Thursday, September 25, 2014

അദ്ധ്യായം - 39.

അനിത സംഭാഷണം അവസാനിപ്പിച്ച് കാള്‍ കട്ട് ചെയ്തതും ദിലീപ് മേനോനില്‍ നിന്നും 
ആശ്വാസത്തിന്‍റെ ഒരു നെടുവീര്‍പ്പ് ഉയര്‍ന്നു. ഭാഗ്യം. പ്രതീക്ഷിച്ച പ്രശ്നങ്ങളൊന്നും 
ഉണ്ടായില്ല. അനിതയെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലേക്ക് ചെന്നത് ദീപ്തിയാണെന്നും 
സ്നേഹത്തോടെയാണ് അവള്‍ പെരുമാറിയത് എന്നും അനിത പറഞ്ഞു കേട്ടപ്പോള്‍ മനസ്സ്
സന്തോഷംകൊണ്ട് നിറഞ്ഞു. അച്ഛേമ്മ മോനേ എടുക്കാം എന്നു പറഞ്ഞ് അവളാണത്രേ കുട്ടിയെ കാറിലേക്ക് എടുത്തുകൊണ്ട് പോയത്. ഇനി അറിയേണ്ടത് ഒരേയൊരു കാര്യം 

മാത്രം. എല്ലാവരും കൂടി എന്നാണ് നാട്ടിലെത്തുക എന്നത്. മകനെ ലാളിക്കാന്‍ കൊതി തോന്നുന്നു. വെറുതെ നാട്ടിലേക്ക് ഒറ്റയ്ക്ക് പോരാന്‍ തോന്നി.

'' അക്കരെ ആയിരുന്നപ്പോള്‍ ഒന്നരാടം ദിവസം ഫോണ്‍ ചെയ്ത ആളാണ്. അടുത്ത് വന്നപ്പോള്‍  നിനക്ക് അതിനും കൂടി സമയം കിട്ടുന്നില്ല അല്ലേടാ '' കുറച്ചുമുമ്പ് ജാഫര്‍ 

ഫോണില്‍ വിളിച്ചപ്പോള്‍ ചോദിച്ചതാണ്. അതിന്ന്  അവനെ കുറ്റം പറയാനാവില്ല. ഇവിടെ എത്തിയതിന്നുശേഷം ഓരോരോ പ്രശ്നങ്ങള്‍ വന്നുപെട്ടു. അതോടെ ഒന്നിനും സമയം 
കിട്ടാതായി. വേല, പൂരം എന്നിവയൊക്കെ നടക്കുന്ന സമയം നോക്കി നാട്ടിലേക്ക് വന്നത് വളരെ കാലത്തിന്നുശേഷം പറ്റാവുന്ന ആഘോഷങ്ങളില്‍ സംബന്ധിക്കാം  എന്ന ഉദ്ദേശം
 വെച്ചുതന്നെയാണ്. എന്നിട്ടോ? വിചാരിച്ചതൊന്നും നടന്നില്ല.

'' അരാ വിളിച്ചത് '' വലിയമ്മ ചായയുമായി എത്തി.

'' അനിത '' അവള്‍ പറഞ്ഞ കാര്യങ്ങള്‍ വിസ്തരിച്ചു.

'' നീ ഓരോന്ന് ആലോചിച്ച് കൂട്ടിയതാണ്. പെങ്ങള് മര്യാദ തെറ്റി ഒന്നും ചെയ്യില്ല എന്ന് 

ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ ''. വലിയമ്മ തുടര്‍ന്നു '' ആട്ടേ, എപ്പഴാ അവര് ഇങ്ങോട്ട് വരുന്നത് ''.

'' അന്വേഷിച്ചിട്ട് വിളിക്കാമെന്ന് അനിത പറഞ്ഞു ''.

 '' എത്ര പെട്ടെന്നാ ഒരു മാസം പോയത്. നീ വന്നിട്ട് നാളെയ്ക്ക് ഒരു മാസം തികയും. സുമിത്രയുടെ ടിച്ചറുദ്യോഗവും നാളെ തീരും. പിന്നെ പകല്‍ സമയത്തും എനിക്ക് ഒരു തുണയായി. അല്ലെങ്കില്‍ ഒറ്റയ്ക്ക് ഒരു ഇരുപ്പാണ് ''.

തറവാടിന്‍റെ നിഴല്‍ മുറ്റവും കടന്ന് തൊടിയിലെത്തിയിരിക്കുന്നു.  നാലു മണി ആവാറായിട്ടുണ്ടാവും. സമയം നീങ്ങുന്നതനുസരിച്ച് നിഴലിന്‍റെ നീളവും കൂടും. ഒടുവില്‍ 

വേലിയോരത്തെ പരുവക്കൂട്ടത്തില്‍ പതിച്ചു കഴിഞ്ഞാല്‍ ഇരുട്ട് പരക്കാന്‍ തുടങ്ങും. കുട്ടിക്കാലത്ത് അങ്ങിനെയാണ് സമയം നിര്‍ണ്ണയിച്ചിരുന്നത്. ആ പരുവക്കൂട്ടം ഇപ്പോഴില്ല. കുറെ കാലം മുമ്പ് അതെല്ലാം മുറിച്ചുവിറ്റു.

ഉണ്ണിക്കുട്ടനോടൊപ്പം ചെറിയമ്മയെത്തി.

'' മാഷേട്ടന്‍ ഡോക്ടറെ കാണാന്‍ പോയിട്ട് എന്തായി. വല്ലതും അറിഞ്ഞ്വോ '' വലിയമ്മ ചോദിച്ചു.

'' തിരിച്ചു വര്വാണ്. റിപ്പോര്‍ട്ടുകള്‍ ഏട്ടനെ ഏല്‍പ്പിച്ചിട്ട് വരാം എന്ന് ഫോണ്‍ ചെയ്തിരുന്നു ''.

'' ഡോക്ടര്‍ എന്താത്രേ പറഞ്ഞത് ''.

'' വന്നിട്ട് വിശദമായി പറയാം എന്നാ എന്നോട് പറഞ്ഞത് '' ചെറിയമ്മ വസ്ത്രം മാറാന്‍ 

പോയി.

'' ദുഷ്ടത കുറെ ചെയ്ത ആളാണ്. എങ്കിലും കൂടപ്പിറപ്പല്ലേ. ആരൊക്കെ ഉണ്ട് എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഇങ്ങിനെ ഒരു ഏട്ടനുണ്ട് എന്നു പറയാലോ '' വലിയമ്മ ആത്മഗതം ചെയ്തു.

'' വലിയമ്മ പരിഭ്രമിക്കേണ്ടാ. പറഞ്ഞു കേട്ട അറിവല്ലേ നമുക്കുള്ളൂ. എളേച്ചന്‍ വരട്ടെ. എന്താ എന്ന് അറിയാമല്ലോ ''.

ചെറിയമ്മ തിരിച്ചെത്തുമ്പോഴേക്ക് ഇളയച്ഛനെത്തി. വന്നപാടെ അദ്ദേഹം
ചാരുകസേലയിലേക്ക് ചാഞ്ഞു.

'' എന്താ ഡോക്ടര്‍ പറഞ്ഞത് '' ചെറിയമ്മയാണ്  തുടക്കം കുറിച്ചത്.

'' ബെസ്റ്റ് കക്ഷിയാണ് എന്‍റെ അളിയന്‍ '' ഇളയച്ചന്‍ പറഞ്ഞു '' പഠിപ്പും അറിവും ഉള്ള 

ആളാണ്. പറഞ്ഞിട്ടെന്താ. ചികിത്സിച്ച രീതി കേട്ടാല്‍ അന്തംവിടും . മൂപ്പര് ചെയ്യാത്ത 
ചികിത്സയില്ല. ഏഴു ഡോക്ടര്‍മാരെ ഇതിനിടയില്‍ ആള് കണ്ടു കഴിഞ്ഞു. ആരുടെ അടുത്തും 
തികച്ച് ഒരു മാസം ചികിത്സ ചെയ്തിട്ടില്ല. പറഞ്ഞ ടെസ്റ്റുകളൊന്നും നടത്തിയിട്ടില്ല.
മരുന്നുകള്‍ ചിലത് വാങ്ങിയ ബില്ലുകള്‍ കണ്ടു. ബാക്കി വാങ്ങിയോ കഴിച്ചോ എന്നൊന്നും 

അറിയില്ല. അതിനിടയില്‍ കുറച്ച് ആയുര്‍വേദവും ഹോമിയോപതിയും പരീക്ഷിച്ചിട്ടുണ്ട്. സിദ്ധവൈദ്യവും യുനാനിയും കൂടി നോക്കിക്കോട്ടെ എന്തിനാ അതായിട്ട് വേണ്ടാന്ന് വെക്കുന്നത് ''.

'' ഏട്ടനോട് ചോദിച്ചില്ലേ ''.

'' ഉവ്വ് ''.

'' എന്നിട്ട് എന്തു പറഞ്ഞു ''

'' ഒരക്ഷരം വായ തുറന്ന് പറഞ്ഞില്ല.  കൂമനെപ്പോലെ മൂളീക്കേട്ടോണ്ട് ഇരുന്നു ''.

'' ഇനി എന്താ ഉദ്ദേശം  ''.

'' വിഷു കഴിഞ്ഞിട്ടേ ഡോക്ടര്‍ ഇംഗ്ലണ്ടിലേക്ക് പോവൂ. അതിനു മുമ്പ് ചില ടെസ്റ്റുകള്‍ 

ചെയ്യണം. ഞാന്‍ ആ കാര്യം പറഞ്ഞു ''.

'' ആരാ അതിനൊക്കെ ''

'' അയമ്മ കുറച്ചുകൂടി ഭേദാണെന്ന് തോന്നുന്നു.  മക്കളോട് നാളെത്തന്നെ വരാന്‍ 

പറയാമെന്ന് അയമ്മ ഏറ്റിട്ടുണ്ട്. അവരുടെ അഭിപ്രായം കൂടി അറിഞ്ഞിട്ട് എന്താ വേണ്ടത്‌ച്ചാല്‍ ചെയ്യാമെന്ന് പറഞ്ഞു ''.

മൊബൈല്‍ ശബ്ദിച്ചു. അനിതയുടെ കാളാണ്. ദിലീപ് മേനോന്‍ അതുമായി എഴുന്നേറ്റ് നടന്നു.

8 comments:

  1. ഏഴ് ഡോക്ടര്‍മാരെ കണ്ട് റോളിംഗ് സ്റ്റോണ്‍ പോലെ നടക്കുകയാണ് രോഗി. അല്ലേ

    ReplyDelete
    Replies
    1. ajith,
      അതെ. ഒരു ചികിത്സയും മുഴുമിച്ചില്ല.

      Delete
  2. Replies
    1. വിനുവേട്ടന്‍,
      പ്രത്യേക തരം സ്വഭാവമാണ് കുഞ്ഞുണ്ണിമാമന്‍റേത്.

      Delete
  3. Chilar angineya. . Vegam sukhavanam., illenkil doctare maattum. .. Aazamsakal. ....

    ReplyDelete
  4. അസുഖം കുറയാൻ നേരം കൊടുക്കാതെ ഓരോ മരുന്ന് മാറി മാറി...പാവം മനുഷ്യൻ...

    ReplyDelete
  5. അതിനിടയില്‍ കുറച്ച് ആയുര്‍വേദവും ഹോമിയോപതിയും പരീക്ഷിച്ചിട്ടുണ്ട്. സിദ്ധവൈദ്യവും യുനാനിയും കൂടി നോക്കിക്കോട്ടെ എന്തിനാ അതായിട്ട് വേണ്ടാന്ന് വെക്കുന്നത് ''. Iniyum undallo :)

    ReplyDelete