Sunday, November 30, 2014

അദ്ധ്യായം - 43.


'' ഇതൊന്നു നോക്കൂ വലിയമ്മേ '' നീട്ടിപ്പിടിച്ച ദിനപത്രത്താളുമായി ദിലീപ് മേനോന്‍  അടുക്കളപ്പണിയില്‍ മുഴുകിയിരിക്കുന്ന സുഭദ്രടീച്ചറുടെ അടുത്ത് ചെന്നു.

'' എന്താ ഗ്യാസിന്‍റെ വില വീണ്ടും കൂടിയോ '' ടീച്ചര്‍ക്ക് അതാണ് ഭയം

'' അതല്ല. ഇതൊന്ന് കാണൂ '' അയാള്‍ പത്രം നീട്ടി.

ടീച്ചര്‍ അത് വാങ്ങിനോക്കി. ഒരു പ്രമുഖ വസ്ത്ര വ്യാപാരസ്ഥാപനത്തിന്‍റെ പരസ്യം ദിനപത്രത്തിന്‍റെ ഒന്നാം  പേജ് കയ്യടക്കിയിരിക്കുന്നു. ടൌണില്‍ അവരുടെ പുതിയ ഷോറൂം വരികയാണ്. പ്രശസ്തരായ സിനിമാ നടനും നടിയും ചേര്‍ന്നാണ് ഉല്‍ഘാടനകര്‍മ്മം നിര്‍വ്വഹിക്കുന്നത്.

'' നീയിത് ഇപ്പോഴേ അറിയുന്നുള്ളൂ. പത്തുപതിനഞ്ച് ദിവസമായി ടി.വി. യില് എപ്പൊ നോക്കിയാലും ഇതന്നെ കാണാറുള്ളത് ''.

''  ചെറിയമ്മ ക്ക് സ്കൂളില്‍ പോണ്ടല്ലോ. കുറച്ചു കഴിഞ്ഞ് നമ്മള്‍ മൂന്നാ ള്‍ക്കും കൂടി അവിടേക്ക് പോവാം. ഉല്‍ഘാടനം കാണുകയും ചെയ്യാം, എന്തെങ്കിലും പര്‍ച്ചേസ് നടത്തുകയും ആവാം ''.

'' എന്തു പര്‍ച്ചേസ് ''.

'' വലിയമ്മയ്ക്കും ചെറിയമ്മയ്ക്കും ഒരേപോലത്തെ ഓരോ സില്‍ക്ക് സാരികള്‍ വാങ്ങണം . അമ്മയുടെ ഷഷ്ടിപൂര്‍ത്തിക്ക് ചെത്തിപൊളിച്ച് നില്‍ക്കണമല്ലോ ''.

'' നാളെ എല്ലാവരും എത്ത്വോലോ. എന്നിട്ട് നീ അനിതയേയും പെങ്ങളേയും അമ്മയേയും കൂട്ടി പൊയ്ക്കോ. ഇവിടുന്ന് സുമിത്രയും കൂടെ പോന്നോട്ടെ.  അവര്‍ക്കൊക്കെ എന്താ വേണ്ടത്ച്ചാല്‍ വാങ്ങി കൊടുത്തോ ''.

'' അപ്പോള്‍ വലിയമ്മയ്ക്ക് ''.

'' എനിക്ക് അവിടുത്തെ സാരിയൊന്നും വേണ്ടാ ''.

'' അതെന്താ വലിയമ്മയ്ക്ക് വേണ്ടാത്തത്. ഞാന്‍ വാങ്ങുന്നതോണ്ടാണോ ''.

'' അതല്ല. എന്നെങ്കിലും പട്ടുസ്സാരിയോ കളറുള്ള സാരിയോ ഉടുത്ത് എന്നെ നീ കണ്ടിട്ടുണ്ടോ. രാജിയുടെ അച്ഛന്‍ മരിച്ച ശേഷം വെളുത്ത വസ്ത്രങ്ങളേ ഞാന്‍ ഉടുത്തിട്ടുള്ളൂ. അത് വാങ്ങാന്‍ ഷോറൂമിലൊന്നും പോവണ്ട. വിഷു ആവാറായില്ലേ. കുത്താമ്പുള്ളിക്കാര് ചെട്ടികള് തുണി വില്‍ക്കാന്‍ എത്തും.  അവരുടെ കയ്യില്‍ കൈത്തറി സാരികളും സെറ്റു മുണ്ടുകളും ഒന്നാന്തരം ഡബിള്‍വേഷ്ടികളും ഉണ്ടാവും. നിനക്ക് വേണച്ചാല്‍ നല്ലതു നോക്കി ഒരു ഡബിള്‍മുണ്ട് വാങ്ങിച്ചോ ''.

'' അവരുടെ കയ്യില്‍ വെറൈറ്റി കാണില്ല. ഒരേ സൈസ്സ് തുണിയാവും. ഡിസൈനിലേ എന്തെങ്കിലും വ്യത്യാസം കാണൂ ''.

'' സമ്മതിക്കുന്നു. പക്ഷെ എപ്പോഴാ നീ പറയുന്ന ഈ വെറൈറ്റിയൊക്കെ വന്നത്. എന്‍റെ കുട്ടിക്കാലത്ത് ഇന്നത്തെ മാതിരിയുള്ള തുണികള്‍ ആരും സ്വപ്നത്തില്‍ കൂടി കണ്ടിട്ടില്ല ''.

''  അത്രയധികം മാറ്റം വന്നിട്ടുണ്ടോ വലിയമ്മേ ''.

'' പിന്നല്ലാതെ. ആണുങ്ങളുടെ കാര്യം ആദ്യം കേട്ടോ. മുറിക്കയ്യന്‍ ഷര്‍ട്ടും മുണ്ടും ആണ് പഴയ കാലത്ത് ആണുങ്ങളുടെ വേഷം. കഴിവില്ലാത്തവര്‍ ബ്ലീച്ച് ചെയ്യാത്ത ജഗന്നാഥന്‍ എന്ന തുണി മുറിച്ചുവാങ്ങിയാണ് മുണ്ടായിട്ട് ഉടുക്കുക. കുറച്ച് ഭേദപ്പെട്ടവര്‍ മല്ലുമുണ്ട് വാങ്ങും. വലിയ പ്രമാണിമാരേ ഡബിള്‍വേഷ്ടിയും ഫുള്‍ഷര്‍ട്ടും  ധരിക്കൂ. സ്കൂളില്‍ പഠിക്കാന്‍ പോവുന്ന ആണ്‍കുട്ടികള്‍ ഷര്‍ട്ടും ട്രൌസറും ഇടും. കന്നുമേക്കാന്‍പോവുന്ന പിള്ളര്‍ തോര്‍ത്തുടുക്കും ''. 

'' അതു ശരി. അപ്പോള്‍ സ്ത്രീകളുടെ കാര്യം ''.

'' ഒരുവിധം പെണ്ണുങ്ങളൊക്കെ ജാക്കറ്റും മുണ്ടും ധരിക്കും. മല്ലുമുണ്ടോ പുളിയിലക്കര മുണ്ടോ ആണ് ഉടുക്കാറ്. വീട്ടില്‍ നിന്ന് വെളിയിലേക്ക് പോവുമ്പോള്‍ ഒരു മേല്‍മുണ്ട് കൂടി ഇടും . കുറച്ചുകൂടി ഭേദപ്പെട്ടവര്‍ സെറ്റുമുണ്ട് ഉടുക്കും. പല ചെറുപ്പക്കാരികളും സാരിയാണ് ഉടുക്കാറ്.  വോയില്‍സാരിയാണ് പ്രധാനം. സ്കൂളില്‍ പോണ പെണ്‍കുട്ടികള്‍ക്ക് പാവാടയും ജാക്കറ്റുമാണ് വേഷം. ഇത്തിരി മുതിര്‍ന്നാല്‍ ധാവിണി ഇടും. ചെറിയ പെണ്‍കുട്ടികള്‍ ഗൌണാണ് ധരിക്കാറ്. ''.

'' വെരി സിമ്പിള്‍ ഡ്രസ്സ്. ചൂരീദാര്‍, നൈറ്റി, ജീന്‍സ് ഒന്നും ഇല്ല ''.

'' ഇപ്പറഞ്ഞതൊക്കെ വന്നിട്ട് കുറച്ചു കാലമല്ലേ ആയുള്ളൂ ''.

'' ആളുകള്‍ക്ക് ഫാഷനൊന്നും അറിയില്ല എന്നര്‍ത്ഥം ''.

'' ഫാഷന്‍ വെച്ചിരിക്കുന്നു. നിനക്ക് കേള്‍ക്കണോ? പാടത്ത് പണിക്കു വന്നിരുന്നവര്‍ ജാക്കറ്റ് ഇടാറില്ല. മാറു മറയ്ക്കാന്‍ തോളില്‍കൂടി ഒരു തുണിയിടും. പണ്ടു കാലത്ത് അതും കൂടി സമ്മതിച്ചിരുന്നില്ല എന്നാണ് കേട്ടിട്ടുള്ളത്. ഇതൊക്കെയാണ് ഞങ്ങളുടെ ചെറുപ്പകാലത്തെ അവസ്ഥ ''.

'' മാറു മറയ്ക്കാന്‍ അനുവദിക്കാത്ത സവര്‍ണ്ണമേധാവിത്വത്തിനെതിരെ സമരം നടത്തിയ കാര്യം ഞാന്‍ വായിച്ചിട്ടുണ്ട്. അത മോശമായിരുന്നു അന്നത്തെ അവസ്ഥ എന്ന് കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ട് ''.

'' വേറൊരു വിശേഷം കേട്ടോ. സ്വാതന്ത്യം കിട്ടിയ സമയത്താണ് ഏട്ടന്‍ ജനിച്ചത് . ആ കാലത്ത് തുണിക്കുവരെ റേഷനായിരുന്നു എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. അത് ആലോചിക്കുമ്പോള്‍ ഞങ്ങള്‍ മൂന്നാളും ഭാഗ്യം ചെയ്തോരല്ലേ ''.

'' സിന്തറ്റിക്ക് തുണികള്‍ എപ്പോഴാ പ്രചാരത്തിലായത് ''.

'' ഏട്ടന്‍ കോളേജില്‍ പഠിക്കുന്ന കാലത്താണ് ടെറിലിന്‍ തുണി വന്നത്. പളപളാ എന്ന് മിന്നുന്ന അത് ആ കാലത്തെ ഫാഷനായിരുന്നു. അതു കഴിഞ്ഞപ്പോള്‍ ടെറികോട്ടന്‍ എന്നും പാഞ്ഞ് വേറൊരു വിധം തുണി വന്നു.  ഗള്‍ഫില്‍ ജോലിയുള്ള ബന്ധുക്കള്‍ വരുന്നതുംകാത്ത് ആളുകള്‍ ഇരിക്കും. ഫോറിന്‍ സാരിയോ, ഷര്‍ട്ടിനോ, പാന്‍റിനോ ഉള്ള തുണിയോ കിട്ടിയാലോ? ഇപ്പോള്‍ അതിലും നല്ല തുണികള്‍ ഇവിടെ കിട്ടാനുണ്ട് ''.

'' അതു ശരിയാണ് ''.

'' ഫാഷന്‍ മൂത്തു മൂത്ത് ഇപ്പോള്‍ സാരിയിലൊക്കെ അലുക്കും തൊങ്ങലും തുന്നിപ്പിടിപ്പിക്കുന്നുണ്ട്. അതൊക്കെ ഉടുക്കുമ്പോള്‍  ദേഹത്ത് കുത്തില്ലേ. അതൊക്കെ കഴുകി വെടുപ്പാക്കന്‍ എന്തു പാടായിരിക്കും  എന്നാ ഞാന്‍ ആലോചിക്കുന്നത് ''.

'' എന്നു വിചാരിച്ച് ആരെങ്കിലും അത് വാങ്ങാതിരിക്കുന്നുണ്ടോ. അപ്പപ്പോ ള്‍ എന്താണ് ഫാഷന്‍ എന്നു നോക്കി ആളുകള്‍ അത്തരം സാധനങ്ങള്‍ വാ ങ്ങുന്നു ''.

'' ഒരു കാര്യം ഞാന്‍ പറയാം. പുരോഗതി എന്ന് പറയുന്നത് തുണിടെ കാര്യ ത്തില്‍ ഉണ്ടായതുപോലെ വേറൊന്നിനും കാണില്ല. ഒരുകാലത്ത് കിട്ടാനില്ലാ ത്ത സാധനം ഇന്ന് സുലഭമാണ്.  കൈ നിറയെ കാശുംവെച്ച് ഇറങ്ങിയാല്‍ ഇഷ്ടമനുസരിച്ചുള്ള വസ്ത്രം വാങ്ങാം. തുന്നല്‍കാരനെ അന്വേഷിച്ച് നടക്കണ്ടാ, കാലതാമസം ഇല്ല.  പൊവ്വാ, വാങ്ങ്വാ, മടങ്ങി വര്വാ. എന്തെളുപ്പം. കുറച്ചായിട്ട് മാഷേട്ടന്‍കൂടി റെഡീമെയ്‌ഡ് ഷര്‍ട്ടാണ് വാങ്ങാറ് ''.

'' അതു ശരി. വലിയമ്മയും മകനും കൂടി കാലത്തുതന്നെ നാട്ടുപഞ്ചായ ത്തും പറഞ്ഞോണ്ട് ഇരിക്ക്യാണോ. എന്തോ മാഷേട്ടന്‍ എന്നു പറയുന്നത് കേട്ടല്ലോ ''.

'' ഞാന്‍ സേവയ്ക്ക് മാവ് പിഴിഞ്ഞോണ്ടീക്കുമ്പോള്‍  ഇവന്‍ ഈ പേപ്പറ് കാണീക്കാന്‍ വന്നതാ. പിന്നെ അതായി വര്‍ത്തമാനം. മാഷേട്ടന്‍ റെഡിമെയ്ഡ് ഷര്‍ട്ടാണ് ഇടുന്നത് എന്ന് പറയുകയായിരുന്നു ''.

'' അതാ നല്ലത്. ഇഷ്ടമുള്ളത് എടുത്ത് ഇട്ടു നോക്കി വാങ്ങാം. തുണി വാങ്ങി തുന്നിക്കുമ്പോള്‍ ഇറുക്കം ഉണ്ട്, വലുപ്പം പോരാ എന്നൊക്കെ തോന്നിയാ ല്‍ പെട്ടില്ലേ ''.

'' വിലയാണ് സഹിക്കാത്തത്. ഇന്നാള് ഉണ്ണിക്കുട്ടന്‍ ഒരു ഷര്‍ട്ട് വാങ്ങിയ തിന്ന് ആയിരം ഉറുപ്പികയായി. ഞാന്‍ കുറെ ചീത്ത പറഞ്ഞു. ചെക്കന്‍റെ ഒരു പത്രാസ്. പത്തോ ഇരുന്നൂറോ കൊടുത്ത് ഒന്ന് വാങ്ങിക്ക്വേ വേണ്ടൂ ''.

'' നല്ല ബ്രാന്‍ഡിന്ന് നല്ല വില വരും വലിയമ്മേ ''.

'' ആ പറഞ്ഞത് ശരിയാണ് '' സുമിത്ര ടീച്ചര്‍ പറഞ്ഞു ''  ഇന്നാള് സൈനബ ടീച്ചറുടെ മരുമകന്‍ ചെറിയ കുട്ടിക്ക് ഷര്‍ട്ടും നിക്കറും വാങ്ങിയതിന്‍റെ വില കേട്ടിട്ട് ഞാന്‍  അന്തം വിട്ടു. ഒന്നിന്ന് പത്തുറുപ്പിക വെച്ചിട്ടാ വാങ്ങിയതത്രേ ''.

'' തുന്നല്‍കൂലി അതിലും കൂടുതല്‍ വരില്ലേ. എവിടുന്നാ അയാളത് വാങ്ങിയത് ''.

'' റോഡോരത്ത് വില്‍ക്കുന്നവരില്‍ നിന്നാണെന്നാ പറഞ്ഞത്. എന്നാലെന്താ. കുട്ടി ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കുമ്പോള്‍ മാറ്റാന്‍ അതൊക്കെ പോരേ ''.

'' മാഷേട്ടന്‍ വരാറായില്ലേ ''.

'' കാലത്ത് എണീറ്റതിന്നു ശേഷം വേഗം വരണം എന്നു പറഞ്ഞ് മൂന്നു പ്രാവശ്യം അളിയന്‍ വിളിച്ചു കഴിഞ്ഞു. കുളി കഴിഞ്ഞ് ശ്രസ്സ് മാറ്റുന്നു. ഇപ്പൊ എത്തും ''.

'' എന്നാല്‍ ചട്ടിണിക്ക് അരച്ചുവെച്ചതില്‍ കടുക് വറത്ത് ഇട്. ഞാന്‍ ആ നേരംകൊണ്ട് ചായ ഉണ്ടാക്കട്ടെ ''.

ഇരുവരും ജോലിയിലേക്ക് കടന്നതോടെ ദിലീപ് മേനോന്‍ പത്രവുമായി ഉമ്മറത്തേക്ക് നടന്നു.

6 comments:

  1. ഒരുകാലത്ത് കിട്ടാനില്ലാ ത്ത സാധനം ഇന്ന് സുലഭമാണ്.

    അരിയെവിടെ തുണിയെവിടെ
    പറയൂ പറയൂ നമ്പൂരീ....... എന്ന മുദ്രാവക്യം ഓര്‍ക്കുന്നു

    ReplyDelete
    Replies
    1. ajith,

      ഉവ്വ്. എത്രയോ തവണ ആ മുദ്രാവാക്യവും വിളിച്ച് ആളുകള്‍ ജാഥയായി പോവുന്നത് ഞാനും കണ്ടിട്ടുണ്ട്.

      Delete
  2. പഴയ കാലത്തിലൂടെ സഞ്ചരിക്കുമ്പോൾ ഒരു സുഖം... കേരളേട്ടൻ ഞങ്ങളെ ബാല്യത്തിലേക്ക് വീണ്ടും വീണ്ടും കൂട്ടിക്കൊണ്ടു പോകുന്നു...

    ReplyDelete
    Replies
    1. വിനുവേട്ടന്‍,

      തീര്‍ച്ചയായും പഴയകാല സ്മരണകള്‍ മാധുര്യമുള്ളവയാണ്.

      Delete
  3. ആ കാലഘട്ടത്തിന്റെ അവസാനമൊക്കെ എനിക്കും ഓർമ്മേണ്ട്.
    ഇന്നലെ കഴിഞ്ഞതു പോലെ ഓർക്കുന്നു.
    ആശംസകൾ...

    ReplyDelete
  4. '' മാറു മറയ്ക്കാന്‍ അനുവദിക്കാത്ത സവര്‍ണ്ണമേധാവിത്വത്തിനെതിരെ സമരം നടത്തിയ കാര്യം ഞാന്‍ വായിച്ചിട്ടുണ്ട്. അത മോശമായിരുന്നു അന്നത്തെ അവസ്ഥ എന്ന് കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ട് ''. Correct.

    ReplyDelete