Thursday, January 9, 2014

അദ്ധ്യായം - 23.

പലനിറങ്ങൾ വാരിയണിഞ്ഞ പടിഞ്ഞാറൻ ചക്രവാളം ഏതോ ഒരു ചിത്രകാരൻ വരച്ച പ്രകൃതിദൃശ്യംപോലെയുണ്ട്. നേരം സന്ധ്യയോടടുക്കുകയാണ്. അകലെ പറവകൂട്ടങ്ങൾ കൂടുകളിലേക്ക് മടങ്ങുന്നത് കാണാനുണ്ട്. റോഡരികിലെ തെരുവുവിളക്കുകൾക്ക് തീരെ പ്രകാശമില്ല. നാട്ടുവെളിച്ചം പോയാലെ അവയുടെ പ്രഭയറിയൂ.
 
എതിരെ വരുന്ന വാഹനങ്ങളൊന്നും ലൈറ്റ് പ്രകാശിപ്പിച്ചിട്ടില്ല. അത് സൗകര്യമായി. ഇരുട്ടാവുന്നതിന്ന് മുമ്പേ വീടെത്തണം. ഒന്നുകൂടി വേഗത കൂട്ടി.

'' എവിടെയായിരുന്നു ദീപൂ നീ ഇത്ര നേരം '' വിറകുപുരയിൽ കാർ നിർത്തി ഇറങ്ങിയതും വലിയമ്മ അടുത്തെത്തി '' കാണാതെ ആയപ്പോൾ പലതവണ നിൻറെ മൊബൈലിൽ വിളിച്ചുനോക്കി. സ്വിച്ചോഫ് എന്നാണ് എല്ലായ്പ്പോഴും പറഞ്ഞത് ''.

'' മൊബൈൽ കേടായിരുന്നു വലിയമ്മേ ''.

കട്ടിലിന്നു സമീപത്ത് ചീർപ്പും പൗഡറുമൊക്കെ വെക്കുന്ന ചെറിയൊരു സ്റ്റാൻഡിലാണ് മൊബൈൽ ചാർജ്ജ് ചെയ്യാൻ വെക്കാറ്. രാവിലെ ചീർപ്പെടുക്കുമ്പോൾ ചാർജ്ജറിൻറെ വയറിൽ കൈതട്ടി മൊബൈൽ തെറിച്ചുവീണു കഷ്ണങ്ങളായി. അത് നന്നാക്കാൻവേണ്ടി കാലത്ത് ഇറങ്ങിയതാണ്.

'' എന്നാൽ അത് പറഞ്ഞിട്ട് പോവായിരുന്നില്ലേ നിനക്ക്. ഞാൻ ചോറും കൂട്ടാനും വെച്ച് ഉച്ചയ്ക്ക് നിന്നെ കാത്തിരിക്ക്യേന്നെ. ആളെ കാണണ്ടേ ''.

'' മൊബൈൽ നന്നാക്കൻ ടൗണിൽ ചെന്നപ്പോൾ ജാഫറിനെ കണ്ടു. അവൻറെ കൂടെ കൊയമ്പത്തൂരിലേക്ക് പോയി ''.

'' അങ്ങിനെ വരട്ടെ '' വലിയമ്മ പറഞ്ഞു '' ഒരുവഴിക്ക് പുറപ്പെട്ടിട്ട് വേറൊരു ദിക്കിലേക്ക് പോണതല്ലേ നിൻറെ രീതി. ആട്ടേ, പപ്പമ്മാമനെ എങ്ങോട്ടെങ്കിലും കൂട്ടീട്ട് പോവ്വാന്ന് നീ
ഏറ്റിരുന്നോ ''.

'' ഉവ്വ്. ഉച്ചയ്ക്ക് ശേഷം ടൗണിൽ ഒരു സെമിനാറുണ്ടെന്ന് പറഞ്ഞിരുന്നു. ഞാൻ കൂടെ ചെല്ലാമെന്ന് സമ്മതിച്ചതാണ്. അത് മറന്നു ''.

'' കഷ്ടായിട്ടോ. കാത്തിരുന്ന് മടുത്തപ്പോൾ അദ്ദേഹം ഇങ്ങോട്ട് വിളിച്ചു. ഞാൻ എന്താ പറയണ്ടത്. വെളിച്ചാവുമ്പൊ ഇറങ്ങിയതാണെന്ന് മാത്രം പറഞ്ഞു ''.

'' നാളെ കാണുമ്പോൾ ഉണ്ടായ കാര്യം പറയാം ''.

'' എന്തിനാ കൊയമ്പത്തൂരിലേക്ക് പോയത് ''.

''വിലകൂടിയ മൊബൈലല്ലേ, അത് നന്നാക്കാൻ എറണാകുളത്തോ, കൊയമ്പത്തൂരോ കൊടുക്കണം, പാലക്കാട് കൊടുത്താൽ ശരിയാവില്ല എന്ന് ജാഫർ പറഞ്ഞു. അങ്ങിനെ ചെയ്യാമെന്നുവെച്ച് രണ്ടാളും കൂടി കൊയമ്പത്തൂരിലേക്ക് പോയി ''.

'' നല്ല മൊബൈലല്ലേ നിൻറേത്. പിന്നെന്താ കേട് പറ്റാൻ ''.

'' രാവിലെ എൻറെ കൈ തട്ടി സ്റ്റാൻഡിൽ നിന്ന് വീണു തുണ്ടംതുണ്ടമായി ചിതറി ''.

'' എന്നിട്ട് നന്നാക്കി കിട്ടിയോ ''.

'' ഉവ്വ്. ഭാഗ്യത്തിന് വലിയ കേടൊന്നും പറ്റിയില്ല. സർവ്വീസ്ചാർജ്ജ് മാത്രമേ വന്നുള്ളു ''.

'' നിനക്ക് ചായ വേണോ '' വലിയമ്മ എഴുന്നേറ്റു കഴിഞ്ഞു.

'' വേണ്ടാ. ഇനി ചായ കുടിച്ചാൽ അത്താഴം മുടങ്ങും ''.

'' എന്നാൽ ഡ്രസ്സ് മാറ്റീട്ട് വാ. ഒരു കാര്യം പറയാനുണ്ട് ''.

അകത്തുചെന്ന് വേഷംമാറി. കാവിമുണ്ടും തോർത്തും ഇപ്പോൾ ഇഷ്ടപ്പെട്ട വേഷമായി. പപ്പനമ്മാമനിൽ നിന്ന് കിട്ടിയ താൽപ്പര്യം. ചാരുപടിയിൽ വലിയമ്മയുടെ സമീപത്ത് ചെന്നിരുന്നു. ചെറിയമ്മയെ കാണാനില്ല.

'' ചെറിയമ്മ എവിടെ '' ദിലീപ് മേനോൻ ചോദിച്ചു.

'' അവള് മാഷേട്ടൻറെ കൂടെ തെക്കുമുറിയിലേക്ക് പോയി. റിട്ടയർമെൻറ് ആവാറായില്ലേ. ഏതോ ഒരുടീച്ചറ് അവരുടെവീട്ടിലേക്ക് ക്ഷണിച്ചതാണത്രേ. പോവുമ്പൊ ഉണ്ണിക്കുട്ടനെ കൂടെ കൊണ്ടുപോയി ''.

'' എന്താ വലിയമ്മ പറയാനുണ്ട് എന്ന് സൂചിപ്പിച്ചത് ''.

'' അതോ, ഇന്ന് ശിവരാമേട്ടൻ വന്നിരുന്നു. പേരക്കുട്ടിടെ കല്യാണം ക്ഷണിക്കാൻ ''.

പെട്ടെന്ന് ആളെ മനസ്സിലായില്ല. ഓർമ്മയുടെ അകത്തളങ്ങളിലൊന്നും അങ്ങിനെ ഒരു പേരുകാരനില്ല.

'' ആരാ ഈ ശിവരാമേട്ടൻ. എനിക്ക് ഓർമ്മ വരുന്നില്ല ''.

'' നെന്മാറ വേലയ്ക്ക് നിൻറെ ഒപ്പം പഠിച്ച കൃഷ്ണകുമാറിൻറെ വീട്ടിൽ പോയത് ഓർമ്മ തോന്നുന്നുണ്ടോ ''.

ശരീരത്തിലൂടെ വൈദ്യുതി പ്രവഹിച്ചതുപോലെ ഞെട്ടി. പതിനെട്ട് കൊല്ലം മുമ്പിലേക്ക് മനസ്സ് എടുത്തെറിയുകയാണ്. ബി.എസ്.സി. ഒന്നാം വർഷത്തിന്ന് പഠിക്കുന്ന കാലം. കൃഷ്ണകുമാർ സഹപാഠിയും അടുത്ത കൂട്ടുകാരനുമായിരുന്നു. നെന്മാറയിലാണ് അവൻറെ അച്ഛൻറെ വീട്. പറഞ്ഞു വന്നപ്പോൾ തറവാട്ടിലെ വേറൊരു ഭവനത്തിലെ അംഗമാണ് അവൻറെ അമ്മ. ആ ബന്ധുത്വവും കൃഷ്ണകുമാറിനോടുള്ള അടുപ്പവും കാരണം നെന്മാറ വേലയ്ക്ക് അവൻ ക്ഷണിച്ചതും ഒരുങ്ങിപുറപ്പെട്ടു. വേലദിവസം ഉച്ചയോടെ അവൻറെ വീട്ടിലെത്തി. വീടു നിറയെ ബന്ധുജനങ്ങളാണ്. അത് സ്വാഭാവികം. വേല പ്രമാണിച്ച് ഒരുവിധം എല്ലാവീടുകളിലും അകലെയുള്ള വേണ്ടപ്പെട്ടവരെത്തും. സ്വീകരിച്ചിരുത്തിയ ശേഷം കൂട്ടുകാരൻ നാരങ്ങവെള്ളം എടുക്കാൻ അകത്തേക്ക് പോയതാണ്. പിന്നെ കേട്ട സംഭാഷണം മനസ്സിലേൽപ്പിച്ച ആഘാതം ചെറുതല്ല.

'' ആരാടാ ഉമ്മറത്ത് '' അത് ഒരു പുരുഷൻറെ സ്വരമാണ്.

'' എൻറെ കൂട്ടുകാരനാ അച്ഛാ, ദിലീപ് മേനോൻ ''.

'' അവൻറെ വീട് എവിടാ ''.

കൃഷ്ണകുമാർ സ്ഥലം പറഞ്ഞു കൊടുക്കുന്നത് കേട്ടു '' പറഞ്ഞു വരുമ്പോൾ അമ്മയുടെ കുടുംബത്തിൽപെട്ടതാ അവൻ ''

'' ഏതാ അവൻറെ തറവാട് ''. അതിനും കൂട്ടുകാരൻ മറുപടി നൽകി.

'' കൂട്ടുകാരനാണെന്നു പറഞ്ഞ് കൂടെകൊണ്ടു നടക്കാൻ അവനെത്തന്നെ കണ്ടുള്ളൂ. ആരാ അവൻ എന്ന് നിനക്കറിയ്യോ ''.

'' എന്താ സംഗതി '' ഒരു സ്ത്രീസ്വരം ചെവിയിലെത്തി.

'' തൻറെ പുത്രൻറെ കൂട്ടുകാരൻ ഉമ്മറത്തുണ്ട്. പോയി നല്ലോണം സൽക്കരിക്ക്യാ ''.

'' കാര്യം പറയൂ. എന്തിനാ ദേഷ്യപ്പെടുന്നത് ''.

'' തൻറെ തറവാട്ടിലെ സുന്ദരേശ്വരനെ ഓർമ്മീണ്ടല്ലോ. ആ കഴുവേറിടെ അനന്തരവനാ വന്നിട്ടുള്ളത് ''.

'' അവൻ എന്തു തെറ്റാണ് ചെയ്തത് '' കൃഷ്ണകുമാർ ചോദിക്കുന്നത് കേട്ടു.

'' അവനല്ല അവൻറെ അമ്മാമനാണ് നമ്മളോട് തെറ്റ് ചെയ്തത്. നാട്ടിൽ പാലത്തിന്ന് അപ്രോച്ച്റോഡുണ്ടാക്കാൻ ഭൂമി ഏറ്റെടുത്തപ്പോൾ നമ്മളുടെ ഒരേക്ര പതിനാറ് സെൻറ് സ്ഥലം പോയി. അന്ന് ഇവൻറെ അമ്മാമനാണ് ആ ഭാഗത്തെ റവന്യു ഇൻസ്പെക്ടർ. സ്ഥലത്തിൻറെ വില നിശ്ചയിക്കേണ്ടത് അവനാണ്. ഒന്ന് മനസ്സുവെച്ചാൽ വില കുറച്ച് കൂട്ടിയിടാൻ പറ്റും. നിൻറെ അമ്മ പറഞ്ഞതുകേട്ട് ഞാൻ അവനെ ചെന്നു കണ്ടു. എന്താ അവൻറെയൊരു പത്രാസ്. കണ്ണ് മിഴിയില്ല. കുറെനേരം കാത്തുനിന്നിട്ടാ കണ്ടത്. ഞാൻ അമ്മയുടെ വീട്ടുപേരു പറഞ്ഞു. ആ മഹാൻ അത് ഗൗനിച്ചതേയില്ല. ആ ഏരിയയിൽ ഏറ്റവും കൂടിയ തുകയ്ക്ക് റജിസ്റ്റർ ചെയ്ത ആധാരത്തിൻറെ ഡീറ്റെയ്ൽസ് കണ്ടെത്തി അതുമായി വരാൻ പറഞ്ഞു. കുറെ കഷ്ടപ്പെട്ട് അത് ഉണ്ടാക്കി ചെന്നപ്പോൾ പിന്നൊരു ദിവസം വരാൻ പറഞ്ഞു. അന്ന് ചെന്നപ്പോൾ ആധാരം വേറെ ബ്ലോക്കിലെ ഭൂമിയുടെ ആണ്, അത് ശരിയാവില്ല എന്നായി. വീണ്ടും വേറൊരു ആധാരത്തിൻറെ നമ്പർ തേടി പിടിച്ചു കൊടുത്തു. അടുത്തതവണ ചെന്നപ്പോൾ ഏൽപ്പിച്ചത് കരഭൂമിയുടെ നമ്പറാണ്, നിങ്ങളുടെ സ്ഥലം ഡി.സി.ഡ്ബ്ലിയു ആണ് എന്നായി ''.

'' ഡി.സി.ഡ്ബ്ലിയു  എന്നുവെച്ചാൽ എന്താ അച്ഛാ ''.

'' ഡബിൾ ക്രോപ്പ് വെറ്റ് ലൻഡ്. അതായത് ഇരുപ്പൂ നിലം. അതിന് വില കുറവാണത്രേ. കുറെ തർക്കിച്ചുനോക്കി. നിങ്ങൾക്ക് സൊലേഷ്യ കിട്ടുന്നില്ലേ. പിന്നെന്താ നഷ്ടം എന്നാ അവൻറെ ചോദ്യം. സൊലേഷ്യ അവൻറെ അപ്പൻറെ തറവാട്ടിൽനിന്ന് ഒരു സൗജന്യം തരുന്നതുപോലെയാണ് അവൻറെ പറച്ചിൽ. പിന്നെ കെഞ്ചാനൊന്നും നിന്നില്ല. കിട്ടിയ സംഖ്യ മതി എന്നുവെച്ചു. അവൻ ഒന്ന് സഹായിച്ചുവെങ്കിൽ നല്ലൊരു തുക കിട്ടിയേനെ.  കൈമടക്ക് കിട്ടാത്തതോണ്ട് പറ്റിച്ച പണിയാണ് അത്. നമ്മളുടെ കയ്യിന്ന് കൈക്കൂലി വാങ്ങില്ല എന്നു കരുതിയതാ തെറ്റ്. അവന് അങ്ങിനെയൊരു നോട്ടമൊന്നുമില്ല. പണം ആരു കൊടുക്കുന്നുവോ അവരുടെ കാര്യം റെഡി. അല്ലാത്തവരുടെ കാര്യം മുക്കോപി ''.

'' അതിന് ആ കുട്ടി എന്തു പിഴച്ചു ''.

'' ആ കുടുംബത്തിൽ പിറന്നു, അതന്നെ. വളർന്ന് വലുതാവുമ്പൊ ഇവൻ കാരണവരെ കടത്തി വെട്ടും. നോക്കിക്കോ ''.

കൃഷ്ണകുമാർ വരുന്നതിന്നുമുമ്പ് ഇറങ്ങിനടന്നു. ഭാഗ്യത്തിന്ന് ഒരു ബസ്സ് പുറപ്പെടുകയാണ്. അതിൽ ചാടിക്കേറി സ്ഥലംവിട്ടു. വിതുമ്പി കരഞ്ഞുകൊണ്ടാണ് അന്ന് വീട്ടിലെത്തിയത്. സംഭവിച്ചതെല്ലാം വീട്ടുകാരോട് പറഞ്ഞു.

'' ശിവരാമേട്ടന്ന് പണത്തിൻറെ കൊഴുപ്പാണ്. പാലം വരുന്നതിന്നു മുമ്പന്നെ നമ്മളോട് അത്രലോഹ്യം ഉണ്ടായിട്ടില്ല. അവരുടെസ്ഥിതിക്ക് നമ്മള് പോരാ എന്ന തോന്നലാവും '' അന്ന് വലിയമ്മ സമാധാനിപ്പിച്ചു.

'' എന്താ നീ അന്നത്തെ സംഭവം ആലോചിക്ക്യാണോ ''.

'' ഏയ്. അത് കഴിഞ്ഞ അദ്ധ്യായമല്ലേ. ഇനിയെന്തിനാ അത് ആലോചിക്കുന്നത് ''.

'' അന്നത്തെ ശിവരാമേട്ടനല്ല ഇന്നുള്ളത്. നീ നാട്ടിലുണ്ട് എന്നു കേട്ടപ്പോൾ കാണണം എന്നും പറഞ്ഞ് കുറെ നേരം നിന്നു. സമയം വൈകുന്നു എന്നു കണ്ടപ്പോൾ പറ്റിയാൽ ഇനി ഒരു ദിവസം വരാം എന്നും പറഞ്ഞ് കുഞ്ഞുണ്ണിയേട്ടൻറെ വീട്ടിലേക്ക് പോയി ''.

'' അയാള് കുഞ്ഞുണ്ണിമാമടെ അടുത്ത് ലോഹ്യത്തിലല്ലല്ലോ ''.

'' അലോഹ്യം നടിക്കുന്നത് എപ്പഴാ. കൈനിറയെ കാശും എന്തും ചെയ്യാൻ പ്രാപ്തീം ഉള്ള കാലത്തേ അലോഹ്യപ്പെട്ട് ഇരിക്കാൻ പറ്റൂ. അതുരണ്ടും ഇല്ലാതാമ്പൊൾ പട്ടിക്ക് സമം ''.

'' എന്താ അയാൾക്ക് പറ്റിയത് ''.

'' മക്കള് നന്നായില്ല. ശിവരാമേട്ടൻറെ മൂത്തമകൻ ഒരു ചിട്ടി കമ്പിനി നടത്തി. അത് പൊളിഞ്ഞു പാളീസായി. സ്വത്ത് മുഴുവൻ പോയി. നിൻറെ കൂട്ടുകാരനില്ലേ കൃഷ്ണകുമാർ, അവൻ കള്ളും കുടിച്ച് അടിപിടിയും ഉണ്ടാക്കി നടന്നു. ഇപ്പോൾ ഒരു കൊലക്കേസ്സില് പ്രതിയായി ജയിലിലാണ്. മൂത്തത് മകളായിരുന്നു. അവളുടെ ഭർത്താവ് മരിച്ചു. ഇപ്പോ അവളുടെ സംരക്ഷണം ശിവരാമേട്ടനാണ്. അതിന് ഒരു മകളുള്ളതിൻറെ കല്യാണം ക്ഷണിക്കാനാണ് വന്നത്. വാസ്തവത്തിൽ എന്തെങ്കിലും സഹായം കിട്ട്വോ എന്ന് നോക്കാനും കൂടിയിട്ടാ വരവ് ''.

'' എന്താ കൊടുക്കേണ്ടത് ''.

'' പത്തോ അഞ്ഞൂറോ കൊടുക്ക്. കൂടി വന്നാൽ ആയിരം ''.

'' അതുകൊണ്ട് എന്തിനാ തികയുന്നത്. ഒരു പത്തെങ്കിലും കൊടുക്കണ്ടേ ''.

'' ഒരു പെൺകുട്ടിടെ മംഗല്യത്തിൻറെ കാര്യമല്ലേ. വേണ്ടാന്ന് ഞാൻ ഒരു കാലത്തും പറയില്ല. എന്നാലും പണം ചിലവാക്കുന്നത് സൂക്ഷിച്ചു വേണം ''.

തറവാട്ടിലേക്കുള്ള വഴിയിൽ ഒരു ഓട്ടോറിക്ഷയുടെ ശബ്ദം കേട്ടു.

'' അവരുമൂന്നാളും എത്തീ തോന്നുന്നു '' വലിയമ്മ പറഞ്ഞു.

ഗെയിറ്റ് കടന്ന് ഓട്ടോറിക്ഷ മുറ്റത്തെത്തി.

9 comments:

  1. നല്ല സമ്പത്തും പിടിവാടും ഉള്ള കാലത്ത് മറ്റുള്ളവരോട് വളരെ പുഛമായിരിക്കും. എല്ലാം കഴിഞ്ഞ് ഇതൊന്നുമില്ലാത്ത കാലം വരുമെന്ന് അന്നു ചിന്തിക്കാൻ മനസ്സുണ്ടാവില്ല... ആശംസകൾ....

    ReplyDelete
    Replies
    1. വി.കെ,
      അതാണ് പലർക്കും സംഭവിക്കുന്നത്.

      Delete
  2. മൂന്ന് അദ്ധ്യായം വായിക്കാന്‍ വിട്ടുപോയി
    നിര്‍ത്തിയ ഇടത്തുനിന്ന് തുടങ്ങട്ടെ

    ReplyDelete
    Replies
    1. ajith,
      വായിച്ചു നോക്കൂ.

      Delete
  3. തറവാട്ടിലെ പൂർവികർ നല്ലത് ചെയ്‌താൽ, തറവാട്ടംഗങ്ങൾക്ക് ഒരു ക്രെഡിറ്റ്‌. ഇല്ലെങ്കിൽ ഇങ്ങനെയിരിക്കും.
    ആശംസകൾ.

    ReplyDelete
    Replies
    1. ഡോ. പി. മാലങ്കോട്,
      ചീത്തപ്പേരാണെങ്കിൽ എളുപ്പം പ്രചരിക്കും. വളരെക്കാലം നിൽക്കുകയും ചെയ്യും.

      Delete
  4. തറവാട്ട്‌ പേര് നല്ലതും കേള്പ്പിക്കും അത് പോലെ ചീത്ത പേരും പ്രകൃതി വർണന തുടക്കത്തിലേ ഇഷ്ടമായി

    ReplyDelete
  5. ബൈജു മണിയങ്കാല,
    വായനയ്ക്കും അഭിപ്രായത്തിന്നും നന്ദി.

    ReplyDelete
  6. വെള്ളം കലക്കിയത് ഇവനല്ലെങ്കിൽ ഇവന്റെ മുത്തച്ഛൻ എന്ന് പണ്ട് കേട്ട കഥയുണ്ട്.അതുപോലെ തോന്നി.

    ReplyDelete