‍ ഒന്നും കഴിച്ചിട്ടുണ്ടാവില്ല. വന്നിട്ട് ഉണ്ടോട്ടെ ''.

ദിലീപ് മേനോന്‍ തെക്കിനിയിലെ വലിയ തൂണില്‍ ചാരി ഇരുന്നു. മരത്തിന്‍റെ ബീമില്‍
വേട്ടാളന്‍ കൂട് കൂട്ടിയിരിക്കുന്നു. നടുമുറ്റത്തിന്ന് പടിഞ്ഞാറു ഭാഗത്ത് മച്ചിന്ന് മുമ്പില്‍
തൂക്കിയ കതിര്‍ക്കുലയ്ക്കും കൂടിനും ചുറ്റും നുഴമ്പ് ആര്‍ക്കുന്നുണ്ട്. ഭഗവതിയും ഗുരുകാരണവന്മാരും ധര്‍മ്മദൈവങ്ങളും  കുടി കൊള്ളുന്ന മച്ചാണ്. പണ്ടൊക്കെ
കാലത്ത് എഴുന്നേറ്റ് കുളി കഴിഞ്ഞ് മച്ചില്‍ വിളക്ക് കത്തിച്ചു വെച്ച ശേഷമേ അടുപ്പില്‍
തീ കത്തിക്കൂ. ആ നിഷ്ഠകളൊക്കെ എന്നോ നിലച്ചു. സുഭദ്ര ടീച്ചര്‍ അയാളുടെ അടുത്തു വന്ന് തൂണില്‍ ചാരി നിന്നു.

'' എന്താ ദീപൂ നിന്‍റെ മുടിയും കോലവും. വല്ലാണ്ടിരിക്കുണുണ്ട്. നിനക്ക് ഇതൊക്കെ ഒന്ന് വെട്ടി ചെറുതാക്കായിരുന്നില്ലേ '' അവര്‍ അയാളുടെ തലമുടിയിലൂടെ മെല്ലെ
വിരലോടിക്കാന്‍ തുടങ്ങി '' എത്ര കാലായി ഞാന്‍ എന്‍റെ കുട്ടിടെ അടുത്ത് ഇങ്ങിനെ നിന്നിട്ട് ''  ആ വാത്സല്യത്തില്‍ അയാള്‍ പഴയ പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥിയായി
മാറി.

വേനലവധിക്ക് അച്ഛന്‍റെ അടുത്തേക്ക് അമ്മ പോവും. ആ കാലത്താണ് വേനല്‍ മഴ പെയ്യാറ്. കുട്ടിക്ക് മഴയോടൊപ്പമെത്തുന്ന ഇടിമിന്നലിലിനെ പേടിയാണ്. ആദ്യത്തെ ഇടിപൊട്ടല്‍ കേള്‍ക്കുമ്പോള്‍ത്തന്നെ ഇടിമിന്നല്‍ കടന്നു വരാത്ത പത്തായം വെച്ച മുറിയില്‍ ചെന്ന് മഞ്ചയ്ക്കു മീതെ ഒറ്റ കിടപ്പാണ്. ദേഹം മുഴുവന്‍ നെല്‍പ്പാറ്റകള്‍
പൊതിഞ്ഞാലും കിടന്ന കിടപ്പില്‍ നിന്ന് എഴുന്നേല്‍ക്കില്ല. കുറെ കഴിയുമ്പോള്‍
വലിയമ്മ അടുത്തെത്തും. കോലന്‍ മുടിയിലൂടെ മെല്ലെ വിരലോടിക്കും. പുറകിലൂടെ കയ്യിട്ട് അവരെ ദേഹത്തേക്ക് ചേര്‍ത്തു പിടിക്കും. അതോടെ പേടി മാറും .

'' ദീപൂ, എന്താ വലിയമ്മയ്ക്ക് ഇത്ര വിഷമം എന്ന് നീ ചോദിച്ചല്ലോ. എനിക്ക് അന്നും
ഇന്നും എന്നും ഒരൊറ്റ വിഷമം മാത്രേള്ളൂ. അത് എന്‍റെ മകളാണ് '' വലിയമ്മ പറഞ്ഞു
തുടങ്ങി '' പിടിച്ചു നില്‍ക്കാന്‍  തുടങ്ങുമ്പോഴേക്കും അവളുടെ അച്ഛന്‍ പോയി. എന്‍റെ നെറ്റീല് കുങ്കുമത്തിന്ന് പകരം ഭസ്മം തൊടാറായത് പെണ്ണിന്‍റെ ജാതകദോഷം കൊണ്ടാണ് എന്ന് ആളുകള് പറയുന്നത് കേട്ട് ഞാന്‍ അവളെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്.
വലിയമ്മേ ഇനി രാജിചേച്ചിയെ തല്ലിയാല്‍ ഞാന്‍ എവിടേക്കെങ്കിലും പോവും  എന്ന് ഒരു ദിവസം നീ പറഞ്ഞത് ഓര്‍മ്മ തോന്നുന്നുണ്ടോ. അതിന്ന് ശേഷം ഞാന്‍ അവളെ തല്ലീട്ടില്ല. എന്ത് ചോദിച്ചാലും വാങ്ങിക്കൊടുക്കും. തെറ്റ് വല്ലതും കണ്ടാല്‍ ദേഷ്യപ്പെടില്ല. എന്‍റെ കുട്ടി സന്തോഷായിട്ട് കഴിയുന്നത് കാണണം എന്ന ഒറ്റ ആലോചന മാത്രമേ മനസ്സില്‍
ഉണ്ടായിരുന്നുള്ളു. പക്ഷെ അവള്‍ക്ക് നല്ലൊരു ജീവിതം ഉണ്ടാക്കി കൊടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല ''.

രാജിചേച്ചിയുടെ ദുരിതത്തിന്‍റെ കഥകള്‍ ചുരുളഴിഞ്ഞു തുടങ്ങി. ഒന്നിന് പിന്നാലെ ഒന്ന് എന്ന മട്ടില്‍ മൂന്ന് പ്രസവം. നേരാം വണ്ണം പ്രസവ ശുശ്രൂഷ ചെയ്യാനായില്ല. അതോടെ
പഴയ തടിയൊക്കെ പോയി. ദേഹത്തിലെ എല്ലുകള്‍ ഓരോന്നായി എണ്ണിയെടുക്കാം. എപ്പോഴും നട്ടെല്ലിന്ന് വേദനയാണ്. ഡിസ്ക്ക് കേടാണത്രേ. കോട്ടക്കലില്‍ പോയി കിടത്തി ചികിത്സിച്ചാല്‍ മാറും എന്ന് പറയുന്നു. കൂടെ നില്‍ക്കാന്‍ ആള് വേണം. ഞാന്‍
പോവാമെന്നു വെച്ചാല്‍ അവളുടെ ഭര്‍ത്താവിന്‍റേയും കുട്ടികളുടേയും കാര്യം ആരു നോക്കും. അവന്‍റെ വീട്ടുകാരെക്കൊണ്ട് ഒരു ഉപകാരൂം ഇല്ല, ഉണ്ടെങ്കില്‍ എന്തെങ്കിലും
ഉപദ്രവം മാത്രം.അതോണ്ട് ചികിത്സിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനൊക്കെ പുറമേ
ചെറിയ കുട്ടിക്ക് ജനിച്ച മുതല്‍ക്കേ അസുഖമാണ്. മരുന്നിനും ഡോക്ടര്‍ക്കും ആയി മാസാമാസം നല്ല ചിലവാണ്. കിട്ടുന്ന ശമ്പളംകൊണ്ട് അവര് എങ്ങിനേയോ ഒപ്പിച്ച് കഴിയുന്നു.

'' വലിയമ്മ ഒന്നും കൊടുക്കാറില്ലേ ''.

'' ഞങ്ങള് മൂന്ന് പെണ്ണുങ്ങളുടെ കൃഷി ഒന്നിച്ച് മാഷേട്ടന്‍ പാട്ടത്തിന്ന് കൊടുക്കും.
അതില്‍നിന്ന് കിട്ടുന്നത് ഞാന്‍ അവള്‍ക്ക് എത്തിച്ചു കൊടുക്കും. പെന്‍ഷന്‍ കാശോണ്ട് ചെക്കന്‍റെ കോളേജ് ചിലവും വീട്ടിലെ ആവശ്യവും നടത്തണ്ടേ. കണക്കും കാര്യവും
നോക്കാതെ സുമിത്ര അവരുടെ ചിലവിനാണെന്നു പറഞ്ഞ് എല്ലാ മാസവും കുറെ പണം
എന്നെ ഏല്‍പ്പിക്കും . ഞാന്‍ ധാരാളിത്തം കാട്ടാറില്ല. ലുബ്ധിച്ച് വല്ലതും സ്വരുക്കൂട്ടി
വെക്കുന്നുണ്ട്. അത് രണ്ടു പെണ്‍കുട്ടികളെ കണ്ടോണ്ടാണ്. പെണ്ണുങ്ങളല്ലേ, എടുത്തു വെച്ചതുപോലെ അവരങ്ങിട്ട് വളരും. വെറും കയ്യോണ്ട് വല്ലവരുടേയും കയ്യില്‍ പിടിച്ച് ഏല്‍പ്പിക്കാന്‍ പറ്റില്ലല്ലോ.  അതുവരെ ഞാന്‍ ഇരിക്ക്വോ ഇരിക്കില്യോ എന്നൊന്നും
അറിയില്ല. എന്നാലും ആവുന്നത് ആവട്ടെ ''.

'' കുറെയൊക്കെ ഇന്നലെ ഞാന്‍ ഉണ്ണിക്കുട്ടനോട് ചോദിച്ച് മനസ്സിലാക്കി '' ദിലീപ് മേനോന്‍ പറഞ്ഞു '' അതു പോട്ടേ, വലിയമ്മ ഈയിടെ ബസ്സില് വീണു അല്ലേ ''.

'' ഓ, അതൊന്നും സാരൂല്യാ ''.

'' എന്നാലും പറയൂ, എന്താ ഉണ്ടായത്. വലിയമ്മടെ വായില്‍ നിന്നു തന്നെ കേള്‍ക്കട്ടെ ''.

'' പെന്‍ഷന്‍ വാങ്ങാന്‍ ബാങ്കിലേക്ക് പോയതായിരുന്നു. ബസ്സിന്‍റെ മുകളിലെ കമ്പീല് എനിക്ക് എത്തില്ല. തൂണില്‍ പിടിക്കാന്‍ നോക്കുമ്പോഴേക്കും ഡ്രൈവറ് വണ്ടി വിട്ടു. എനിക്ക് അതില് പിടുത്തം കിട്ടീലാ. രണ്ടുഭാഗത്തെ സീറ്റുകളുടെ എടേലിക്ക് ഞാന്‍ മട്ട മലച്ച് വീണു. ആരോ കണ്ടിട്ട് ഉണ്ണിക്കുട്ടന്‍റെ അടുത്ത് പറഞ്ഞതാണ് ''.

'' അത് ശരി. ഉണ്ണിക്കുട്ടന്‍ പഠിക്കാനെങ്ങിനെ ''.

'' തെറ്റൊന്നും പറയാനില്ല. വലിയ നിലയ്ക്ക് പോവാന്‍ പറ്റില്ലാന്ന് കണ്ട് അവനായിട്ട് ബീക്കോമിന് ചേര്‍ന്നതാണ്. അവന്‍റെ ഉള്ളില്‍ എന്തൊക്കേയോ മോഹം ഉണ്ട്. അതൊക്കെ നടത്തി കൊടുക്കാന്‍ നമുക്ക് പറ്റണ്ടേ. ഇന്നാള് അമ്മമ്മേ ഒരു മൊബൈല് വാങ്ങി തര്വോ എന്ന് ചോദിച്ചു. ഞാന്‍ പറ്റില്ലാന്ന് തീര്‍ത്തു പറഞ്ഞു. ആ പത്തോ എഴുന്നൂറ്റമ്പതോ ഉണ്ടെങ്കില്‍ നറുക്കിന് അടക്കാലോ ''.

'' വലിയമ്മേ, എന്നോട് ക്ഷമിക്കണം '' അയാള്‍ എഴുന്നേറ്റ്അവരുടെ പാദങ്ങളില്‍ തൊട്ടു
'' ഇത്രയും കാലം ഞാന്‍ നിങ്ങളെക്കുറിച്ചൊന്നും ഓര്‍ത്തതേയില്ല. ഒരു സഹായവും
ചെയ്തിട്ടുമില്ല. പറ്റാന്‍ പാടില്ലാത്ത വീഴ്ച പറ്റി. ഇനി മേലാല്‍ അങ്ങിനെ ഉണ്ടാവില്ല.
എന്നെക്കൊണ്ട് ആവുന്നതൊക്കെ ഞാന്‍ ചെയ്യും ''.

'' ഒന്നും വേണ്ടാ എന്‍റെ കുട്ട്യേ. കണ്ണടയുന്നതു വരെ എവിടെയെങ്കിലും നീ സുഖായിട്ട് കഴിയിണൂന്ന് കേട്ടാല്‍ മതി '' സുഭദ്ര ടീച്ചര്‍ അയാളെ മാറോട് ചേര്‍ത്ത് പിടിച്ചു '' ഏതോ നാട്ടില് ചെന്ന് നീ കിടന്ന് ബുദ്ധിമുട്ടുന്നത് നിന്‍റെ കുടുംബം നോക്കാനല്ലേ. അത് പങ്ക് വെക്കണ്ടാ ''.

'' അങ്ങിനെയല്ല വലിയമ്മേ. എനിക്കും അനിതയ്ക്കും നല്ല സമ്പാദ്യം ഉണ്ട്. ആകപ്പാടെ ഒരു ചെറിയ കുട്ടിയേ ഉള്ളു. അവന് വേണ്ടതില്‍ കൂടുതല്‍ സൂക്ഷിച്ച് വെക്കുന്നുമുണ്ട്. പിന്നെ ഉള്ളത് അച്ഛനും അമ്മയും. രണ്ടാള്‍ക്കും പെന്‍ഷന്‍ ഉള്ളതോണ്ട് എന്തെങ്കിലും
കൊടുത്താല്‍ വേണ്ടാ നീ തന്നെ വെച്ചോ എന്നേ അവര്‍ പറയാറുള്ളു. അനിയത്തിക്കും
അവളുടെ ഭര്‍ത്താവിനും ഞങ്ങളേക്കാള്‍ വരുമാനമുണ്ട്. അവള്‍ക്കും എന്‍റെ സഹായം
വേണ്ടാ. ബാക്കി ഉള്ളത് അനിതയുടെ ആള്‍ക്കാരാണ്. ഒരാങ്ങളയല്ലാതെ അവള്‍ക്ക് ആരുമില്ല. അയാള്‍ക്കും ഭാര്യക്കും നല്ല സ്ഥിതിയാണ്. സമ്പാദ്യത്തില്‍ വലിയൊരു ഭാഗം ഉല്ലാസ യാത്രകള്‍ക്കും ആര്‍ഭാടങ്ങള്‍ക്കും വേണ്ടി കളയാറാണ് പതിവ്. ഇപ്പോള്‍
ബുദ്ധിമുട്ടുള്ളത് രാജി ചേച്ചിക്കല്ലേ. അവരെ നോക്കാനുള്ള ചുമതല എനിക്കില്ലേ ''.

'' എന്‍റെ കുട്ടി ദീര്‍ഘായുസ്സോടെ വാണു വര്‍ദ്ധിച്ചു വരട്ടെ '' വലിയമ്മയുടെ വലതു കൈ അയാളുടെ ശിരസ്സില്‍ പതിച്ചു. മുറ്റത്തുനിന്ന് സൈക്കിള്‍ ബെല്ലടിക്കുന്ന ശബ്ദം കേട്ടു. ഉണ്ണിക്കുട്ടനോടൊപ്പം സുമിത്ര ടീച്ചറും അകത്തേക്ക് വന്നു.

'' എന്താ നിനക്ക് സ്കൂളില്ലേ '' ഏടത്തി അനിയത്തിയോട് ചോദിച്ചു.

'' സ്കൂളില് ഒരാള് മാജിക്ക് കാണിക്കാന്‍ വന്നിട്ടുണ്ട്. അതു കാരണം ക്ലാസ്സ് വിട്ടു. ഞാന്‍ അയാളുടെ പരിപാടി കാണാനൊന്നും നിന്നില്ല ''.

ഉണ്ണിക്കുട്ടന്‍ ഭക്ഷണം കഴിച്ച് വരുമ്പോള്‍ മൂന്നുപേരും വര്‍ത്തമാനത്തിലാണ്.

'' നീ പോയി എന്‍റെ ചെറിയ ബാഗ് എടുത്തുകൊണ്ട് വാ '' ദിലീപ് മേനോന്‍ മരുമകനോട് ആവശ്യപ്പെട്ടു. പയ്യന്‍ അകത്തേക്ക് ചെന്ന് ബാഗുമായി തിരിച്ചെത്തി.

'' ഇത് നീ വെച്ചോ '' അതിനകത്തു നിന്ന് ഒരു ചെറിയ ബോക്സ് എടുത്ത് അയാള്‍
അവനു നേരെ നീട്ടി. അത് നോക്കിയതും അവന്‍റെ മുഖം വിടര്‍ന്നു.

'' അമ്മമ്മേ '' അവന്‍ വിളിച്ചു '' ഇത് മൊബൈലാണ് ''.

'' നന്നായി. കുറെ കാലായിട്ടുള്ള നിന്‍റെ മോഹോല്ലേ ''.

'' ഏതാ ഈ സെറ്റ് എന്നറിയ്യോ. ആപ്പിളിന്‍റെ ഐ ഫോണാണ്. ഒരുപാട് വില വരും ''.

'' '' എന്തിനാ ദീപൂ അവന് ഇത്ര വില കൂടിയ ഫോണ്. ചെറുത് വല്ലതും കൊടുത്താല്‍
പോരേ ''.

'' ജാഫറിന്ന് കൊടുക്കാം എന്നു കരുതി വാങ്ങിയതാണ്. അത് ഇവന്‍ വെച്ചോട്ടേ. അനിത വരുമ്പോള്‍ വേറൊന്ന് കൊണ്ടു വരാന്‍ പറയാം '' അയാള്‍ തുടര്‍ന്നു '' കോളേജില്‍
പഠിക്കുന്ന കുട്ടിയല്ലേ. അല്‍പ്പം ഗമയൊക്കെ വേണ്ടേടോ ''.

'' ഗമ മാത്രം പോരാ. നല്ലോണം പഠിക്കണം. ദീപുമാമയൊക്കെ കഷ്ടപ്പെട്ടു പഠിച്ചതാ. പഠിച്ചു വലിയ ആളായി. ജോലി കിട്ടി കൈ നിറയെ സമ്പാദിക്കാന്‍ തുടങ്ങി. അതോണ്ടാ ഇതൊക്കെ വാങ്ങി തരാന്‍ പറ്റുണത് ''.

''  ഇവിടുത്തെ വേലകളും പൂരങ്ങളും ഉത്സവങ്ങളും ഒക്കെ കണ്ടിട്ട് ഒരുപാട് കാലം
കഴിഞ്ഞു. എനിക്ക് ഇക്കൊല്ലം അതെല്ലാം കാണണം. നാട്ടിലെ കാഴ്ചകളുടെ സുഖം
എവിടെ പോയാലും കിട്ടില്ല ''.

'' എന്നിട്ടാ ആറേഴു കൊല്ലം നീ തിരിഞ്ഞു നോക്കാതിരുന്നത് '' സുമിത്ര ടീച്ചര്‍ ചോദിച്ചു.

'' ഇതിനിടയില്‍ രണ്ടു പ്രാവശ്യമേ ഞാന്‍ ഇന്ത്യയിലേക്ക് വന്നിട്ടുള്ളു. ആദ്യത്തെ പ്രാവശ്യം അച്ഛനും അമ്മയും പെങ്ങളും അളിയനും ഒക്കെ കൂടി നോര്‍ത്ത് ഇന്ത്യന്‍ ടൂറ്
പോയി. പിന്നെ വന്നത് അച്ഛന്ന് അപകടം പറ്റി കാല് മുറിച്ചപ്പോഴാണ്. രണ്ടു പ്രാവശ്യവും നാട്ടിലേക്ക് വരാന്‍ ഒത്തില്ല. പിന്നെ എല്ലാ കൊല്ലവും ഓരോ നാട് ചുറ്റിക്കാണാന്‍ പോവും. അതാണ് പറ്റിയത് ''.

'' ഇനിയും ഇതൊക്കെ തന്നെയല്ലേ ഉണ്ടാവ്വാ ''.

'' നിശ്ചയമായിട്ടും അല്ല. സ്നേഹത്തിലും വലുത് മറ്റൊന്നും ഇല്ലെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ ഇനിമുതല്‍ എല്ലാകൊല്ലവും കുടുംബത്തോടെ ഇവിടെ എത്തും.
കുറച്ചു ദിവസം നിങ്ങളുടെ കൂടെ കഴിയും. നമ്മളെല്ലാവരും കൂടി അമ്പലങ്ങളിലൊക്കെ ചെല്ലും '' .

'' അതില്‍പ്പരം ഞങ്ങള്‍ക്കൊരു സന്തോഷം ഇല്ല. നീയും അനിയത്തിയും തമ്മില്‍ ഒന്നര വയസ്സിന്‍റെ വ്യത്യാസമേയുള്ളു. അതോണ്ട് നിന്‍റെ അമ്മയ്ക്ക് നിന്നെ ശ്രദ്ധിക്കാന്‍
കഴിഞ്ഞില്ല. വലിയമ്മയാണ്   നിന്നെ എടുത്ത് വളര്‍ത്തിയത്. അത് ഓര്‍മ്മ വേണം ''.

'' ചെറിയമ്മേ, എല്ലാം എനിക്ക് നല്ല ഓര്‍മ്മയുണ്ട്. രാജിചേച്ചിയുടെ പിന്നാലെ ഈ തൊടിയില്‍ ഓടി നടന്നത് ഇന്നലത്തെപോലെ തോന്നുന്നു ''.

മടങ്ങി പോവുമ്പോള്‍ ഈ കാറോ അല്ലെങ്കില്‍ മറ്റൊന്ന് വാങ്ങിയിട്ടോ ഇവിടെ നിര്‍ത്തിയിട്ട് പോവണം. അവധിക്ക് നാട്ടില്‍ വരുമ്പോള്‍ വാഹനം ആവശ്യമാണ്. അതുവരെ
വലിയമ്മയ്ക്ക് ബാങ്കില്‍ പോവാനോ കുടുംബത്തോടെ ഇവര്‍ക്ക് എവിടെയെങ്കിലും
പോവാനോ ഉപകരിക്കട്ടെ. ഉണ്ണിക്കുട്ടന് ഒരു ബൈക്കും വാങ്ങി കൊടുക്കണം. ആണ്‍കുട്ടിയല്ലേ. ഈ പ്രായത്തില്‍ ഇങ്ങിനത്തെ ആഗ്രഹങ്ങള്‍ ഉണ്ടാവും.

ഒരു സൈക്കിളിന്നു മോഹിച്ചതും അമ്മ ആ ആഗ്രഹം സാധിപ്പിച്ചു തരാഞ്ഞപ്പോള്‍ 
ദുഖിച്ചു നടന്നതും ഒടുവില്‍ തന്‍റെ സങ്കടം കണ്ട് വലിയമ്മ വാങ്ങി തന്നതും
മനസ്സിലെത്തി. സ്കൂളിലെ പ്യൂണ്‍ പുതിയ സൈക്കിളുമായി എത്തിയ രംഗം
കണ്‍മുന്നിലുള്ളതുപോലെ തോന്നുന്നു.

'' കാശ് വല്ലതും കയ്യില്‍ വന്നാല്‍ അത് തവിടുപൊടിയാക്കാതെ നിനക്ക് ഉറക്കം വരില്ല എന്ന് എന്നെ കുറ്റം പറയാറില്ലേ. ഒരു തവണ കൂടി ഞാനതൊന്ന് കേള്‍ക്കട്ടെ വലിയമ്മേ ''.

വല്ലപ്പോഴും മാത്രമേ പണം കയ്യില്‍ വരൂ. അതിനു മുമ്പുതന്നെ ചിലവഴിക്കാനുള്ള വഴികള്‍ മനസ്സില്‍ ഇടം പിടിക്കും. വിഷുക്കൈനീട്ടം കിട്ടുന്നത് വിഷുവേലയ്ക്ക്
പൊടിക്കും. പപ്പനമ്മാമനോ, അച്ഛനോ വല്ലതും തന്നാല്‍ അത് അന്നേ ദിവസം തീരും. പിള്ളര്‍ക്ക് പണം കൊടുത്ത് ശീലിപ്പിക്കരുത് എന്നും പറഞ്ഞ് കുഞ്ഞുണ്ണിമാമന്‍
ഒന്നും തരാറില്ല.

'' എന്താ നിന്‍റെ മനസ്സിലിരുപ്പ് ''.

'' പറയാതെ ചെയ്യുന്നതാണ് ഔചിത്യം. പക്ഷെ എനിക്ക് ഒന്നും മനസ്സില്‍ സൂക്ഷിച്ചു വെക്കാന്‍ ആവില്ല. അതുകൊണ്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ആദ്യമേ പറയുകയാണ്. ഇനി ഞാന്‍ ഇവനോട് ഒന്ന് ചോദിച്ചു നോക്കട്ടെ ''. മൊബൈല്‍
പരിശോധിച്ചുകൊണ്ടു നിന്ന മരുമകന്‍ ആകാംക്ഷയോടെ അയാളെ നോക്കി.

''  നിനക്ക് മോട്ടോര്‍ സൈക്കിള്‍ വേണോ '' അയാള്‍ മരുമകനോട് ചോദിച്ചു. പയ്യന്‍റെ മുഖം വിടര്‍ന്നു, പക്ഷെ അവനൊന്നും പറഞ്ഞില്ല.

'' അല്ലെങ്കില്‍ കാറായാലോ. വല്ലപ്പോഴും കോളേജിലേക്ക് സ്റ്റൈലില്‍ പോയിക്കൂടേ''.

'' എന്തെങ്കിലും ആവശ്യത്തിന്ന് ഇവരെയൊക്കെ കൂട്ടീട്ട് പോണച്ചാല്‍ കാറാണ് സൌകര്യം '' പയ്യന്‍ പറഞ്ഞു '' പക്ഷെ എനിക്ക് ഓടിക്കാന്‍ അറിയില്ലല്ലോ ''.

'' അപ്പോള്‍ മോട്ടോര്‍ സൈക്കിളോ ''.

'' അത് എന്‍റെ കൂട്ടുകാരുടെ ബൈക്കുകള്‍ ഓടിച്ച് പരിചയം ഉണ്ട് ''.

'' സുമിത്രേ ഈ കള്ളന്‍ പറയിണത് കേട്ടോ. നമ്മളറിയാതെ ഇവന്‍ എന്തൊക്കെ ചെയ്യുന്നുണ്ടോ ആവോ ''.

'' അമ്മമ്മേ വേണ്ടാതെ എന്നെ കുറ്റം പറയണ്ടാട്ടോ. ഞാന്‍ ഒരു തെറ്റും ചെയ്യാറില്ല ''

'' പോട്ടെടോ. അമ്മമ്മ പറഞ്ഞത് കാര്യമാക്കണ്ടാ. നിന്‍റെ കാര്യം ഞാന്‍
പരിഗണിക്കുന്നുണ്ട് ''.

'' നോക്ക് ദീപൂ, ഇവന്‍റെ കൂട്ടം കേട്ടിട്ട് നീ വേണ്ടാത്തതിനൊന്നും എടുത്തു ചാടാന്‍
നില്‍ക്കണ്ടാ. പഠിച്ച് വലിയ ആളായി സമ്പാദിക്കുമ്പോള്‍  ഇഷ്ടൂള്ളത് വാങ്ങിക്കോട്ടെ ''.

'' ഒരു സൈക്കിളിന്നു വേണ്ടി ഞാന്‍ വാശി പിടിച്ചു നടന്നത് വലിയമ്മ മറന്നിട്ടില്ലല്ലോ '' അയാള്‍ തുടര്‍ന്നു ''  കൂട്ടുകാരുടെ ബൈക്ക് കാണുമ്പോള്‍ ഇവനും മോഹം തോന്നും. പിന്നെ ഞാന്‍ അവന്‍റെ അമ്മാമനല്ലേ. അവന് വേണ്ടത് വാങ്ങിക്കൊടുക്കുന്നതില്‍ എന്താ തെറ്റുള്ളത് ''.

'' നിന്‍റെ ഇഷ്ടംപോലെ ചെയ്തോ. ഞാന്‍ എതിരു പറഞ്ഞൂന്ന് വേണ്ടാ ''.

'' നാളെത്തന്നെ നീ ഏതെങ്കിലും ഡ്രൈവിങ്ങ് സ്കൂളില്‍ ചേര്‍ന്ന് കാറോടിക്കാന്‍
പഠിക്കണം '' ദിലീപ് മേനോന്‍ പറഞ്ഞു '' പൈസ ഞാന്‍ തരാം ''. ഉണ്ണിക്കുട്ടന്‍
സന്തോഷംകൊണ്ട് തുള്ളിച്ചാടി.

'' ഇനിയെന്താ നിന്‍റെ ഉദ്ദേശം '' ചെറിയമ്മ ചോദിച്ചു.

'' ഈ ആഴ്ചതന്നെ രാജിചേച്ചിയെ പോയി കാണണം. നമുക്ക് എല്ലാവര്‍ക്കും കൂടി പോയാലോ ''.

'' മാഷേട്ടന്‍ വരട്ടെ '' വലിയമ്മ പറഞ്ഞു '' എന്നിട്ട് തീരുമാനിക്കാം ''.

'' ശനിയും ഞായറും ആയിട്ടു മതി. എനിക്ക് ലീവെടുക്കാന്‍ പറ്റില്ല '' സുമിത്ര ടീച്ചറും പറഞ്ഞു.

10 comments:

  1. മനസ്സിനു സന്തോഷം തോന്നുന്ന നോവല്‍.
    ഇതിലെല്ലാം നന്മയുള്ള പാത്രങ്ങളാണല്ലോ...!!

    (ആ വെണ്ണയുണ്ണുന്ന ഉണ്ണിയ്ക്ക് കേരളേട്ടന്റെ കുട്ടിക്കാലത്തിന്റെ ഒരു ഛായയില്ലേന്ന് ഒരു സംശയമുണ്ട് കേട്ടോ)

    ReplyDelete
  2. നല്ലതു മാത്രം കാണാന്‍ കഴിയണേ എന്നൊരു പ്രാര്‍ത്ഥന മനസ്സില്‍കൊണ്ടു നടക്കുമ്പോള്‍ രചനയില്‍ ഭൂരിഭാഗവും 
    നല്ലവരാകുന്നത് സ്വാഭാവികമല്ലേ. അജിത്തിന്‍റെ നിരീക്ഷണം ശരിയാണ്. ചില കാര്യങ്ങളില്‍ ദിലീപ് മേനോന് എന്‍റെ സ്വഭാവമാണുള്ളത്.

    ReplyDelete
  3. കേരളേട്ടാ, നാട്ടിലേക്ക് വരാൻ തോന്നുന്നു എനിക്ക്...

    ReplyDelete
  4. വിനുവേട്ടന്‍,
    നമ്മുടെ നാട് എത്ര സുന്ദരം അല്ലേ

    ReplyDelete
  5. പെന്‍ഷന്‍ വാങ്ങി സുഖമായിട്ട് കഴിയുമ്പോള്‍ എന്തിനാ ഒരു ആലോചന ''.

    '' കാണുന്നോരക്ക് അങ്ങിനെത്തന്നെ തോന്നുള്ളൂ. എന്‍റെ മനസ്സിലെ വിഷമം എനിക്കല്ലേ അറിയൂ. ഒന്നും ആരോടും പറയാതെ ഒക്കെ ഉള്ളില്‍ ഒതുക്കി കഴിയ്യാണ് ''.

    പലരുടെയും ജീവിതം ഇതുപോലെ തന്നെ ... അല്ലെ ഏട്ടാ..?
    ആടറിയുമോ അങ്ങാടി വാണിഭം?

    ReplyDelete
  6. Nalina,
    മറ്റുള്ളവരുടെ ദൃഷ്ടിയില്‍ കാണുന്നതുപോലെയല്ലല്ലോ ഒരാളുടെ ജീവിതം 

    ReplyDelete
  7. ചെറുപ്പത്തിൽ വേട്ടാളൻ കുത്തിയതിന്റെ പാട് ഇപ്പോഴും എന്റെ മുഖത്തുണ്ട്‌. .

    ReplyDelete
  8. ഡോക്ടർ,
    നാട്ടിൻപുറങ്ങളിലുള്ളവർക്ക് ഇങ്ങിനത്തെ അനുഭവം ഉറപ്പാണ്.

    ReplyDelete
  9. വായിക്കുന്തോറും മനസ്‌ നിറയുന്നു.നന്ദി!!!!!!

    ReplyDelete
  10. വായിക്കുന്തോറും മനസ്‌ നിറയുന്നു.നന്ദി!!!!!!

    ReplyDelete