'' സുമിത്രേ, നീയും ഇവരുടെകൂടെ ഇരുന്നോ. അമ്പലത്തില്‍ തൊഴുതിട്ടേ സ്കൂളില്‍ പോണുള്ളൂ എന്നല്ലേ പറഞ്ഞത്. നേരം വൈകണ്ടാ '' തന്റെ പുറകിലായി നിന്ന അനിയത്തിയോട് വലിയമ്മ പറഞ്ഞു.
ഇളയച്ഛന് ഇരുന്ന കസേലയ്ക്ക് തൊട്ടടുത്തതില്‍ ചെറിയമ്മ ഇരുന്നു. മേശപ്പുറത്തുവെച്ച കാസറോളില്‍ നിന്ന് അവര്‍ ഇഡ്ഢലിയെടുത്ത് പ്ലെയിറ്റുകളില് വിളമ്പി, അതിനു മുകളിലായി ഉള്ളിസ്സാമ്പാറും.
'' ഇതെന്താ ഇങ്ങിനെയിരിക്കുന്ന് '' ഇഡ്ഢലിയില്‍ കൈ വെച്ചതും ഇളയച്ഛന് ചോദിച്ചു.
ദിലീപ് മേനോന് പലഹാരത്തില്‍ തൊട്ടുനോക്കി. പശപോലെ ഒട്ടുന്നുണ്ട്.
'' ഒട്ടലുണ്ട് അല്ലേ? എനിക്ക് നേരത്തെതന്നെ സംശയം തോന്നിയതാണ്. കാറ്റുകൊണ്ട് വെടിച്ചാല്‍ ശരിയാവുമെന്ന് കരുതി പാത്രം അടയ്ക്കാതെ വെച്ചുനോക്കി. എന്നിട്ടും പറ്റീലാ. ഇത് അരിയുടെ കുഴപ്പം തന്നെയാണ് '' വലിയമ്മ വിശദീകരിച്ചു.
'' ഇന്നലെവരെ തകരാറൊന്നും കണ്ടില്ലല്ലോ ''.
'' ആ അരി തീര്‍ന്നു. ഇത് ഇന്നലെ ഉണ്ണിക്കുട്ടന് ഇവിടുത്തെ കടയില്‍ നിന്ന് വാങ്ങിയതാ. ഇഡ്ഢലി ഉണ്ടാക്കാന്‍ പറ്റുന്ന അരി ചോദിച്ചു വാങ്ങണം എന്ന് ഞാന്‍ ചെക്കനോട് പ്രത്യേകം പറഞ്ഞതാണ്. ആ ഊമ അത് മിണ്ടിയിട്ടുണ്ടാവില്ല ''.
'' എല്ലാ അരിയും ഇഡ്ഢലിക്ക് പറ്റില്ലേ വലിയമ്മേ ''.
'' ഇല്ല. ജയ, ജ്യോതി തുടങ്ങിയ ചിലതിന്റെ അരി ശരിയാവില്ല. അര വേവിട്ട് പുഴുങ്ങിയാല്‍ ചിലപ്പോള്‍ ശരിയാവും. മില്ലുകാര്‍ അതൊന്നും നോക്കീട്ടല്ലല്ലേ അരി ഉണ്ടാക്കി വില്‍ക്കുന്നത് ''.
'' ഉണ്ണിക്കുട്ടന് കഴിച്ചിട്ട് ഒന്നും പറഞ്ഞില്ലേ '' പപ്പനമ്മാമന് ചോദിച്ചു.
'' ഒരു മാസമായിട്ട് അവന് വെള്ളച്ചോറ് തയിരുകൂട്ടി ഉണ്ടിട്ട് പോവും. വേനല്‍ചൂടില്‍ ദേഹം കേടുവരാതെ നോക്കലാണ്. എല്ലാവരും കുറച്ചു നേരം ഇരിക്കാച്ചാല്‍ ഞാന്‍ ഉപ്പുമാവ് ഉണ്ടാക്കിത്തരാം. വറുത്ത റവ ഇരിപ്പുണ്ട് ''.
'' ഒന്നും വേണ്ടാ സുഭദ്രേ. ഒരു നേരം ഇങ്ങിനത്തെ തകരാറൊക്കെ ഉണ്ടാവും. അത് കാര്യമാക്കാനില്ല '' പപ്പനമ്മാമന് പറഞ്ഞു '' വല്ലതും കഴിച്ചിട്ട് വേഗം ചെല്ലണം. കുഞ്ഞുണ്ണിടെ മകളും എത്തിയിട്ടുണ്ടാവും. എന്താ വേണ്ടത് എന്ന് എല്ലാവരോടും കൂടി ആലോചിച്ച് പറ്റിയാല്‍ ഇന്നന്നെ എവിടേക്കെങ്കിലും കൊണ്ടുപോണം ''.
'' എനിക്ക് അയാളുടെ സ്വഭാവം തീരെ പറ്റില്ല. ഓരോരിക്കല്‍ ഓരോരോ പ്രകൃതമാണ് ''.ഇളയച്ഛന് പറഞ്ഞു '' ഇങ്ങിനത്തെ അവസരത്തില്‍ അത് വിചാരിച്ചിരിക്കാന്‍ പാടില്ലല്ലോ എന്നുകരുതി ക്ഷമിക്കുന്നതാണ് ''.
'' അതേതായാലും നന്നായി. ലോകത്ത് കാണുന്ന ഏറ്റവും വിചിത്രമായ പ്രതിഭാസം എന്താന്നാ മാധവന്റെ ധാരണ ''.
'' ശരിക്ക് ഒരു ഉത്തരം പറയാന്‍ പറ്റില്ല. ചിലര്‍ക്ക് സാധാരമാണെന്ന് തോന്നുന്നത് വേറെ ചിലര്‍ക്ക് വിചിത്രമായി തോന്നാം ''.
'' എന്നാലേ അങ്ങിനെ ഒന്നുണ്ട്. മനുഷ്യന്റെ ചില സമയത്തെ പെരുമാറ്റം പോലെ വിചിത്രമായി മറ്റൊന്നില്ല ''.
'' എനിക്ക് മനസ്സിലായില്ല ''.
'' കുഞ്ഞുണ്ണിയുടെ കാര്യംതന്നെ എടുക്കാം. അയാള്‍ക്ക് ഓരോരിക്കല്‍ ഓരോരോ പ്രകൃതമാണെന്ന് ഇപ്പോള്‍ മാധവന് പറഞ്ഞതല്ലേയുള്ളൂ. അതാണ് മനുഷ്യന്റെ പെരുമാറ്റം വിചിത്രമാണെന്ന് പറഞ്ഞത് ''.
'' അങ്ങിനെ നോക്കുമ്പോള്‍ ശരിയാണ് ''.
'' എല്ലാം എനിക്ക് വേണം എന്ന ദുര്‍മോഹം ഉള്ളതോണ്ട് ഒരുവിധം എല്ലാവരേയും വെറുപ്പിച്ചു. എനിക്കേ അറിയൂ മറ്റുള്ളവര്‍ മണ്ടന്മാര് എന്ന തോന്നല്‍ അയാളെ ഒരു ധിക്കാരിയാക്കി. സ്വന്തം മനസ്സിലുള്ളത് ആരോടും പറയാതെ ഒറ്റയാന് മനോഭാവം പുലര്‍ത്തിയതു കാരണം ഭാര്യയ്ക്കും മക്കള്‍ക്കും കൂടി അയാളെ മനസ്സിലാക്കിയില്ല ''.
'' അതാണല്ലോ അയാളുടെ ജീവിതം ഇങ്ങിനെ പരാജയപ്പെട്ടത് ''.
'' നമ്മള് സംസാരിച്ചുകൊണ്ടിരുന്ന വിഷയവും വേറൊരു വിചിത്രമായ പെരുമാറ്റത്തെക്കുറിച്ചാണ് ''.
'' എനിക്കും ആ അഭിപ്രായം ഇല്ലാതില്ല ''.
'' ശേയ്. അതിപ്പോള്‍ പറയണ്ടാ '' ചെറിയമ്മ കണ്ണിറുക്കിക്കാണിക്കുന്നത് കണ്ടു.
അതോടെ സംഭാഷണം നിലച്ചു. വേഗം ഭക്ഷണം കഴിച്ച് മൂന്നുപേരും ഇറങ്ങാന്‍ ഒരുങ്ങി.
'' ഞാനുംകൂടി വരാം '' ദിലീപ് മേനോന് പറഞ്ഞു.
'' വേണ്ടാ. അവിടെ എന്തൊക്കെ ഗുസ്തിയാ ഉണ്ടാവുക എന്നറിയില്ല '' ഇളയച്ഛന് മറുത്തു പറഞ്ഞതോടെ ആ പരിപാടി ഉപേക്ഷിച്ചു.
അകത്തേക്ക് ചെല്ലുമ്പോള്‍ വലിയമ്മ ഭക്ഷണം കഴിച്ച് കൈ കഴുകാന്‍ എഴുന്നേറ്റിരിക്കുന്നു. വലിയമ്മ അങ്ങിനെയാണ്. എത്ര പെട്ടെന്നാണ് അവര്‍ ഭക്ഷണം കഴിച്ചു തീര്‍ക്കാറ്.
'' എന്താ വലിയമ്മേ ഇപ്പോള്‍ പറയണ്ടാ എന്ന് ചെറിയമ്മ പറഞ്ഞത് '' ജിജ്ഞാസ ചോദ്യരൂപത്തില്‍ പുറത്തുചാടി.
'' എന്തായി ആങ്ങളയും പെങ്ങളും തമ്മിലുള്ള ഉപ്പേരിപ്പിണക്കം '' മറു ചോദ്യമാണ് വലിയമ്മയില്‍ നിന്ന് ഉയര്‍ന്നത്.
അപ്പോള്‍ എല്ലാവരും കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നു. അനിതയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ വലിയമ്മയ്ക്ക് കൈമാറി.
'' ഇങ്ങിനെ ആവുമെന്ന് കരുതിയില്ല, വലിയമ്മേ '' ദിലീപ് മേനോന് തല കുനിച്ചു '' നാട്ടില്‍ വരണം, ജാഫറിനോടൊപ്പം ചുറ്റിക്കറങ്ങണം. കുറെ വേലയും പൂരവും കാണണം. ഇതൊക്കേയേ മോഹിച്ചുള്ളൂ. അതാണ് അനിതയേയും കുട്ടിയേയും കൂട്ടാതെ ഒറ്റയ്ക്ക് പോന്നത്. മുംബെയില്‍ ഇറങ്ങിയാല്‍ അമ്മ അവിടെ നില്ക്കാന് പറയും. അതുകൊണ്ട് നേരെ ഇങ്ങോട്ട് പോന്നൂ ''.
'' അതാ അവര്‍ പറഞ്ഞോണ്ടിരുന്നത്. പഠിച്ചു മിടുക്കരായി, വലിയ ഉദ്യോഗം നേടി, നല്ല ചുറ്റുപാടായി. ധാരാളം സമ്പാദിക്കുന്നുണ്ട്. എന്ത് ഉണ്ടായിട്ടെന്താ ആങ്ങളയ്ക്കും പെങ്ങള്‍ക്കും പ്രായത്തിന്ന് അനുസരിച്ച പക്വത മാത്രം ആയില്ല എന്ന് പറയുകയായിരുന്നു. അല്ലെങ്കില്‍ അന്യ നാട്ടില്‍ ഭാര്യയേയും കുട്ടിയേയും തനിച്ചാക്കി ആരെങ്കിലും വേലയും പൂരവും കാണാന്‍ ഓടി പോര്വോ ''.
ഒന്നും പറയാനില്ല. സത്യമല്ലേ ഇതെല്ലാം. ദിലീപ് മേനോന്റെ മുഖത്ത് നിഴലിച്ച വിഷാദം സുഭദ്ര ടീച്ചര്‍ ശ്രദ്ധിച്ചു. അവര്‍ മെല്ലെ അയാളുടെ അടുത്തേക്ക് ചെന്ന് തോളില്‍ കൈ വെച്ചു, പിന്നെ മുടിയിഴകളിലൂടെ വിരലോടിച്ചു തുടങ്ങി. പെട്ടെന്നയാള്‍ വലിയമ്മയുടെ സാന്ത്വനത്തില്‍ ആശ്വാസംകൊള്ളാറുള്ള സ്കൂള്‍കുട്ടിയായി.
'' നിനക്ക് ഒര്‍മ്മവെച്ച കാലം മുതല്‍ക്ക് ഇതന്നെ അവസ്ഥ. രണ്ടിനും തമ്മില്‍ത്തല്ലാന്‍ കാരണമൊന്നും വേണ്ടാ. ഒടുക്കം അമ്മയുടെ കയ്യില്‍ നിന്ന് എന്തെങ്കിലും കിട്ടിയാല്‍ കരഞ്ഞുംകൊണ്ട് നീ എന്റടുത്ത് വരും ''
'' അന്നും അവളാണ് പ്രശ്നം ഉണ്ടാക്കാറ് ''.
'' ആയിരിക്കും. സ്കൂള്‍പൂട്ടിയാല്‍ അമ്മ അച്ഛന്റെ അടുത്തേക്ക് പോവും. രണ്ടാളേയും കൂടെ കൂട്ടാന്‍ മോഹമില്ലാഞ്ഞിട്ടല്ല, അമ്മ അവളെ മാത്രം കൊണ്ടുപോവ്വാറ്. അവിടെ ചെന്ന് രണ്ടുംകൂടി അടിപിടി കൂടിയാല്‍ അച്ഛന്റെ കയ്യില്‍ നിന്ന് ചുടുക്കനെ കിട്ടും. അതൊഴിവാക്കാനാണ് നിന്നെ ഇവിടെ നിര്‍ത്തി പോയിരുന്നത് ''.
'' അച്ഛനും അമ്മയ്ക്കും അന്നും എന്നെക്കാള്‍ ഇഷ്ടം അവളോടായിരുന്നു ''.
'' അത് വെറുതെ തോന്നുന്നതാണ്. നിന്റെ പാലുകുടി മാറും മുമ്പ് അവളെ പ്രസവിച്ചു. പിന്നെ ഞാനാ നിന്നെ നോക്കിയത്. അതോണ്ട് നിനക്ക് അമ്മ വേണം എന്ന നിര്‍ബ്ബന്ധം ഉണ്ടായിരുന്നില്ല. അവള്‍ക്ക് അമ്മയെ പിരിഞ്ഞ് ഇരിക്കാനും പറ്റില്ല. പിന്നെ എന്താ ചെയ്യാ. നിന്നെ എന്നെ ഏല്‍പ്പിച്ച് വണ്ടി കയറുമ്പോള്‍ സുശീലടെ കണ്ണില്‍നിന്ന് പുഴപോലെ വെള്ളം ഒഴുകാറുള്ളത് ഞാന്‍ മറന്നിട്ടില്ല ''.
'' ഇനിയെന്താ വേണ്ടത് ''.
'' നീയൊന്നും ചെയ്യേണ്ടാ. കാര്യങ്ങളുടെപോക്ക് ഇന്നലെ സുശീല എന്നെ വിളിച്ച് പറഞ്ഞപ്പോഴേ ഞാന്‍ മാഷേട്ടനേയും സുമിത്രയേയും അറിയിച്ചു. മാഷേട്ടന് മുകുന്ദേട്ടനോട് സംഭവം പറഞ്ഞു. മൂപ്പര് പട്ടാളക്കാരന്റെ തനി സ്വരൂപം കണിച്ചിട്ടുണ്ടാവും. ഈറ്റുപ്പുലിപോലെ നിന്ന നിന്റെ പെങ്ങള് പൂച്ചയുടെ മുമ്പില്‍പ്പെട്ട എലിയെപ്പോലെയായി. ഇപ്പോള്‍ പോരാനുള്ള അടുക്കലും ഒതുക്കലും ആവും ''.
'' എപ്പോഴാ എത്തുക ''.
'' പ്ലെയിനിലാ വരുന്നത് എന്നേ എന്നോട് പറഞ്ഞിട്ടുള്ളൂ. ബാക്കിയൊക്കെ മാഷേട്ടനെ അറിയൂ ''.
'' അനിതയെ വിളിച്ച് ചോദിക്കട്ടെ ''.
'' അവളുടെ അടുത്ത് ചോദിച്ചിട്ടാണോ നിന്റെ അച്ഛന് കാര്യങ്ങളൊക്കെ നിശ്ചയിക്കാറുള്ളത്. വെറുതെ ആ കുട്ടിയെ ബുദ്ധിമുട്ടിക്കണ്ടാ. കുറച്ചു കഴിഞ്ഞാല്‍ സുശീല വിളിക്കും. അതുവരെ നീ പോയി ടി.വി. കണ്ടോ ''.
എപ്പോഴോ വരട്ടെ, പ്രശ്നങ്ങള്‍ തീര്‍ന്നുവല്ലോ. ആ സന്തോഷത്തോടെ അയാള്‍ എഴുന്നേറ്റു.
പ്രശ്നങ്ങൾ തീരാൻ ഇത്ര മതി... ഇത്രയേയുള്ളൂ...
ReplyDeleteവിനുവേട്ടന്,
Deleteഎത്രയായാലും ആങ്ങളയും പെങ്ങളുമല്ലേ. പ്രശ്നം എളുപ്പത്തില്‍ തീരും
ഞാൻ ഒത്തിരി വൈകി, ആദ്യം മുതൽ വായിച്ചു വരട്ടെ ട്ടോ...
ReplyDeleteകുഞ്ഞൂസ്,
Deleteവായിക്കൂ. അഭിപ്രായം അറിയിക്കൂ.
നാട്ടില്‍ വരണം, ജാഫറിനോടൊപ്പം ചുറ്റിക്കറങ്ങണം. കുറെ വേലയും പൂരവും കാണണം. ഇതൊക്കേയേ മോഹിച്ചുള്ളൂ. അതാണ് അനിതയേയും കുട്ടിയേയും കൂട്ടാതെ ഒറ്റയ്ക്ക് പോന്നത്. മുംബെയില്‍ ഇറങ്ങിയാല്‍ അമ്മ അവിടെ നില്ക്കാന് പറയും. അതുകൊണ്ട് നേരെ ഇങ്ങോട്ട് പോന്നൂ ''. Njaan ithupole cheythirunnu!
ReplyDeleteഡോ.പി.മാലങ്കോട്,
Deleteഉത്സവങ്ങളേയും ആഘോഷങ്ങളേയും സ്നേഹിക്കുന്നവര്‍ അങ്ങിനെയാണ്.
പ്രശ്നങ്ങള്‍ തീര്‍ന്നല്ലോ. അതുമതി
ReplyDeleteajith,
ReplyDeleteഒരുവിധം തിര്‍ന്നു. ഇനിയെന്താണാവോ.