ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ശബ്ദിച്ചു. ദിലീപ് മേനോന്‍ എടുത്തുനോക്കിയപ്പോള്‍ ഇളച്ഛനാണ്.
'' എന്താ എളേച്ഛാ '' അയാള്‍ ചോദിച്ചു.
'' ദീപു ഉണുകഴിച്ച്വോ ''.
'' കഴിച്ചുകൊണ്ടിരിക്കുന്നു ''.
'' എന്നാല്‍ ശരി ''.
'' എന്താ, ഞാന്‍ എന്തെങ്കിലും ചെയ്യാനുണ്ടോ ''.
'' ഏയ്. ഒന്നൂല്യാ. ഞാന്‍ തിരിച്ചത്താന്‍ ലേശംവൈകും. നാല് നാലര ആവും എന്ന് ചെറിയമ്മയോട് പറയൂ '' അതോടെ ഫോണ്‍ കട്ടായി.
'' എന്താ സംഗതി '' കേട്ടുകൊണ്ടിരുന്ന ചെറിയമ്മ ചോദിച്ചു. ദിലീപ് മേനോന്‍ കേട്ടത് അങ്ങിനെത്തന്നെ പറഞ്ഞു.
'' വല്ല അത്യാവശ്യ കാര്യം ഉണ്ടായിട്ടാവ്വോ മാഷേട്ടന്‍ ദീപുവിനെ വിളിച്ചത് '' വലിയമ്മ ചോദിച്ചപ്പോള്‍ ദിലീപ് മേനോനും അങ്ങിനെ തോന്നി.
'' ഞാന്‍ എളേച്ഛനെ വിളിച്ചു ചോദിക്കട്ടെ '' അയാള്‍ പറഞ്ഞു.
'' വേണ്ട വേണ്ടാ. എന്തെങ്കിലും ഉണ്ടെങ്കില്‍ പറയാതിരിക്കില്ല. അത് ചെയ്തില്ലല്ലോ. അപ്പോള്‍ വിശേഷിച്ച് ഒന്നുമുണ്ടാവില്ല '' ചെറിയമ്മ ആ നീക്കം തടഞ്ഞു '' അങ്ങോട്ടുകേറി ചോദിക്കുന്നത് ഇഷ്ടമില്ലാത്ത ആളാണ്. അതോണ്ട് നീ മിണ്ടാതെ ഊണു കഴിക്കാന്‍ നോക്ക് ''.
അതോടെ സംഭാഷണം നിലച്ചു. വലിയമ്മയാണ് ആദ്യം ഊണുകഴിച്ച് എഴുന്നേറ്റത്. അത് അങ്ങിനെയാണ്. വിളമ്പിവെച്ച ആഹാരം പെട്ടെന്ന് വാരിക്കഴിച്ച് വലിയമ്മ എഴുന്നേല്‍ക്കും.
'' ഊണു കഴിഞ്ഞാല്‍ നീ പോയി കുറച്ചു നേരം റെസ്റ്റ് ചെയ്തോ. കാപ്പി കുടിക്കാറാവുമ്പോള്‍ ഞാന്‍ വിളിക്കാം '' കൈ കഴുകാന്‍ എഴുന്നേറ്റ വലിയമ്മ പറഞ്ഞു.
'' ഉറങ്ങുകയൊന്നുമില്ല. എന്തെങ്കിലും വായിച്ച് ഇരിക്കുകയേ ഉള്ളൂ ''.
'' കുറച്ച് പണി ബാക്കിയുണ്ട്. അത് തീര്‍ത്തശേഷം ഞാനും വരാം '' വലിയമ്മ പാത്രങ്ങള്‍ കഴുകാന്‍ പോയി.
അപ്പോള്‍ മുറ്റത്ത് ഒരു ഓട്ടോറിക്ഷയുടെ ശബ്ദംകേട്ടു. പാത്രം കഴുകല്‍ പകുതിക്കുവെച്ച് വലിയമ്മ പുറത്തേക്ക് നടന്നു.
'' വരുന്ന കാര്യം നിനക്കൊന്ന് വിളിച്ച് അറിയിക്കാമായിരുന്നില്ലേ '' വലിയമ്മ ആരോടോ ചോദിക്കുകയാണ്.
'' എന്‍റെ വീട്ടിലേക്കല്ലേ ഞാന്‍ വരുന്നത്. അതിന്ന് മുന്‍കൂട്ടി പറഞ്ഞ് സമ്മതം വാങ്ങണോ '' രാജിചേച്ചിയുടെ മറുപടിയാണത്.
'' വന്നു കേറുമ്പോഴേക്ക് തുടങ്ങിക്കോളും തര്‍ക്കുത്തരം പറയാന്‍ '' വലിയമ്മയ്ക്ക് ആ പറഞ്ഞത് രസിച്ചിട്ടില്ല.
ഊണു കഴിക്കുന്നത് മതിയാക്കി കൈ കഴുകി വേഗം മുന്‍വശത്തേക്ക് നടന്നു. കയ്യിലുണ്ടായിരുന്ന ബാഗ് ചാരുപടിയില്‍ വെച്ചിട്ട് രാജിച്ചേച്ചി അതിനടുത്തു നില്‍പ്പുണ്ട്. പെണ്‍കുട്ടികള്‍ രണ്ടും അമ്മയുടെ ദേഹത്ത് ഒട്ടിച്ചേര്‍ന്ന് നില്‍ക്കുന്നു. രണ്ടുപേരും പരിഭ്രമിച്ചിട്ടുണ്ട്. അതിനവരെ കുറ്റം പറയാനാവില്ല. വന്നെത്തിയതും കിട്ടിയ സ്വീകരണം ആ മട്ടില്‍ ആയിരുന്നല്ലോ. ഉണ്ണിക്കുട്ടന്‍ ഓട്ടോവില്‍നിന്ന് ഒരു ചാക്കുകെട്ട് താഴെ ഇറക്കുകയാണ്. ഭാസ്ക്കരേട്ടനെ കാണാനില്ല.
'' ചേച്ചി ഭാസ്ക്കരേട്ടന്‍ എവിടെ '' ദിലീപ് മേനോന്‍ ചോദിച്ചു.
'' നാളെ ഗോവിന്ദന്‍ നായരുടെ മകന്‍റെ കല്യാണ നിശ്ചയമാണ്. അതു കഴിഞ്ഞേ ഭാസ്ക്കരേട്ടന്‍ വരൂ ''
'' ഏതു ഗോവിന്ദന്‍ നായര്‍ ''.
'' ആനക്കാരന്‍ ഗോവിന്ദനെ നിനക്ക് ഓര്‍മ്മീണ്ടോ ''.
എങ്ങിനെ മറക്കാനാണ് ? ആനയുടെ കുത്തേറ്റ് മരിച്ച ഗോവിന്ദന്‍ നായരെ നല്ല ഓര്‍മ്മയുണ്ട്, അയാളുടെ മരണത്തോടെ അനാഥമായ കുടുംബത്തേയും. അപകടത്തിന്നുശേഷം ആനയുടമ നഷ്ടപരിഹാരം നല്‍കാന്‍ ഒരുങ്ങിയ സമയത്താണ് വേറെ രണ്ടു സ്ത്രീകള്‍ മരിച്ച ആളുടെ ഭാര്യയാണെന്ന് അവകാശപ്പെട്ട് എത്തുന്നത്. മദ്ധ്യസ്ഥന്മാര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചപ്പോള്‍ നിസ്സാരമായ ഒരു തുക കിട്ടി. പിന്നീട് രണ്ടു മക്കളേയുംവെച്ച് ആ സ്ത്രീ അനുഭവിച്ച കഷ്ടപ്പാട് പറഞ്ഞു കേട്ടിട്ടുണ്ട്.
'' എന്താ നീ ആലോചിക്കുന്നത്. നിനക്ക് ആളെ മനസ്സിലായില്ലേ. നിന്‍റെ പഴയ ഷര്‍ട്ടുകളും പാന്‍റും ഞാന്‍ കൊണ്ടുപോയി വെട്ടി ചെറുതാക്കി കൊടുക്കും. അതിട്ട് വളര്‍ന്നവനാ കല്യാണക്കാരന്‍ ''.
'' സുരേഷ് എന്നല്ലേ അവന്‍റെ പേര്. ഇപ്പോള്‍ എന്തു ചെയ്യുന്നു ''.
'' ഐ.എ.എസ്. കഴിഞ്ഞ് ഏതോ വലിയ ജോലിയായീന്ന് കേട്ടു. ഇനി കലക്ടറായിട്ട് വരും എന്നാ ഭാസ്ക്കരേട്ടന്‍ പറയുന്നത് ''.
'' ആഹാ, അവന്‍ ആള് മിടുക്കനാണല്ലോ ''.
'' പിന്നെ നിന്നെപ്പോലെ ബുദ്ധിയില്ലാത്തോനാണ് എന്ന് വിചാരിച്ചോ ''.
'' കടന്നു പോടി അകത്തേക്ക്. ബുദ്ധിയുള്ള ഒരാള് വന്നിരിക്കുന്നു '' വലിയമ്മ ചൂടായി.
'' പോട്ടേ വലിയമ്മേ, രാജിച്ചേച്ചി ആലോചിക്കാതെ പറഞ്ഞതല്ലേ ''.
'' നീ ഇങ്ങോട്ട് വാ '' എന്നു പറഞ്ഞ് ചെറിയമ്മ രാജിച്ചേച്ചിയേയും കുട്ടികളേയും കൂട്ടി അകത്തേക്ക് നടന്നു, വലിയമ്മ പുറകെയും.
'' കേട്ടല്ലോ, അമ്മ പോവുന്നതുവരെ ഇതന്നെ ആയിരിക്കും അവസ്ഥ '' ഉണ്ണിക്കുട്ടന്‍ അരികത്തു വന്ന് പറഞ്ഞു.
'' നീയിതൊന്നും കാര്യമാക്കണ്ടാ ''എന്ന് ആശ്വസിപ്പിച്ചതോട അവനും സ്ഥലം വിട്ടു.
ആനക്കാരന്‍ ഗോവിന്ദന്‍റെ കുടുംബത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മനസ്സിലെത്തി. അയാളുടെ മരണശേഷമുള്ള കാര്യങ്ങളേ രാജിച്ചേച്ചി പറഞ്ഞു കേട്ടിട്ടുള്ളു. ഗോവിന്ദന്‍റെ ഭാര്യ രമണി അനാഥയായിരുന്നു. അവര്‍ക്ക് പ്രായപൂര്‍ത്തി ആയതും ഏക ആശ്രയമായ മുത്തശ്ശിയും മരിച്ചു. അകന്ന ബന്ധുക്കള്‍ ഏറെ വൈകാതെ അവരെ ആനക്കാരന്‍ ഗോവിന്ദന്‍ നായര്‍ക്ക് വിവാഹം കഴിച്ചു കൊടുത്തു. ഭര്‍ത്താവിന്‍റെ സംരക്ഷണം അവര്‍ക്ക് അധികകാലം ലഭിച്ചില്ല. സമ്പാദ്യമായി ഒരു പെണ്‍കുട്ടിയേയും അതിന്നു താഴെ ഒരു ആണ്‍കുട്ടിയേയും നല്‍കി അയാള്‍ കടന്നുപോയി. മൂന്നു നാലു തവണ രാജിച്ചേച്ചി ആ രണ്ടു കുട്ടികളെ തറവാട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നിട്ടുണ്ട്.
'' ദീപൂ, നിനക്ക് എന്നോട് ദേഷ്യം ഉണ്ടോടാ '' രാജിച്ചേച്ചിയുടെ ശബ്ദം കേട്ടു.
'' ഏയ്. ഇല്ല ''.
'' എത വലുതായാലും എനിക്ക് നീ എന്‍റെ ദീപുവാണ് ''.
'' എനിക്കും അതാ ഇഷ്ടം ''. പെട്ടെന്ന് മനസ്സിലൊരു കുസൃതി തോന്നി.. രാജിച്ചേച്ചിയെ ഒന്ന് ചൂടാക്കണം.
'' ഞാന്‍ ഒരു കാര്യം ചോദിച്ചോട്ടേ ''.
'' എന്തു വേണച്ചാലും ചോദിച്ചോ ''.
'' ചേച്ചിക്ക് രമണിയമ്മയോട് അസൂയ തോന്നുന്നുണ്ടോ ''
'' എന്തിന് ''
'' അവരുടെ മകന്‍ കലക്ടര്‍ ആവുകയല്ലേ ''.
'' എന്നാല്‍ കേട്ടോ. എനിക്ക് ഒട്ടും അസൂയയില്ല. എന്നല്ല മനസ്സ് നിറയെ സന്തോഷം ഉണ്ടേനും രമണിയുടെ മകള്‍ക്ക് കോളേജില്‍ പഠിപ്പിക്കുന്ന ജോലി കിട്ടിയപ്പോഴും ഇപ്പഴും അതന്നെ ഉള്ളൂ ''.
'' അതെന്താ ഇത്ര സന്തോഷം തോന്നാന്‍ ''.
'' അതൊക്കെ ഉണ്ട് ''.
'' പറയൂ. കേള്‍ക്കട്ടെ ''.
'' വേണ്ട വേണ്ടാ. ഇന്നേവരെ ഞാനാരോടും പറഞ്ഞിട്ടില്ല ''.
'' എന്നോട് പറഞ്ഞൂടെ. ഞാന്‍ ചേച്ചിടെ ദീപുവല്ലേ ''.
'' നീ ആരോടെങ്കിലും പറയ്യോ ''.
'' ഇല്ല ''.
'' സത്യം ''.
'' സത്യം ''.
'' എന്നാല്‍ ഞാന്‍ പായാം. ചെറുപ്പത്തില്‍ രമണി നല്ല ഭംഗിയുള്ള പെണ്ണായിരുന്നു. അവളും ഭാസ്ക്കരേട്ടനും സ്നേഹത്തിലായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ''.
'' എന്നിട്ടെന്തേ കല്യാണം കഴിക്കാതിരുന്നത് ''.
'' കാശും ഇല്ല, ആളും നാഥനും ഇല്ല. അങ്ങിനത്തെ ഒരു പെണ്ണിനെ കെട്ടാന്‍ വീട്ടുകാര് സമ്മതിക്ക്വോ. വലിയൊരു നാലുകെട്ടും മൂന്നു നേരം ഉണ്ണാനുള്ള വകയും അമ്മയ്ക്ക് ജോലിയും ഉള്ളതോണ്ട് ആ നറുക്ക് എന്‍റെ പേരില് വീണു ''.
'' എങ്കില്‍ വേണ്ട വേണ്ടാ അവരോട് സ്നേഹം തോന്നാന്‍ വഴിയില്ല. മാത്രമല്ല ഭാസ്ക്കരേട്ടനോടും മനസ്സില്‍ നീരസം കാണും ''.
'' എന്തിന്. കാട്ടാളത്തിയെപ്പോലെയുള്ള എന്നെ കല്യാണം കഴിച്ച് കൂടെ പൊറുപ്പിക്കുന്നതിന്നോ ''.
'' ഭാസ്ക്കരേട്ടന്‍ സ്നേഹിച്ച സ്ത്രീയല്ലേ. അവര് നന്നാവുമ്പോള്‍ അല്‍പ്പം അസൂയ തോന്നില്ലേ ''.
'' കല്യാണം കഴിക്കാന്‍ പറ്റിയില്ലെങ്കിലും ഭാസ്ക്കരേട്ടന്ന് അവളെ മാക്കാന്‍ കഴിയ്യോ ? ഇല്ല. ഞാനറിയാതെ ഭാസ്ക്കരേട്ടന്ന് അവരെ സഹായിക്കാന്‍ പറ്റില്ലേ ? അത് ചെയ്യുന്നില്ലല്ലോ. അതിന്‍റെ അര്‍ത്ഥം മൂപ്പര് എന്നെ മനസ്സറിഞ്ഞ് സ്നേഹിക്കുന്നുണ്ട് എന്നല്ലേ? അപ്പോള്‍ ഞാനെന്താ വേണ്ടത് ? സ്നേഹിക്കുന്ന ഭര്‍ത്താവിന്‍റെ സന്തോഷം എന്താന്ന് മനസ്സിലാക്കി കണ്ടറിഞ്ഞ് പെരുമാറണം ''.
'' അങ്ങിനെ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ ''.
'' ഉവ്വ്. നിന്‍റെ പഴയ പുസ്തകങ്ങള്‍ വാങ്ങി രമണിയുടെ മകള്‍ക്ക് കൊടുക്കുമ്പോഴും പഴയ ഡ്രസ്സ് വാങ്ങി വെട്ടിച്ചെറുതാക്കി ചെക്കന് കൊടുക്കുമ്പോഴും ഭാസ്ക്കരേട്ടന്‍റെ മനസ്സില്‍ ഉണ്ടാവുന്ന സന്തോഷം എനിക്ക് അറിയാന്‍ കഴിഞ്ഞിട്ടുണ്ട് ''.
മനസ്സില്‍ അത്ഭുതമോ സന്തോഷമോ എന്തൊക്കേയോ നിറയുന്നുണ്ട്. പഠിപ്പും വിവരവും ഇല്ലെങ്കിലെന്ത്? ആ മനസ്സിന്‍റെ വലിപ്പത്തിന്നു മുന്നില്‍ അതൊന്നും ഒരു കുറവല്ല.
'' ദീപൂ, നിന്നെ ജാഫര്‍ വിളിക്കുന്നു '' വലിയമ്മ അകത്തു നിന്ന് മൊബൈലുമായി എത്തി.
'' രാത്രി ഒമ്പതിന്ന് കാറുമായി ഞാനെത്തും '' കാള്‍ എടുത്തതും ജാഫറിന്‍റെ സ്വരം കേട്ടു.
'' എന്താ പരിപാടി ''.
'' ഇന്ന് നെന്മാറ വേലയല്ലേ ? ഒരുങ്ങി നിന്നോ '' വല്ലതും കൂടുതല്‍ പറയുന്നതിന്നു മുമ്പ് കാള്‍ അവസാനിച്ചു.
'' എന്തിനാ വിളിച്ചത് '' വലിയമ്മ ചോദിച്ചു.
'' നെന്മാറ വേലയ്ക്ക് ചെല്ലാന്‍ ''.
'' എന്നാല്‍ പൊയ്ക്കോ. നാളെ അവരൊക്കെ വന്നെത്തിയാല്‍ പിന്നെ എങ്ങോട്ടും പോവാന്‍ പറ്റി എന്നു വരില്ല ''.
'' വരുമ്പോള്‍ പൊരിയും തേനീച്ചാമ്പഴവും ഹലുവയും വാങ്ങീട്ട് വാ '' രാജിച്ചേച്ചി അതു പറഞ്ഞതും വലിയമ്മ അവരെ തുറിച്ചു നോക്കി
'' കുറച്ച് ചുക്കുവെള്ളം തരൂ വലിയമ്മേ, വല്ലാതെ ദാഹിക്കുന്നു '' അടുത്ത ശകാരവര്‍ഷം തുടങ്ങുന്നത്തിന്നു മുമ്പ് ഇടപെട്ടു.
രാജിച്ചേച്ചി ആളൊരു തനിത്തങ്കമാണല്ലോ
ReplyDeleteajith,
Deleteഅതെ. അറിവിലെങ്കിലും നല്ല മനസ്സുണ്ട്. അതല്ലേ വേണ്ടത്. രാജി തങ്കംതന്നെ
ഭർത്താവിന്റെ ഹിതമറിഞ്ഞ് സ്വന്തം ഭാര്യ.....!
ReplyDeleteഗ്രാമത്തിന്റെ നന്മ...!!
വി.കെ,
Deleteസ്വന്തം പരിമിതികളെക്കുറിച്ചുള്ള അറിവ് ഭര്‍ത്താവിനോടുള്ള കടപ്പാട് ബോദ്ധ്യപ്പെടുത്തുന്നുണ്ടാവും
hai daasettaa....44 um onnichu vaayichu.. ugran..........
ReplyDeleteponmalakkaran / പൊന്മളക്കാരന്‍,
Deleteവളരെ സന്തോഷം
'' നെന്മാറ വേലയ്ക്ക് ചെല്ലാന്‍ ''. Njaan Nemmaara vela kandittu varshangal aayi. :(
ReplyDeleteഡോ.പി.മാലങ്കോട്,
Deleteഞാനും വളരെക്കാലമായി നെന്മാറവേല കണ്ടിട്ട്. തിരക്കില്‍ ചെല്ലാന്‍ ഒരു മടി.
പഠിപ്പും വിവരവും ഇല്ലെങ്കിലെന്ത്? ആ മനസ്സിന്‍റെ വലിപ്പത്തിന്നു മുന്നില്‍ അതൊന്നും ഒരു കുറവല്ല.
ReplyDelete