Friday, September 20, 2013

അദ്ധ്യായം - 13.


'' ഒലവക്കോട് എത്തിയാൽ പിന്നെ നേരെ പടിഞ്ഞാട്ട് പോണം. മുണ്ടൂരിൽ നിന്ന് വഴി രണ്ടായി പിരിയും. ഒന്ന് മണ്ണാർക്കാട്ടേക്ക്, മറ്റേത് ചെർപ്ലശ്ശേരിയിലേക്കും. രണ്ട് വഴീൽ കൂടി പോയാലും പെരിന്തൽ‌മണ്ണയിലെത്തും. അവിടുന്ന് നേരേ പോയാൽ മതി '' മുൻസീറ്റിൽ ദിലീപ് മേനോൻറെ അടുത്തിരുന്ന് ചെറിയച്ഛൻ വഴി പറഞ്ഞുകൊടുത്തു. പുറത്ത് കട്ടപിടിച്ച മഞ്ഞാണ്. അകലെയുള്ള വസ്തുക്കളെ കാണാനാവില്ല. അകത്ത് വിൻഡ് സ്ക്രീനിൽ പറ്റിപ്പിടിക്കുന്ന മൂടൽ മായ്ക്കാനായി എ.സി. ഓൺ ചെയ്തു.

'' പെരിന്തൽമണ്ണയുടെ അടുത്തല്ലേ തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം '' ചെറിയമ്മ ചോദിച്ചു.

'' അതെ. അങ്ങാടിപ്പുറത്ത് '' ചെറിയച്ഛൻ മറുപടി നൽകി '' അതിൻറെ മുമ്പിൽ കൂടിയാണ് നമ്മള് പോവുന്നത് ''.

'' നമുക്കൊന്ന് അവിടെ കയറി തൊഴുതാലോ ''.

'' ആവാം. എനിക്ക് വിരോധം ഒന്നൂല്യാ ''.

''  ഇവിടെ നിന്ന് അവിടേക്ക് എത്ര ദൂരം കാണും '' ദിലീപ് മേനോൻ ചോദിച്ചു.

'' അറുപത്തഞ്ചോ എഴുപതോ കിലോമീറ്റർ. വളരെ പ്രസിദ്ധി ഉള്ളതാണ് ആ ക്ഷേത്രം. വിവാഹം നടക്കുന്നതിൽ തടസ്സം ഉള്ള ആളുകള് അവിടെ മംഗല്യപൂജ കഴിച്ചാൽ മതി. പെട്ടെന്ന് നടക്കും ''.

'' അതു ശരി. എനിക്ക് ഇതൊന്നും അറിയില്ല ''.

'' ചരിത്രപരമായിട്ടും വളരെ പ്രാധാന്യമുള്ള സ്ഥലമാണത്. ദീപു മാമാങ്കത്തിനെക്കുറിച്ച് കേട്ടിട്ടില്ല. മാമാങ്കത്തിൽ പൊരുതി മരിക്കാൻ ചാവേർ ഭടന്മാർ അവിടെ നിന്നാണ് പോയിരുന്നത് ''.

വളവും തിരിവും കൂടുതലാണെങ്കിലും റോഡ് നന്ന്. പുതുക്കി പണിതതാണെന്ന് തോന്നുന്നു. അധികം വാഹനങ്ങളുമില്ല. എങ്കിലും എൺപത് കിലോമീറ്ററിനപ്പുറം വേഗത കൂട്ടിയില്ല.

'' കുറച്ചും കൂടി കഴിഞ്ഞാൽ തിരക്കാവും. അപ്പോഴേക്ക് മണ്ണാർക്കാട് കടക്കണം '' ചെറിയച്ഛൻ പറഞ്ഞു '' ഇല്ലെങ്കിൽ ചിലപ്പോൾ കുരുക്കിൽപ്പെടും ''.

എതിരെ നിന്ന് നിരയായി നാലഞ്ച് ഗ്യാസ് ടാങ്കറുകൾ കടന്നു വന്നു. അവയെ മറി കടക്കാൻ ചില വാഹനങ്ങൾ ശ്രമിക്കുന്നുണ്ട്.

'' ഇങ്ങിനെത്തന്നെയാണ് അപകടം ഉണ്ടാവുന്നത്. സൈഡ് എടുക്കാൻ സ്ഥലം ഉണ്ടോന്ന് ഒരു നോട്ടൂം ഇല്ല. തിക്കിതിരക്കി കേറി വന്നോളും ''. ചെറിയച്ഛന് സംസാരിക്കാൻ വിഷയമായി. ഓരോ ദിവസവും അപകടങ്ങൾ ഉണ്ടാവുന്നുണ്ട്. വല്ലതും പറ്റിയാൽ രണ്ടു ദിവസത്തേക്ക് അതും പറഞ്ഞും കൊണ്ട് നടക്കും. പിന്നെ പഴയ പടി തന്നെ. ആർക്കും ഒരു ലക്കും ലഗാനും ഇല്ല. ചവിട്ടിപ്പിടിച്ച് അങ്ങോട്ട് പോവും. മനുഷ്യൻറെ ആയുസ്സിന്ന് യാതൊരു വിലയും ഇല്ലാതായി. അല്ലെങ്കിൽ നോക്കൂ. ഇത്രയധികം വളവുകളുള്ള വഴിയിലൂടെ ഇമ്മാതിരി കൂറ്റൻ വണ്ടികൾ ഓടിക്ക്വോ. പന്നിയമ്പാടത്തും നൊട്ടമല വളവിലും 

ഇടയ്ക്കിടയ്ക്ക് ടാങ്കർ ലോറി മറിയാറുണ്ട്. അപകടം പറ്റാതിരിക്കാൻ വേണ്ട നടപടികൾ എടുക്കുന്നുണ്ടത്രേ. എന്തു നടപടി. ഒന്നും ചെയ്യില്ല.

പാലത്തിനോട് ചേർന്നുള്ള തിരിവിൽ വെച്ച് കെ.എസ്.ആർ.ടി.സി ബസ്സ് ഇരച്ചെത്തി. പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാൽ ഇടിച്ചില്ല.

'' വളവ് ഉള്ള ഇടത്ത് പാലം പാടില്ല. അതൊന്നും നോക്കാതെ പണിതതാണ് '' ചെറിയച്ഛൻ കുറ്റം കണ്ടെത്തി '' ശ്രദ്ധിച്ചതോണ്ട് അപകടം പറ്റീലാ. അല്ലെങ്കിലോ ''.

'' ആ കുട്ടി ഓടിച്ചോളും. നിങ്ങള് വേണ്ടാതെ ഓരോന്ന് പറഞ്ഞ് പരിഭ്രമിപ്പിക്കാതിരുന്നാൽ മതി '' പിന്നിൽ നിന്ന് ചെറിയമ്മ ഇടപെട്ടു.

'' ദീപു കോട്ടയം ഭാഗത്തൊക്കെ പോയിട്ടില്ലേ. ഇവിടുന്നങ്ങോട്ട് അതേ പ്രകൃതിയാണ്. കൃഷിയും കാലാവസ്ഥയും ഒക്കെ അതുപോലെത്തന്നെ ''. റോഡിനിരുവശത്തുമുള്ള റബ്ബർ തോട്ടങ്ങൾ അത് ശരിവെക്കുന്നുണ്ട്. നൊട്ടമല ഹെയർപ്പിൻ വളവുകളും മണ്ണാർക്കാട് ടൗണും ഇടുങ്ങിയ പാലവും കടന്നു.

'' ഒരു വൈതരണി കടന്നു '' ചെറിയച്ഛൻ സ്വയം ആശ്വസിച്ചു '' ചില ദിവസങ്ങളിൽ മണിക്കൂറ് കണക്കിൽ ഇവിടെ നിൽക്കേണ്ടി വരാറുണ്ട് ''.

ക്ഷേത്രത്തിന്നു മുമ്പിലുള്ള വിശാലമായ പാർക്കിങ്ങ് ഏരിയായിൽ കാർ നിർത്തി ഇറങ്ങി. കുറെ പടവുകൾ കയറി വേണം ക്ഷേത്രാങ്കണത്തിലെത്താൻ.

'' ഏടത്തിക്ക് കയറാൻ ബുദ്ധിമുട്ടാവ്വോ '' ചെറിയമ്മ ചോദിക്കുന്നത് കേട്ടു '' കാലിൻറെ മുട്ടിന്ന് വേദന ഉള്ളതല്ലേ ''.

'' അതൊന്നും സാരൂല്യാ. ദേവിടെ അടുത്തേക്ക് പോവുമ്പോൾ നോക്കേണ്ട കടമ ദേവിക്കുണ്ട്. പിന്നെ എന്തിനാ ആലോചിച്ച് ബേജാറാവുന്നത് ''.

'' നോക്ക് ദീപൂ. ഏടത്തിടെ മോഹം കേൾക്കണോ. ശബരിമലയിൽ പോയി തൊഴുകണോത്രേ ''.

'' അതിനെന്താ. നമുക്ക് പോവാലോ ''.

'' പറയാൻ എന്താ എളുപ്പം. നടക്കുന്ന കാര്യം വല്ലതും ആണോ ഇത്. എനിക്ക് അങ്ങിനത്തെ ഒരു മോഹൂം ഇല്ല. എൻറെ ദേഹംകൊണ്ടൊട്ട് ആവൂല്യാ ''.

തൊഴുത് പുറത്തിറങ്ങുമ്പോഴേക്ക് വിശപ്പ് തോന്നാൻ തുടങ്ങി.

'' അടുത്ത് നല്ല ഹോട്ടലുണ്ടോ ചെറിയച്ഛാ '' ദിലീപ് മേനോൻ ചോദിച്ചു.

'' ഉണ്ടാവും. അതൊന്നും തിരയാൻ നിൽക്കണ്ടാ. ഇവിടെ കാൻറീൻ പോലെ ഒന്നുണ്ട്. അവിടെ നിന്ന് എന്തെങ്കിലും കഴിക്കാം ''.

'' എനിക്കിപ്പൊ ഒന്നും വേണ്ടാട്ടോ '' വലിയമ്മ പറഞ്ഞു '' അവിടെ എത്തീട്ട് വല്ലതും മതി ''.

'' അതിന് സമയം കുറെയാവും ''.

'' ഛർദ്ദിക്കോ എന്ന് പേടിച്ചിട്ടാണ് ഏടത്തി കഴിക്കാത്തത് ''.

'' അങ്ങിനെ വല്ലതും തോന്നിയാൽ പറഞ്ഞോളൂ. ഞാൻ കാറ് നിർത്തിത്തരാം ''.

ഹോട്ടലിൽ നല്ല തിരക്കുണ്ട്. തൊഴാനെത്തിയരാണ് എല്ലാവരും. പഴയൊരു മേശയ്ക്ക് ചുറ്റും എല്ലാവരും ഇരുന്നു.

'' പപ്പനമ്മാമൻ ഇന്നലെ രാത്രി എത്തുംന്നല്ലേ പറഞ്ഞത്. എത്തീട്ടുണ്ടാവ്വോ '' വലിയമ്മ ചോദിച്ചു.

'' അറിയില്ല. എത്തും എന്ന് പറഞ്ഞിരുന്നു '' ദിലീപ് മേനോൻ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ പപ്പനമ്മാമൻ കുറെപേരോടൊപ്പം പോയതാണ്. തലസ്ഥാനത്ത് എന്തോ മീറ്റിങ്ങോ പ്രകടനമോ ഉണ്ടെന്നാണ് പറഞ്ഞത്. പോവുന്നില്ലെന്ന് കുറെ പറഞ്ഞു നോക്കിയത്രേ. പക്ഷെ കൂടെയുള്ളവർ സമ്മതിക്കണ്ടേ. നടക്കാൻ വയ്യെങ്കിൽ വേണ്ടാ. പക്ഷെ ഞങ്ങളോടൊപ്പം  വരണമെന്ന് അവർക്ക് ഒരേ നിർബന്ധം. ഒടുവിൽ സമ്മർദ്ദത്തിന്ന് വഴിപ്പെട്ടു.

'' ഭഗവതി. വല്ലപ്പോഴും ഒന്നു വന്ന് കാണാനുള്ള യോഗം തരണേ '' വലിയമ്മ ക്ഷേത്രത്തിലേക്ക് തിരിഞ്ഞു നോക്കി ഉറക്കെ പ്രാർത്ഥിക്കുന്നത് കണ്ടു. പാർക്കിങ്ങ് ഏരിയയിൽ നിന്ന് പുറത്തേക്ക് കടന്ന ശേഷം എല്ലാവരും ഒന്നുകൂടി തൊഴുതു. മെയിൻറോഡിലേക്ക് കയറിയ കാർ വലത്തോട്ട് തിരിഞ്ഞ് മുന്നോട്ട് കുതിച്ചു.

'' ദീപു ഈ വഴിക്ക് മുമ്പ് വന്നിട്ടുണ്ടോ '' ചെറിയച്ഛൻ ചോദിച്ചു.

'' എപ്പോഴോ ഒരിക്കൽ കോഴിക്കോട്ട് ഒരു കല്യാണത്തിന്ന് പോയിട്ടുണ്ട്. അന്ന് മഴയായിരുന്നു. ബസ്സിൻറെ കർട്ടൻ ഇട്ടതോണ്ട് ഒന്നും കണ്ടില്ല. കാലിക്കറ്റ് യുനിവേഴ്സിറ്റിയിലേക്ക് ഒരുപാട് തവണ പോയിട്ടുണ്ട്. അന്നൊക്കെ പാലക്കാട് നിന്ന് പരപ്പനങ്ങാടിവരെ അങ്ങോട്ടും ഇങ്ങോട്ടും ട്രെയിനിലാണ് യാത്ര. ബാക്കി ദൂരം ബസ്സിലും ''.

വാഹനം ഹൈവേയിലൂടെ ഓടിക്കോണ്ടിരുന്നു. റോഡിൻറെ ഇരുവശത്തും തെങ്ങും കവുങ്ങും നിറഞ്ഞ തോട്ടങ്ങളാണ്, വയലുകളിൽ നേന്ത്രവാഴകളും.

'' ഇനി വരുന്ന ജംക്ഷനിൽ നിന്ന് വലത്തോട്ട് തിരിയണം. പിന്നെ പത്തോ പന്ത്രണ്ടോ കിലോ മീറ്റർ. അത്രയേ ഉള്ളൂ ''.


ഹൈവേ കഴിഞ്ഞതോടേ റോഡ് മോശമായി. ആകെ പൊട്ടിപ്പൊളിഞ്ഞ് കിടപ്പാണ്. വാഹനം വേഗത്തിൽ ഓടിക്കാനാവില്ല.

'' മഴക്കാലം കഴിഞ്ഞാൽ മിക്ക റോഡുകളും ഇങ്ങിനെയാണ് '' ചെറിയച്ഛൻ പറഞ്ഞു '' ഇനി മാർച്ച് മാസത്തിൽ ഒരു നന്നാക്കലുണ്ട്. ഫണ്ട്സ് ലാപ്സാവാതെ കഴിക്കാൻ എന്തെങ്കിലും കാട്ടിക്കൂട്ടും ''.

വഴിവക്കിൽ മെറ്റൽ കൂട്ടിയിരിക്കുന്നത് കണ്ടു. റോഡുപണിക്കുള്ള ഒരുക്കമാവും. ദിലീപ് മേനോൻ വാച്ചിലേക്ക് നോക്കി. പത്ത് കിലോമീറ്റർ ഓടാൻ അരമണിക്കൂറിൽ താഴെ സമയമെടുത്തു.

'' ആ കാണുന്ന തട്ടുകടയുടെ ഇടത്തുഭാഗത്തേക്ക് തിരിയണം ''.
 




റോഡിൽ നിന്നും ടാറിടാത്ത ഇടവഴിയിലേക്ക് കാർ തിരിച്ചു. വഴി മുഴുവൻ കുണ്ടും കുഴിയുമാണ്. മുന്നിൽ ചെറിയൊരു കുന്നുണ്ട്. ഗിയർ മാറ്റി മെല്ലെ ഓടിച്ചു.

'' കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ ഈ വഴി ടാറിടുന്നു എന്നു പറഞ്ഞതാണ്. ഒന്നും ചെയ്തിട്ടില്ല '' ഉണ്ണിക്കുട്ടൻ പറയുന്നത് കേട്ടു.

'' അപ്പോഴേക്കും പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞില്ലേ. അതോടെ ആ കാര്യം മറന്നിട്ടുണ്ടാവും '' ചെറിയച്ഛൻ പറഞ്ഞു '' ഇനി അഞ്ചുകൊല്ലം തികയാറാവുമ്പോൾ ഓർമ്മ വരും ''.

കുന്നിറങ്ങിക്കഴിഞ്ഞു. ഇപ്പോൾ മുന്നിൽ കോൺക്രീറ്റ് റോഡാണ്.

'' ഇതെന്താ ഇങ്ങിനെ '' ദിലീപ് മേനോൻ ആശ്ചര്യപ്പെട്ടു.

'' ഈ ഭാഗം വേറെ വാർഡിലായിരിക്കും. ഇവിടുത്തെ മെമ്പറ് താൽപ്പര്യം എടുത്ത് ചെയ്യിച്ചതാവും. ഇതിലൊക്കെ എന്തെല്ലാം കളികളുണ്ട് എന്നറിയ്യോ '' ചെറിയച്ഛൻറെ വിശദീകരണം അയാൾക്ക് മനസ്സിലായില്ല.

'' ആ കാണുന്നതാ രാജി താമസിക്കുന്ന വീട് '' കുറച്ചകലെയുള്ള ചെറിയൊരു പുര ചൂണ്ടിക്കാണിച്ച് ചെറിയച്ഛൻ പറഞ്ഞു. വീട്ടിന്നു മുന്നിൽ വഴിയോരം ചേർത്തി കാറ് നിറുത്തി.

പടിക്കൽ കാത്തു നിൽക്കുന്ന സ്ത്രീ രാജിച്ചേച്ചിയാണെന്ന് വിശ്വസിക്കൻ പ്രയാസം തോന്നി.  ചേച്ചി അത്രയധികം മാറിയിരിക്കുന്നു. ദിലീപ് മേനോൻറെ കണ്ണുകൾ നനഞ്ഞു.

'' എന്താടാ ദീപൂ നീ മിഴിച്ചു നിൽക്കുന്ന് '' രാജിചേച്ചിയുടെ ഒച്ച കേട്ടു. പരുപരുത്ത ശബ്ദത്തിന്നു മാത്രം ഒരു വ്യത്യാസവും സംഭവിച്ചിട്ടില്ല.

'' ഇത്രകാലം ചേച്ചിയെ കാണാൻ വരാത്തതിന്ന് എന്നോട് ക്ഷമിക്കണം '' അയാൾ കൈ കൂപ്പി.

'' നീയെന്താ കുട്ടികളെപ്പോലെ. എനിക്കറിയില്ലേ നിനക്ക് തിരക്കാണെന്ന് '' രാജിച്ചേച്ചി അയാളുടെ കയ്യിൽ പിടിച്ചു. ഒരുനിമിഷം അയാൾ പഴയ ദീപുവായി. രാജിച്ചേച്ചിയുടെ നിഴലായി നടന്ന ദീപു.

12 comments:

  1. അറിയാത്ത പ്രദേശങ്ങള്‍
    അറിയുന്ന മാനുഷര്‍

    നോവല്‍ മനോഹരമായി പുരോഗമിക്കുന്നു

    ReplyDelete
    Replies
    1. ajith,

      ഈ അഭിപ്രായം സന്തോഷം നൽകുന്നു.

      Delete
  2. അപ്പോഴേക്കും പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞില്ലേ. അതോടെ ആ കാര്യം മറന്നിട്ടുണ്ടാവും '' ചെറിയച്ഛൻ പറഞ്ഞു '' ഇനി അഞ്ചുകൊല്ലം തികയാറാവുമ്പോൾ ഓർമ്മ വരും ''.
    അഞ്ചു വര്ഷം കഴിയുമ്പോഴാണ് വോട്ടു ചെയ്തു വിജയിപ്പിച്ചവരെ ഓർക്കുള്ളൂ
    അപ്പോഴേക്കും എന്തെങ്കിലും ഓട്ടയടക്കൽ നടത്തും എന്നാലല്ലേ വീണ്ടും വോട്ടു തെണ്ടാൻ കഴിയു.

    ReplyDelete
    Replies
    1. Nalina,

      ഇതൊക്കെ അവരുടെ തൊഴിലിൻറെ ഭാഗമല്ലേ. അല്ലാതെ ജനസേവനമൊന്നുമല്ലല്ലോ

      Delete
  3. അനുയാത്ര ചെയ്ത അനുഭവം....

    ReplyDelete
    Replies
    1. രാജഗോപാൽ,
      വളരെ സന്തോഷം.

      Delete
  4. വളരെ നാളുകൾക്ക് ശേഷമുള്ള കണ്ടുമുട്ടൽ...

    ഇനി അടുത്ത ലക്കത്തിനായുള്ള കാത്തിരിപ്പ്...

    ആശംസകൾ കേരളേട്ടാ...

    ReplyDelete
    Replies
    1. വിനുവേട്ടൻ,
      ആശംസകൾക്ക് ഒരുപാട് നന്ദി.

      Delete
  5. '' ദീപു ഈ വഴിക്ക് മുമ്പ് വന്നിട്ടുണ്ടോ '' ചെറിയച്ഛൻ ചോദിച്ചു.
    Ee vazhikalil koodi ethra sancharichirikkunnu njaan :)
    Palakkaad Jn aayaalum enikku innum Olavakkodu thanne.

    ReplyDelete
    Replies
    1. ഡോ.പി. മാലങ്കോട്,

      പാലക്കാടുകാരനായ ഡോക്ടർക്ക് ഇതെല്ലാം പരിചിതമായ വഴികളാണല്ലോ.

      Delete
  6. കഥയിലെ വഴികളും ആളുകളും പരിചയമുള്ളവര്‍... കഥ നന്നാവുന്നുണ്ട്..

    ReplyDelete
  7. Echmukutty,

    പരിചയമുള്ള ഇടങ്ങളാവുമ്പോൾ അവിടെയുള്ള ആളുകളേയും പരിചയം കാണും‌ അല്ലേ. വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന്ന് നന്ദി.

    ReplyDelete