Friday, June 13, 2014

അദ്ധ്യായം - 32.

ചെറിയമ്മയും എളേച്ചനും ഓട്ടോറിക്ഷയില്‍ കയറി. അപ്പോഴാണ് ഉണ്ണിക്കുട്ടന്‍ എത്തുന്നത്.
'' പുസ്തകം അമ്മമ്മയുടെ കയ്യില്‍ കൊടുത്ത് വേഗം കയറ് '' ചെറിയമ്മ അവനോട് പറഞ്ഞു '' നീ എത്തുന്നതും കാത്ത് ഇരിപ്പാണ് ''. പയ്യന്‍ കയറിയതോടെ വാഹനം പുറപ്പെട്ടു. ഗെയിറ്റു കടന്ന് അത് പോവുന്നതും നോക്കി നിന്നു. കൂട്ടുപാതയിലെ കല്യാണമണ്ഡപത്തില്‍ വിവാഹത്തോടനു ബന്ധിച്ച സല്‍ക്കാരമുണ്ട്. അവിടേക്കാണ് അവര്‍ പോയത്. അതു കഴിഞ്ഞതും എളേച്ചനും ചെറിയമ്മയ്ക്കും ഒരു മൈലാഞ്ചി കല്യാണത്തിന്ന് പോവാനുണ്ട്. എളേച്ചന്‍റെ ഉറ്റ സുഹൃത്ത് മുഹമ്മദ് മാസ്റ്ററുടെ മകള്‍ റംലയുടെ നിക്കാഹ് നാളെയാണ്.


''  എവിടേക്കെങ്കിലും ഇപ്പോള്‍ ഇറങ്ങുന്നുണ്ടോ '' വലിയമ്മ ചോദിച്ചു.


'' പപ്പനമ്മാമന്‍റെ വീട്ടിലേക്ക് പോണം. പക്ഷെ ഇപ്പോള്‍ അദ്ദേഹം കല്യാണപാര്‍ട്ടിക്ക് പോയിട്ടുണ്ടാവും . തിരിച്ചെത്താന്‍ ഏഴുമണിയാവും. അപ്പോഴേ പോവുന്നുള്ളൂ ''.


'' നിനക്ക് കുടിക്കാന്‍ എന്തെങ്കിലും വേണോ '' 


'' ഒന്നും വേണ്ടാ. ഇപ്പോഴല്ലേ കുഞ്ഞുണ്ണിമാമയുടെ വീട്ടില്‍ നിന്ന് കഴിച്ചത് ''.


'' എന്നാല്‍ ഞാന്‍ അടുക്കളയിലേക്ക് ചെല്ലട്ടെ.  നമ്മള്  മൂന്നാളുകള്‍ക്കെ രാത്രീലിക്ക് ഉണ്ടാക്കേണ്ടൂ. മാഷേട്ടനും സുമിത്രയും മുഹമ്മദ് മാസ്റ്ററുടെ വീട്ടില്‍ നിന്ന് കഴിക്കും ''.


വലിയമ്മ അകത്തേക്ക് നടന്നു. ചാരുപടിയിലെ പൊടി കൈകൊണ്ട് തട്ടി കളഞ്ഞിട്ട് ദിലീപ് മേനോന്‍ കിടന്നു. മനസ്സില്‍  സന്തോഷം തിരതല്ലുകയാണ്. മൂടിക്കെട്ടി നിന്നിരുന്ന കാര്‍മേഘ ങ്ങള്‍ ഇത്ര പെട്ടെന്ന് പെയ്തുതീരുമെന്ന് ഒരിക്കലും കരുതിയില്ല. പതിവുപോലെ കുഞ്ഞുണ്ണിമാ മ ചൊടിപ്പിക്കുന്ന വാക്കുകളുമായിട്ടാണ്  സംഭാഷണം തുടങ്ങിയത്. അമ്മായിയേയും മക്കളേ യും ഒരുപാട് കുറ്റപ്പെടുത്തി. ഭാഗ്യവശാല്‍ അമ്മായി അതിന്ന് തിരിച്ചൊന്നും പറഞ്ഞില്ല. അതേതായാലും നന്നായി. ഇല്ലെങ്കില്‍ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞേനേ.


പപ്പനമ്മാമന്‍റെ വീട്ടില്‍നിന്ന് തിരിച്ചുപോരുന്ന വഴി അമ്മായിയെ വീണ്ടും കണ്ടു. സദ്യ കഴിഞ്ഞ് അവര്‍ വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ്. നട്ടുച്ച വെയിലത്ത് നടന്നു പോവുന്നതുകണ്ട് കാറില്‍ 

കയറ്റി.

'' ഏതായാലും നീ ഇത്രടം വന്നതല്ലേ. കുഞ്ഞുണ്ണിമാമയെക്കണ്ട് സംസാരിച്ചു നോക്ക്  '' അമ്മായി പറഞ്ഞപ്പോള്‍ മറ്റൊന്നും ചിന്തിച്ചില്ല. ഭാര്യാഭര്‍ത്താക്കന്മാരുടെ പിണക്കം തീരാന്‍ അധിക സമയം വേണ്ടി വന്നില്ല.


'' അച്ഛന്‍ പറഞ്ഞതില്‍ നിന്ന് മക്കള്‍ ഒരടി നീങ്ങി നില്‍ക്കില്ല. ആ കാര്യം ഞാനേറ്റൂ '' അമ്മായി ഉറപ്പു നല്‍കി. അതോടെ ആ പ്രശ്നം തീര്‍ന്നു. ഇനി വീട്ടുകാരുമായുള്ള അഭിപ്രായ വ്യത്യാസം പറഞ്ഞു തീര്‍ക്കലാണ്.


'' വലിയമ്മയും ചെറിയമ്മയും എളേച്ചനും കൂടി ഇങ്ങോട്ട് കാണാന്‍ വരുന്നുണ്ട് '' എന്ന് മുന്‍കൂട്ടി പറഞ്ഞുവെച്ചു.


'' എന്തിനാ ഒടുക്കത്തെ കാഴ്ച കാണാനോ '' പ്രതികരണം അതായിരുന്നു. മറുപടി പറയാതെ നിന്നു. എന്തെങ്കിലും പറഞ്ഞ് അബദ്ധമാവണ്ടാ.


'' വരുന്നോര് വന്നു കണ്ടോട്ടെ. അതും സന്തോഷം ''  മിനുട്ടുകള്‍ക്കകം കുഞ്ഞുണ്ണിമാമ അഭിപ്രായം മാറ്റി. എളേച്ചന്‍റെ കാര്യത്തിലാണ് അല്‍പ്പമെങ്കിലും പരിഭവം ഉണ്ടായത്.


'' ആ വിദ്വാനൊക്കെ ഇങ്ങോട്ട് കടക്ക്വോ. ഈ നാട്ടിലെ ഏറ്റവും വലിയ പ്രമാണിയല്ലേ അയാള് '' കുഞ്ഞുണ്ണിമാമ പറഞ്ഞു '' മുമ്പേ അയാള്‍ക്കെന്നെ കണ്ടുകൂടാ. ഭാഗത്തിന്‍റെ ഇടയ്ക്ക് ഒന്നും രണ്ടും പറഞ്ഞതോടെ കണ്ടാല്‍ മിണ്ടാതായി ''.


'' എളേച്ചന്ന് കുഞ്ഞുണ്ണിമാമയോട് വിരോധമുള്ളതായിട്ട് എനിക്ക് തോന്നിയിട്ടില്ല '' ആ ധാരണ മാറ്റാന്‍ വേണ്ടി പറഞ്ഞു '' മാത്രമല്ല ഇടയ്ക്കൊക്കെ എളേച്ചന്‍ ഇവിടുത്തെ വിശേഷങ്ങള്‍ എന്നോട് ചോദിക്കാറുണ്ട് ''.

'' അത് താന്‍ ഭംഗിവാക്ക് പറയുന്നതാണ്. എല്ലാവരേയും എനിക്കറിയുന്നതല്ലേ. മൂന്ന് അളിയന്മാരില്‍ എന്നോട് ഏറ്റവുമിഷ്ടം മൂത്ത ആള്‍ക്കായിരുന്നു. ആസ്നേഹം അധിക
കാലം കിട്ടാനുള്ള യോഗം എനിക്ക് ഉണ്ടായില്ല. അടുത്തത് തന്‍റെ അച്ഛന്‍. ഗുണത്തിനോ ദോഷത്തിനോ ആ മനുഷ്യന്‍ വന്നിട്ടില്ല. പക്ഷെ മാധവന്‍ മാഷ് അങ്ങിനെയല്ല ''.

'' പോട്ടേ. കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇനി അത് മനസ്സില്‍വെച്ചോണ്ട് ഇരിക്കണ്ടാ '' അമ്മായി ഇടപെട്ടു '' നമ്മള് കാണണം എന്നു പറഞ്ഞ് വിളിച്ചിട്ടല്ലല്ലോ വരുന്നത്. ആ മനുഷ്യന്‍ തന്നത്താന്‍ കേറി വരുന്നതല്ലേ. നമ്മളുടെ വീട്ടില്‍ വരുമ്പോള്‍ നമ്മള് മര്യാദ കാണിക്കണ്ടേ ''.

'' ഞാന്‍ മര്യാദകേടൊന്നും കാട്ടില്ല ''.

'' ഉറപ്പല്ലേ ''.

'' ഉറപ്പ് ''.

'' എന്നാല്‍ ദീപു അവരോട് വന്നോളാന്‍ പറയൂ ''.

'' ചെറിയമ്മ സ്ക്കൂള്‍ വിട്ട് വന്നതും എല്ലാവരേയും കൂട്ടി ഞാന്‍ വരും ''.

വീണ്ടുമൊരു തമ്മില്‍തല്ല് ഉണ്ടാവില്ല എന്ന ധൈര്യത്തിലാണ് തറവാട്ടിലെത്തിയതും
എല്ലാവരേയും കൂട്ടി പോവാമെന്ന് നിശ്ചയിച്ചത്.

''  ഇത്ര പെട്ടെന്ന് കാര്യങ്ങളെല്ലാം ഇങ്ങിനെ ഭംഗിയായി കലാശിക്കും എന്ന് ഞാന്‍ മനസ്സില്‍കൂടി കരുതിയില്ല '' വലിയമ്മ അരികിലെത്തിയിട്ടുണ്ട്.

'' ഞാനും അതാണ് ആലോചിച്ചുകൊണ്ടിരിക്കുന്നത് ''.

'' നീ ഒരാളുടെ പ്രയത്നംകൊണ്ടാണ് കുടുംബക്കാര്‍ തമ്മിലെ അലോഹ്യം തീര്‍ന്നത് എന്ന് 

കുഞ്ഞുണ്ണ്യേട്ടന്‍ പറഞ്ഞത് കേട്ടില്ലേ. അത് ഒരു ജന്മാന്തരം ആണെന്ന് കൂട്ടിക്കോ. ഇതിനു മുമ്പ് ആരൊക്കെ പറഞ്ഞുനോക്കി. എന്നിട്ടു നടക്കാത്തത്  മിണ്ടാപ്രാണിയായ നീ നടത്തി എന്നാലോചിക്കുമ്പോള്‍ അത്ഭുതം തോന്നുന്നു ''.

'' എളേച്ചന്‍ അമ്മായിയേയും കൂട്ടി മക്കളുടെ അടുത്ത് ചെല്ലാം എന്ന് പറഞ്ഞതിലാണ് എനിക്ക് അത്ഭുതം ''.

'' മാഷേട്ടന്‍ എന്തിനാ ചികിത്സയുടെ കടലാസ്സൊക്കെ വാങ്ങിയത്. ഏടത്തിയമ്മയുടെ കൂടെ ഞങ്ങള്‍  അടുക്കളയിലേക്ക് പോയതോണ്ട് അത് മനസ്സിലായില്ല ''.

'' എളേച്ചന്‍റെ സ്കൂളില്  ക്ലാര്‍ക്കായിരുന്ന ഗംഗാധരന്‍ നായരുടെ മകന്‍ ഇംഗ്ലണ്ടില്‍
ഡോക്ടറാണത്രേ. പേരുകേട്ട ഓങ്കോളൊജിസ്റ്റാണ് അദ്ദേഹമെന്ന് എളേച്ചന്‍ പറഞ്ഞു.
ഇപ്പോള്‍ അദ്ദേഹം ഒരു മാസത്തെ ലീവില്‍ വന്നിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ അദ്ദേഹത്തെ കാണിക്കാന്‍ വാങ്ങിയതാണ് ''.

'' എങ്ങിനെയെങ്കിലും ഈ അസുഖം മാറി കുറച്ചു കാലം എല്ലാവരോടും യോജിച്ച് കഴിയാന്‍ സാധിച്ചാല്‍ മതിയായിരുന്നു ''.

'' എല്ലാം സാധിക്കും വലിയമ്മേ ''.

അടുക്കളയില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടു. '' ഈ കള്ളപ്പൂച്ചയെക്കൊണ്ട് തോറ്റു '' വലിയമ്മ പുച്ചയെ ശപിച്ച് അകത്തേക്ക് നടന്നു.

( നോവല്‍ ടൈപ്പ് ചെയ്തുവെച്ചിരുന്ന നോട്ട്ബുക്ക് തകരാറിലായി. വേറൊരു ലാപ്ട്ടോപ്പ് വാങ്ങിയതില്‍ മലയാളം ടൈപ്പ് ചെയ്താല്‍ ശരിയാവുന്നില്ല. ഒരു വിധം ശരിയാക്കി കിട്ടിയതേയുള്ളൂ. വീണ്ടും ടൈപ്പ് ചെയ്ത് ഉണ്ടാക്കുകയാണ്. നോവല്‍ പോസ്റ്റ് ചെയ്യാന്‍ വൈകിയത് അതിനാലാണ്. വായനക്കാര്‍ ദയവായി ക്ഷമിക്കുക ).

6 comments:

  1. കഴിഞ്ഞ മാസം ഞാനും അവധിയിലായിരുന്നു. എന്താണ് അദ്ധ്യായമൊന്നും കാണാത്തതെന്ന് ഞാനും ചിന്തിച്ചു.

    ReplyDelete
    Replies
    1. ajith,
      ഇനി മുടങ്ങാതെ പോസ്റ്റ് ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

      Delete
  2. എന്തേ അടുത്ത അദ്ധ്യായം വൈകുന്നതെന്ന് ഞാനും ശങ്കിച്ചു...

    അപ്പോള്‍ എല്ലാം കലങ്ങി തെളിയുകയാണല്ലേ കേരളേട്ടാ...?

    ReplyDelete
    Replies
    1. വിനുവേട്ടന്‍,
      അതെ.വിനുവേട്ടാ, എല്ലം ശരിയാവട്ടെ.

      Delete
  3. ഞാൻ ഇടയ്ക്ക് പുതിയ പോസ്റ്റുകൾ വല്ലതുമുണ്ടോ എന്ന് നോക്കാറുണ്ടായിരുന്നു. ഇത് കണ്ടപ്പോൾ സന്തോഷമായി.

    ReplyDelete