Sunday, December 28, 2014

അദ്ധ്യായം - 45.

ആറരയോടെയാണ് ഇളയച്ഛന്‍ എത്തിയത്. വന്നപാടെ അദ്ദേഹം മുറ്റത്തിട്ട ചാരുകസേലയിലേക്ക് ചാഞ്ഞു. രാവിലത്തെ ഭക്ഷണം കഴിഞ്ഞ ഉടനെ കുഞ്ഞുണ്ണിമാമയുടെ വീട്ടിലേക്ക് പോയ ആളാണ്. പകല്‍ മുഴുവന്‍ അലച്ചിലായിരിക്കും. ഇല്ലെങ്കില്‍ ഇത്ര ക്ഷീണം തോന്നാന്‍ വഴിയില്ല.. അവിടെ നടന്ന കാര്യങ്ങള്‍ അറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. 

'' നല്ലോണം ക്ഷീണിച്ച മട്ടുണ്ടല്ലോ '' ചെറിയമ്മ തുടക്കം കുറിച്ചു.

'' ഉവ്വ്. ഇന്ന് മുഴുവന്‍ ഓട്ടം ആയിരുന്നു ''.

'' എന്നിട്ട് കാര്യങ്ങള്‍ എവിടംവരെയായി ''

'' അവസാനത്തെ അദ്ധ്യായവും തീര്‍ന്നു ''

'' എന്നുവെച്ചാല്‍ ''.

'' ആദ്യം വക്കീല് തയ്യാറാക്കിയ ഒസ്യത്ത് വാങ്ങി നോക്കി ഒപ്പിട്ടു. പിന്നെ സബ്ബ് റജിസ്ട്രാര്‍ ഓഫീസില്‍ ചെന്ന് രാജിയുടെ പേരിലേക്ക് ദാനാധാരം രജിസ്ട്രാക്കി. അതു കഴിഞ്ഞപ്പൊഴാ മൂപ്പര്‍ക്ക് വേറൊരു തോന്നല്‍ ''.

'' പിന്നെന്താ ''.

'' ആ സ്ഥലത്ത് ഒരു പമ്പുസെറ്റുണ്ട്. അതിന്‍റെ ഓണര്‍ഷിപ്പ് രാജിടെ പേരിലേക്ക് മാറ്റണം ''.

'' അതൊക്കെ പിന്നെ ചെയ്താല്‍ പോരേ ''.

'' ചോദിക്കാഞ്ഞിട്ടല്ല. അതിന്ന് ഞാന്‍ ജീവിച്ചിരുന്നില്ലെങ്കിലോ എന്ന് ഇങ്ങോട്ട് മറുചോദ്യം ചോദിച്ചാല്‍ എന്താ ചെയ്യാ ''.

'' ശുദ്ധ ഭ്രാന്താ ഇതൊക്കെ. എന്നിട്ട് അതും ശരിയാക്കിയോ ''.

'' എല്ലാം ശരിയാക്കി. പക്ഷേ അതിന്ന് കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിയത്. ആദ്യം അപേക്ഷഫോറം വാങ്ങാനായി ഇലക്ട്രിസിറ്റി ഓഫീസിലേക്ക്. മുദ്രപേപ്പറില്‍ രണ്ടാളും ഒപ്പിട്ട ബോണ്ട് വേണം എന്ന് അപ്പോഴാണ് അറിയുന്നത്. പിന്നെ അതിനുള്ള ഓട്ടമായി. സ്റ്റാമ്പ് വെണ്ടറെ കണ്ട് മുദ്രപ്പത്രം മേടിച്ചു.. പിന്നെ അതുംകൊണ്ട് ആധാരം എഴുത്തുകാരന്‍റെ ഓഫീസില്‍ ചെന്ന് കമ്പ്യൂട്ടറില്‍ ബോണ്ട് ടൈപ്പ് ചെയ്തു വാങ്ങി ആ സാധനം കിട്ടി ഒപ്പിട്ടപ്പോഴേ അളിയന്ന് സമാധാനമായുള്ളൂ ''.

'' ഒന്നും പിന്നെയ്ക്ക് വെക്കണ്ടാ എന്നു വെച്ചിട്ടാവും ''.

'' ആയിരിക്കും. ഇല്ലെങ്കില്‍ പപ്പനമ്മാമനെ ഇപ്പോള്‍തന്നെ കാണണം എന്ന് പറയില്ലലോ ''.

'' അതും ഉണ്ടായോ ''.

'' ഉവ്വ്. എല്ലാം കഴിഞ്ഞപ്പോഴാണ് ആ ഭൂതോദയം പിന്നെ കാറയച്ച് അദ്ദേഹത്തെ വരുത്തി ''.

'' എന്തിനാ അത്യാവശ്യമായി അദ്ദേഹത്തെ വരുത്തിയത് ''.

'' മാപ്പു പറയാന്‍. ചെറുപ്പം മുതലേ മോഹിച്ചതൊക്കെ കിട്ടണം എന്ന വാശിയുണ്ടായിരുന്നു, കൂടാതെ ഞാനാണ് കേമന്‍ എന്ന് മനസ്സിലൊരു തോന്നലും. മൂന്ന് പെണ്‍കുട്ടികള്‍ക്ക് മുമ്പേ ജനിച്ചതുകൊണ്ട് വീട്ടിലെ ഓമനയായിരുന്നു അതാണ് അങ്ങിനെയായത്. പറയാനോ ചെയ്യാനോ പാടില്ലാത്ത പലതും നിങ്ങളോടൊക്കെ ചെയ്തിട്ടുണ്ട്. ക്ഷമിക്കണം എന്നു പറയാനല്ലാതെ അതിനൊന്നും പ്രതിവിധിയില്ല എന്നും പറഞ്ഞ് അദ്ദേഹത്തിന്‍റെ കാല്‍ക്കല്‍വീണു നമസ്ക്കരിച്ചു ''.

'' അദ്ദേഹത്തെ ഒരുപാട് അപമാനിച്ചതാണ്. ചിലപ്പോള്‍ കുറ്റബോധം ഉണ്ടാവും ''.

'' ഉണ്ടാവും. പപ്പനമ്മാമന്ന് അത് ബോദ്ധ്യമായി. എല്ലാ കളികളിലും ജയിക്കണം എന്ന വാശി ഒരു കളിക്കാരനും പാടില്ല വിജയം മാത്രം നല്‍കുന്ന കളിക്കളമല്ല ഈ ജീവിതം ഏതായാലും ആ സത്യം താന്‍ തിരിച്ചറിഞ്ഞല്ലോ. അതു മതി. പശ്ചാത്താപത്തിലും വെച്ച് വലിയ പ്രായശ്ഛിത്തമൊന്നും ഇല്ലാടോ എന്നും പറഞ്ഞ് പപ്പനമ്മാമന്‍ സമാധാനിപ്പിച്ചു ''.

'' അത് നന്നായി. എന്തിനാ ഉച്ചയ്ക്ക് ദീപുവിനെ വിളിച്ചത് ''.

'' അവനാണ് എന്‍റെ മനസ്സ് മാറ്റിയത്. അവന്‍റെ കൂടെയിരുന്ന് ഊണു കഴിക്കണം എന്ന് അളിയന്‍ പറഞ്ഞതോണ്ട് വിളിച്ചതാണ് ''.

'' സാരൂല്യാ. നാളെ അവന്‍ ഊണു കഴിക്കാന്‍ അവിടെ ചെന്നോട്ടെ ''.

'' അത് നടക്കില്ല. അവരൊക്കെ തിരുവനന്തപുരത്തേക്ക് പോയി ''.

'' എന്തിന് ''.

'' നാളെത്തന്നെ ഡോക്ടറെ കണ്ട് ചികിത്സ തുടങ്ങാന്‍ ''.

'' എന്തേ പോവുന്ന വിവരം ഞങ്ങളെ അറിയിക്കാഞ്ഞത്. പോവും മുമ്പ് ഞങ്ങള്‍ക്ക് ചെന്ന് കാണില്ലേ ''.

'' നിങ്ങളെയൊക്കെ കണ്ടാല്‍ ചിലപ്പോള്‍ നിയന്ത്രണം നഷ്ടപ്പെടും. അതുകൊണ്ട് പോയി കഴിഞ്ഞിട്ട് അവരോക്കെ അറിഞ്ഞാല്‍ മതി എന്ന് പറഞ്ഞുവത്രേ ''.

'' നിങ്ങള്‍ക്കെങ്കിലും ഒന്ന് അറിയിച്ചൂടേ ''.

'' അതെങ്ങിനെ. എല്ലാം പെട്ടെന്നല്ലേ. പപ്പനമ്മാമനെ വീട്ടിലെത്തിച്ച് തിരിച്ചു വരുമ്പോഴേക്കും സാധനങ്ങളെല്ലാം കാറില്‍ എടുത്തുവെച്ച് എല്ലാവരും കയറാന്‍ ഒരുങ്ങി നില്‍പ്പാണ് ''.

'' നല്ല കാലത്ത് പെങ്ങമ്മാരൊന്നും വേണ്ടാ. ഇനിയെന്തിനാ എന്ന് വിചാരിച്ചിട്ടുണ്ടാവും ''.

'' അങ്ങിനെ ചിന്തിക്കണ്ടാ ''.

'' ആപത്തൊന്നും കൂടാതെ മടങ്ങി വന്നാല്‍ മതി '' വലിയമ്മയുടെ സ്വരം പതറിയിരുന്നു.

ചെറിയമ്മ പോയി ഇളയച്ഛനുള്ള ചായയുമായി വന്നു.

'' വര്‍ത്തമാനത്തിനിടയ്ക്ക് ഒരു കാര്യം പറയാന്‍ വിട്ടു '' ചായഗ്ലാസ്സ് വാങ്ങിയിട്ട് ഇളയച്ഛന്‍ പറഞ്ഞു '' നാളെ ഉച്ചയ്ക്ക് മുംബയില്‍ നിന്ന് എല്ലാവരും കൂടി കൊയമ്പത്തൂരിലെത്തും. വൈകുന്നേരം മുകുന്ദേട്ടന്‍ എന്നെ വിളിച്ച് പറഞ്ഞിരുന്നു ''.

'' കൂട്ടീട്ട് വരാന്‍ പോണോ '' ദിലീപ് മേനോന്‍ ചോദിച്ചു.

'' വേണ്ടാ. അവര് ടാക്സി വിളിച്ച് വന്നോളും ''.

രാജിച്ചേച്ചി കത്തിച്ച നിലവിളക്കുമായി കടന്നു വന്നു.

' നിന്നോടാരാ ഇപ്പൊ വിളക്കു കൊളുത്താന്‍ പറഞ്ഞത് '' വലിയമ്മ മകളോട് തട്ടിക്കയറി.

'' ആരും പറഞ്ഞിട്ടല്ല. സന്ധ്യക്ക് വിളക്ക് കത്തിക്കണ്ടേ. സമയമായി. ഞാന്‍ കത്തിച്ചു. അത്രേന്നെ ''.

'' ദീപം ദീപം എന്ന് പറഞ്ഞോണ്ട് വരണ്ടേ. എന്നാലല്ലേ ആളുകള്‍ക്ക് വിളക്കു കണ്ട് തൊഴാനാവൂ ''.

'' അങ്ങിനെ ചെയ്താല്‍ വരാനുള്ളത് വഴിമാറി പോവ്വോ ''. അവര്‍ തുളസിത്തറയിലേക്ക് നടന്നു.

'' എന്തിനാ വലിയമ്മേ ചേച്ചിയെ വെറുതെ '

'' അവളെ പറഞ്ഞപ്പോഴേക്ക് അവന് പൊള്ളി '' വലിയമ്മ സ്ഥലം വിട്ടു.

'' ഇവളെപ്പോഴാ വന്നത് '' ഇളയച്ഛന്‍ ചെറിയമ്മയോട് ചോദിച്ചു.

'' ഉച്ചയ്ക്ക് ''

'' കുട്ടി ഇവിടെ വരൂ '' വിളക്കുവെച്ച് പോരുന്ന രാജിച്ചേച്ചിയെ ഇളയച്ഛന്‍ വിളിച്ചു.

'' എന്താ എളേച്ചാ '' അവര്‍ അടുത്തു നിന്നു.

'' കുഞ്ഞുണ്ണിമാമ കുറച്ചു സ്ഥലം നിന്‍റെ പേരില്‍ എഴുതിയിട്ടുണ്ട് ''.

'' ങും ''.

'' കടം കയറി വീട് ജപ്തി ചെയ്ത് പോവാറായ ഒരാളെ പണ്ട് പപ്പനമ്മാമന്‍ സ്വന്തം ​സ്ഥലം വിറ്റ് സഹായിച്ചിട്ടുണ്ടത്രേ. അയാള് മരിച്ചു. ഇപ്പോള്‍ മക്കള്‍ നല്ല നിലയിലായി. ദുബായിയില്‍ നിന്ന് ലീവിനു വരുമ്പോള്‍ പപ്പനമ്മാമന്ന് ആ സ്ഥലത്തിന്ന് ഇപ്പോഴത്തെ വില കണക്കാക്കി പതിനഞ്ച് ലക്ഷം രൂപ കൊടുക്കാമെന്ന് മൂത്ത മകന്‍ എഴുതിയിട്ടുണ്ടതേ. അത് മുഴുവന്‍ നിനക്കുള്ളതാണ് എന്ന് അദ്ദേഹം എന്നോട് പറഞ്ഞു ''.

'' ങും '' അതിനും ഒരു മൂളലായിര്രുന്നു മറുപടി.

'' എന്നാല്‍ കുട്ടി പൊയ്ക്കോളൂ '' രാജിച്ചേച്ചി അകത്തേക്ക് നടന്നു.

'' പാവം. ഒന്നിനോടും ആര്‍ത്തിയില്ലാത്ത കുട്ടി '' ഇളയച്ഛന്‍ സ്വയം പറഞ്ഞു.

'' നമശ്ശിവായ, നാരായണായ നമ '' അകത്തുനിന്ന് രാജിച്ചേച്ചിയുടെ പെണ്‍മക്കള്‍ നാമം ചൊല്ലാന്‍ തുടങ്ങി.

10 comments:

  1. എല്ലാ കളിയും ജയിക്കാന്‍ ആര്‍ക്കുകഴിയും. അങ്ങനെ ജയിച്ചാല്‍ത്തന്നെ എന്തു ജീവിതം!

    ReplyDelete
    Replies
    1. ajith,
      അതെ. ആഗ്രഹിച്ചതൊക്കെ നേടാന്‍ കഴിഞ്ഞാല്‍ പിന്നെന്തു രസം.

      Delete
  2. നല്ല മനുഷ്യരുടെ കാലം കുറ്റിയറ്റു പോയിട്ടില്ലെന്ന് ഇടയ്ക്കിടക്ക് തോന്നിപ്പിക്കുന്നു...
    ആശംസകൾ.....

    ReplyDelete
    Replies
    1. വി.കെ,
      എല്ലാ കാലത്തും നല്ലവരുണ്ട്. അവരെ കണ്ടെത്താനാണ് പ്രയാസം 

      Delete
  3. നന്മയിലേക്ക്‌ ഒരു ചുവടുവെയ്പ്‌ വായിച്ചു കഴിഞ്ഞു.മനസിൽ തോന്നിയ ഒരു അഭിപ്രായവും അവസാന അധ്യായത്തിൽ എഴുതിയിട്ടുണ്ട്‌.
    ഈ നോവലും വായിക്കാൻ തുടങ്ങുകയാണു.നല്ലൊരു വായനാനുഭവം പ്രതീക്ഷിക്കുന്നു

    ReplyDelete
    Replies
    1. Sudheesh Arackal,
      നന്മയിലേക്ക് ഒരു ചുവടുവെപ്പ് എന്ന നോവലിന്ന് താങ്കള്‍ രേഖപ്പെടുത്തിയ അഭിപ്രായം വായിച്ചു മറുപടി ഇട്ടിട്ടുണ്ട്. വിശദമായ വായനയ്ക്കും അഭിപ്രായത്തിന്നും ഒരുപാട് നന്ദി.

      ഈ നോവല്‍ ഒഴിവുകാലം ആസ്വദിക്കാന്‍ എത്തിയ ഒരു ചെറുപ്പക്കാരന്‍റെ അനുഭവങ്ങളാണ്. ഗ്രാമീണാന്തരീക്ഷത്തിലുള്ളതായതിനാല്‍ സംഭവങ്ങളും കഥാപാത്രങ്ങളും  അതിന്ന് അനുസരിച്ച മട്ടിലാവും. ദിലീപിന്‍റെ കുടുംബം എത്തുന്നതോടെ നോവല്‍ അവസാനിക്കുകയാണ്. താങ്കളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.

      Delete
  4. മാപ്പു പറയാന്‍. ചെറുപ്പം മുതലേ മോഹിച്ചതൊക്കെ കിട്ടണം എന്ന വാശിയുണ്ടായിരുന്നു, കൂടാതെ ഞാനാണ് കേമന്‍ എന്ന് മനസ്സിലൊരു തോന്നലും. മൂന്ന് പെണ്‍കുട്ടികള്‍ക്ക് മുമ്പേ ജനിച്ചതുകൊണ്ട് വീട്ടിലെ ഓമനയായിരുന്നു Anganeyulla kemanmaar pala tharavaattilum undaayirunnu.

    ReplyDelete
    Replies
    1. ഡോ.പി.മാലങ്കോട്,
      അതിലൊരാളാണ് ഇദ്ദേഹം 

      Delete
  5. ഇനി മുന്‍ പതിനാലു അദ്ധ്യായങ്ങള്‍ കൂടി വായിക്കണം .

    ReplyDelete
  6. മിനി.പി.സി,
    മുഴുവനും വായിക്കൂ. അഭിപ്രായം എഴുതണേ.

    ReplyDelete