'' എന്താ ദീപുമാമേ, ഈ പെട്ടിക്ക് ഇത്രയധികം ഘനം '' ഡിക്കിയിലുള്ള പെട്ടി എടുക്കാന്‍ ശ്രമിക്കവേ ഉണ്ണിക്കുട്ടന് ചോദിച്ചു. ബാഗുകളും മറ്റു പെട്ടികളും ഇതിനോടകം അവന് അകത്ത് എത്തിച്ചിരുന്നു.
'' നിന്റെ അനിത അമ്മായി തന്നു വിട്ടതാ. ഇവിടെയുള്ളവര്‍ക്ക് അവള് വാങ്ങിയ സമ്മാനങ്ങളാണ് അതിനകത്ത് ''. ദിലീപ് മേനോന് പെട്ടിയുടെ ഒരുഭാഗം പിടിച്ചു. ഉണ്ണിക്കുട്ടനും ചെറിയമ്മയും അതിന്റെ മറുവശവും .
'' എന്തൊക്കെയാ അതിലുള്ളത് '' മുറിയിലെ കട്ടിലിന്നടിയിലേക്ക് പെട്ടി നീക്കി വെച്ചു കഴിഞ്ഞ ഉടനെ ഉണ്ണിക്കുട്ടന്റെ അടുത്ത ചോദ്യമെത്തി.
'' എനിക്കതൊന്നും അറിയില്ല. അവള് വന്നിട്ട് ഓരോരുത്തര്‍ക്കും ഉള്ളത് എടുത്ത് കൊടുത്തോട്ടേ ''.
'' അല്ലെങ്കിലും അവള്‍ക്ക് നല്ല കുടുംബസ്ഥായീണ്ട് '' വലിയമ്മ പറഞ്ഞു '' നല്ല തറവാട്ടില്‍ പിറന്നോര് അങ്ങിനേയാ ''. അനിതയെക്കുറിച്ച് ഇവര്‍ക്കാര്‍ക്കും ഒന്നും അറിയില്ല, അവളുടെ ദുഖത്തെക്കുറിച്ചും. സ്വന്തം അനുഭവങ്ങളാണ് ഒരു പക്ഷെ അവളെ ഈ വിധം ഉദാരമതിയാക്കിയത്.
പണത്തിനോടുള്ള ആര്‍ത്തി കാരണം ബന്ധുക്കളെ മുഴുവന്‍ വെറുപ്പിച്ച ആളായിരുന്നു അവളുടെ അച്ഛന്. ശമ്പളവും അതിലേറെ കിമ്പളവും കിട്ടുന്ന ഉദ്യോഗം. കൂടാതെ സ്കൂള്‍ ടിച്ചറായ ഭാര്യയുടെ വരുമാനം. കാശിന് ഒട്ടും പഞ്ഞമില്ല. എന്നിട്ടും സ്വത്തിന്നുവേണ്ടി വളര്‍ത്തി വലുതാക്കിയ രക്ഷിതാക്കള്‍ക്കും സ്വന്തം കൂടപ്പിറപ്പുകള്ക്കുമെതിരെ കേസ് കൊടുത്തു. ഭര്‍ത്താവിന്റെ പാത ഭാര്യ പിന്തുടര്ന്നു. കണക്കു പറഞ്ഞ് അവരും വീതം വാങ്ങിയതോടെ രണ്ടു കുടുംബങ്ങളുമായുള്ള ബന്ധം തീര്‍ന്നു. എന്നിട്ട് എന്തുണ്ടായി ? നല്ല വീട്, കാറ്, ബാങ്ക് ബാലന്‍സ്, നിക്ഷേപങ്ങള്‍. മകന് വിദേശത്തും മകള്‍ക്ക് ബാംഗ്ലൂരിലും ജോലി. ഉള്ള സൌഭാഗ്യങ്ങള്‍ പങ്കിടാന്‍ സ്വന്തക്കാരെന്നു പറഞ്ഞ് ആരും വരാനില്ല. പറയത്തക്ക അസുഖങ്ങളുമില്ല. അതുകൊണ്ടുതന്നെ ജീവിതം സന്തോഷഭരിതമായിരുന്നു. പക്ഷെ എല്ലാം ഒരു നിമിഷംകൊണ്ട് തീര്‍ന്നു. ഷോപ്പിങ്ങിന് ഇറങ്ങിയ ഭാര്യയും ഭര്‍ത്താവും സഞ്ചരിച്ചിരുന്ന ബൈക്ക് ചരക്കു കയറ്റിയ ലോറിയുമായി കൂട്ടിയിടിച്ചു. ഇരുവരും സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടു. '' രണ്ടെണ്ണൂം നടുറോഡില്‍ കിടന്ന് വെള്ളം കിട്ടാതെ ചത്തുപോട്ടേ '' എന്ന വീട്ടുകാരുടെ ശാപം ഫലിച്ചു.
'' ശവസംസ്ക്കാരത്തിന്ന് തൊട്ടുമുമ്പ് അച്ഛന്റെ വീട്ടുകാര്‍ വന്ന് മുഖം കാണിച്ചു പോയി '' അനിതയുടെ വാക്കുകള്‍ ഇപ്പോഴും ചെവിയിലുണ്ട് '' അമ്മയുടെ കുടുംബത്തിലുള്ളവര്‍ തിരിഞ്ഞു നോക്കിയതേയില്ല ''. സങ്കടം പങ്കുവെക്കാനോ ആശ്വസിപ്പിക്കാനോ ബന്ധുക്കളാരുമില്ലാത്തതിന്റെ വിഷമം ആ ദിവസങ്ങളില്‍ അനുഭവിച്ച കാര്യം അനിത ഇടയ്ക്ക് പറയാറുണ്ട്. ലീവ് കഴിഞ്ഞു പോയ ഏട്ടന് അധികം വൈകാതെ തിരിച്ചെത്തി. വീടും മറ്റു വസ്തുക്കളും വിറ്റ് അനിയത്തിയെ ജോലിസ്ഥലത്തേക്ക് കൂടെ കൂട്ടിക്കൊണ്ടു പോയി.
'' സമ്പാദ്യമോ സ്വത്തോ അല്ല കാര്യം. കരയുമ്പോള്‍ കണ്ണീരൊപ്പുന്ന ബന്ധുക്കളാണ് വലുത് '' എന്ന് അതോടെ അവള്‍ക്ക് ബോദ്ധ്യമായി.
'' എന്താ വല്ലാണ്ടെ ഒരാലോചന '' വലിയമ്മ ചോദിച്ചു. ഒന്നുമില്ലെന്ന് തലയാട്ടി.
'' നിനക്ക് ഇട്ടതൊന്നും മാറണ്ടേ ''. അപ്പോഴാണ് ആ കാര്യം ഓര്‍ത്തതുതന്നെ.
'' എന്റേല് മുണ്ടൊന്നും ഇല്ല ''.
'' തല്‍ക്കാലത്തേക്ക് ഞാന്‍ എളേച്ഛന്റെ ഒരുമുണ്ട് കൊണ്ടുവന്ന് തരാം '' ചെറിയമ്മ പത്തായപ്പുരയിലേക്ക് പോവാനൊരുങ്ങി.
'' എളേച്ഛന്‍ വെള്ളിയാഴ്ച വൈകുന്നേരത്തല്ലേ വരൂ ''.
'' ഇതു നല്ല കഥ. അത് ജോലീലിരിക്കുമ്പോഴല്ലേ. മാഷേട്ടന് റിട്ടയറായിട്ട് കൊല്ലം പത്തായി '' വലിയമ്മ പറഞ്ഞു.
'' രമണിടെ കുട്ടിടെ പിറന്നാളാണ് നാളെ. അവര്‍ വന്നു വിളിച്ചപ്പോള്‍ അവരോടൊപ്പം ഗുരുവായൂരിലേക്ക് പോയി '' ചെറിയമ്മ ബാക്കികൂടി ചേര്‍ത്തു '' നാളെ വൈകുന്നേരം എത്തും ''.
'' ഏതായാലും എനിക്ക് ടൌണുവരെ ഒന്നു പോവാനുണ്ട്. അവിടെ നിന്ന് മുണ്ട് വാങ്ങിക്കാം '' ദിലീപ് മേനോന് പറഞ്ഞു.
'' എന്നാല്‍ നേരം വൈകിക്കണ്ടാ. വേഗം പോയിട്ടു വാ ''.
'' വലിയമ്മേ, ഉണ്ണിക്കുട്ടനെ കൂടെ കൂട്ടിക്കോട്ടേ '' അയാള്‍ ചോദിച്ചു. രാജിചേച്ചിയുടെ ചുറ്റുപാടുകള്‍ മരുമകനോട് ചോദിച്ചറിയണം എന്ന ഉദ്ദേശം കൂടി മനസ്സിലുണ്ടായിരുന്നു.
'' അതിനെന്താ, നീ കൂട്ടീട്ട് പൊയ്ക്കോ ''. കേള്‍ക്കുമ്പോഴേക്ക് പയ്യന് കാറിനടുത്തേക്ക് ഓടിക്കഴിഞ്ഞു.
'' രാത്രീലിക്ക് നിനക്ക് എന്താ വേണ്ടത്. ചോറോ ചപ്പാത്തിയോ '' ചെറിയമ്മ അന്വേഷിച്ചു '' പറഞ്ഞാല്‍ വരുമ്പോഴേക്കും ഉണ്ടാക്കായിരുന്നു ''.
'' ഒന്നും ഉണ്ടാക്കണ്ടാ. ഞങ്ങള്‍ വരുമ്പോള്‍ ഹോട്ടലിന്ന് എല്ലാവര്ക്കും ഉള്ള ഭക്ഷണം വാങ്ങീട്ട് വരാം ''.
കാര്‍ പടി കടന്ന് പുറത്തിറങ്ങി.
'' എങ്ങിനെയുണ്ട് ദീപുമാമേ നമ്മുടെ റോഡ് ''. അപ്പോഴാണ് ശ്രദ്ധിച്ചത്. ഇങ്ങോട്ടു പോരുമ്പോള്‍ നാട് എത്തിയ സന്തോഷത്തില്‍ അതൊന്നും നോക്കിയില്ല.
'' നല്ല കോണ്‍ക്രീറ്റ് റോഡ്. വീതി കമ്മിയാണ് എന്നേയുള്ളു ''. മുമ്പ് കുണ്ടന്‍ ഇടവഴിയായിരുന്നു. പത്തിരുപത് കൊല്ലം മുമ്പ് വീതി കൂട്ടി. നിരപ്പല്ലാത്ത ഭാഗത്ത് മണ്ണൊലിക്കുന്നത് തടയാന്‍ വലിയ കരിങ്കല്‍ കഷ്ണങ്ങള്‍ ഇട്ടു. അല്ലാത്ത ഭാഗങ്ങളില്‍ വെറും മണ്ണും. മഴ പെയ്താല്‍ ചേറും ചളിയും ആയിരിക്കും.
'' പഞ്ചായത്ത് ഫണ്ടോണ്ട് ചെയ്തതാണ് . വല്യേ അമ്മാമന്റെ ശിഷ്യനാ മെമ്പറ്. ഒറ്റ പൈസ അടിച്ചു മാറ്റിയിട്ടില്ല. അതാണ് റോഡ് ഇത്ര നന്നാവാന്‍ കാരണം ''. പപ്പനമ്മാമനെക്കുറിച്ചാണ് പറയുന്നത്. അദ്ദേഹത്തെപോലുള്ള ആദര്ശവാന്മാര് ഇപ്പോഴുമുണ്ട് എന്നത് അത്ഭുതം തന്നെ. മെയിന്‍ റോഡില്‍ ചേരുന്ന മുക്കെത്തി.
'' വീരാന്കുട്ടിടെ മക്കള്‍ ഉണ്ടാക്കുന്ന വീടാ അത്. പണി കഴിയുമ്പോള്‍ ഒന്നൊന്നര കോടി ഉറുപ്പിക ആവുംന്നാണ് ആള്ക്കാര് പറയുന്നത് ''.
തെങ്ങോലകൊണ്ട് മറച്ചതിന്ന് പുറകില്‍ വലിയൊരു കെട്ടിടം പൊങ്ങി വരുന്നുണ്ട്. ലിന്‍ഡല്‍ ലെവല്‍ എത്തി കഴിഞ്ഞു. റോഡില്‍ കയറിയതും ആക്സിലറേറ്ററില്‍ കാല് അമര്‍ത്തി. മരുമകന് റോഡിലേക്ക് കണ്ണും നട്ട് ഇരിപ്പാണ്.
'' നീ എപ്പോഴാ അമ്മയുടെ അടുത്തേക്ക് പോവുന്നത് ''.
'' കോളേജ് അടച്ചാല്‍ ചിലപ്പോള്‍ പോവും. ചിലപ്പോള്‍ പോവില്ല ''.
'' അതെന്താ അങ്ങിനെ ''.
'' കയ്യിലുള്ള കാശ് വെറുതെയെന്തിനാ ബസ്സുകാര്‍ക്കും വണ്ടിക്കാര്‍ക്കും കൊടുക്കുന്നത് എന്ന് അമ്മമ്മ ചോദിക്കും. പിന്നെ എന്താ ചെയ്യാ ''.
'' അപ്പോള്‍ അമ്മയെ കാണണം എന്ന് തോന്നില്ലേ ''.
'' മോഹിച്ചതൊക്കേ നടക്ക്വോ ദീപുമാമേ. ചെറിയ അനിയത്തിയെ കാണണം എന്ന് ഇടയ്ക്ക് തോന്നും. സുഖമില്ലാത്ത കുട്ടിയല്ലേ. അമ്മമ്മ ആ കാശുംകൂടി സൂക്ഷിച്ചു വെച്ചാല്‍ പിന്നേക്ക് അവര്‍ക്ക് ഉപകാരം ആവ്വോലോ എന്ന് കുറെ കഴിയുമ്പോള്‍ ആലോചിക്കും ''.
'' അച്ഛന് ശമ്പളം കിട്ടുന്നില്ലേ. പിന്നെ എന്താ ഇത്ര കഷ്ടപ്പാട് ''.
'' അറിയാഞ്ഞിട്ടാണ്. അച്ഛന് എന്തന്നെ ശമ്പളം ഉണ്ട്. അതുകൊണ്ട് ഒരു കുടുംബം കഴിയണ്ടേ. അതും പോരാത്തതിന്ന് ചെറിയ പെങ്ങളുടെ ചികിത്സയ്ക്ക് മാസാമാസം കുറെ കാശ് ചിലവ് വരും. മുത്തി ഉണ്ടായിരുന്നപ്പോള്‍ ഇതിലും കഷ്ടമായിരുന്നു ''.
'' ആരുടെ കാര്യമാണ് നീ പറയുന്നത് ''.
'' അച്ഛന്റെ അമ്മടെ. അച്ഛന് ശമ്പളം കിട്ടാന്‍ കാത്തിരിക്കും. ആ ചിലവുണ്ട്, ഈ ചിലവുണ്ട്, ഇത്ര പണം കൊണ്ടാ എന്നും പറഞ്ഞ് ചോദിക്കും. കൊടുക്കാഞ്ഞാല് അതു മതി. ആ ബാധ ഒഴിയട്ടെ എന്നും പറഞ്ഞ് അച്ഛനോട് ചോദിച്ച പണം കൊടുക്കാന്‍ അമ്മ പറയും. എന്നിട്ടും എപ്പോഴും കുറ്റം അമ്മയ്ക്കാണ് ''.
'' എന്തിനാ അവര്‍ രാജിചേച്ചിയെ കുറ്റം പറയുന്നത് ''.
'' വലിയ തറവാട്ടുകാരാണ്, അമ്മയ്ക്ക് ഒറ്റ മകളാണ്. ധാരാളം സ്വത്തുണ്ട് എന്നൊക്കെ ബ്രോക്കര്‍ വന്ന് പറഞ്ഞതോണ്ടാണ് എരുമയെപോലത്തെ പെണ്ണിനെ എന്റെ മകനെക്കൊണ്ട് കെട്ടിച്ചത്. ഇപ്പൊ കാല്‍കാശ് കുടുംബത്തില്‍ നിന്ന് കിട്ടുണൂല്യാ ചിലവിന് ആളാവും ചെയ്തൂ എന്നൊക്കെ എപ്പോഴും പറയും ''.
'' മുത്തി എപ്പഴാ മരിച്ചത് ''.
'' കഴിഞ്ഞ മഴക്കാലത്ത്. അതോടെ സ്വൈരക്കേട് കുറെ തീര്‍ന്നു ''.
'' അവര്‍ കുറ്റം പറയുമ്പോള്‍ നിന്റെ അമ്മ ഒന്നും പറയില്യേ ''.
'' ഒരക്ഷരം പറയില്ല. പിന്നീട് എപ്പോഴെങ്കിലും അമ്മയോട് അതിനെക്കുറിച്ച് ചോദിച്ചാല്‍ അയമ്മ എന്തോ പറഞ്ഞോട്ടേ. എന്റെ മുജ്ജന്മ പാപം അത്ര കണ്ട് കുറഞ്ഞു കിട്ട്വോലോ എന്നു പറഞ്ഞൊഴിയും ''.
കേട്ടേടത്തോളം കൊണ്ടു തന്നെ മതിയായി. രാജിചേച്ചി ഒരുപാട് ദുരിതങ്ങള്‍ അനുഭവിച്ചു കഴിഞ്ഞു. ഇപ്പോഴും അതില്‍ നിന്ന് മോചനം ലഭിച്ചിട്ടില്ല. കുട്ടിക്കാലത്ത് വളരെയധികം സ്നേഹം ചൊരിഞ്ഞു തന്നതാണ് അവര്‍. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അവരെ ചിന്തിക്കുകപോലും ഉണ്ടായിട്ടില്ല. സ്വന്തം ജീവിത സുഖങ്ങളില്‍ മുഴുകി കൂടി. ഉല്ലാസത്തിന്നും ആര്ഭാടത്തിന്നുമായി താന്‍ ചിലവഴിക്കുന്നതിന്റെ ചെറിയൊരു ഭാഗം മതി അവരുടെ കുടുംബത്തിന്ന് അല്ലലില്ലാതെ കഴിഞ്ഞു കൂടാന്‍. അവര്‍ക്ക്ഒരു കൈ സഹായം നല്കാന് തോന്നാഞ്ഞതില്‍ കുറ്റബോധം തോന്നി.
'' ഇത്രയധികം വിഷമിക്കുമ്പോള്‍ എന്തേ എന്നെ ഒന്നും അറിയിക്കാഞ്ഞത് ''.
'' അമ്മ സമ്മതിക്കില്ല. ഒരിക്കല്‍ ഞാന്‍ ദീപുമാമയ്ക്ക് ഒരു എഴുത്തയച്ചോട്ടേ എന്ന് ചോദിച്ചതാണ്. അന്യ നാട്ടില്‍ അവന് എന്തൊക്കെ കഷ്ടം സഹിക്കുന്നുണ്ട് എന്നറിയില്ല. നമ്മുടെ ബുദ്ധിമുട്ട് അറിയിച്ച് അവനെ സങ്കടപ്പെടുത്തണ്ടാ എന്നു പറഞ്ഞ് മുടക്കി ''.
ആ മനസ്സിന്റെ വലുപ്പത്തിന്നു മുമ്പില്‍ വല്ലാതെ ചെറുതായതുപോലെ തോന്നി. കാഴ്ചയ്ക്ക് മങ്ങല്‍ തോന്നുന്നുണ്ട് . പോക്കറ്റില്‍ നിന്ന് കര്‍ച്ചീഫെടുത്ത് മുഖം തുടച്ചു. ഹൈവേയിലൂടെ ചീറിപ്പായുന്ന വാഹനങ്ങള്‍ കണ്ടു തുടങ്ങി.
നോവല്‍ തുടര്‍ന്ന് വായിയ്ക്കുന്നുണ്ട്
ReplyDeleteനല്ല രീതിയില്‍ പുരോഗമിക്കുന്നു
നന്മയുള്ള മനുഷ്യരാണല്ലോ കഥയില്‍. അത് വളരെ നന്നായി
ഒന്ന് മുതൽ 4 വരെയുള്ള അദ്ധ്യായങ്ങളും വായിച്ചു. നന്നായിരിക്കുന്നു. അജിതേട്ടൻ പറഞ്ഞപോലെ നന്മകൾ മരിക്കാതിരിക്കട്ടെ
ReplyDeleteajith,
ReplyDeleteഭൂരിഭാഗം മനുഷ്യരും നല്ലവരാണ്. അതല്ലേ ലോകം നില നിന്നു പോവുന്നത്.
ബഷീര്‍.പി.ബി. വെള്ളറക്കാട്,
വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന്ന് വളരെ നന്ദി.
അജിത്ഭായിയുടെ അഭിപ്രായത്തെ ഞാനും പിന്താങ്ങുന്നു...
ReplyDeleteകേരളേട്ടന്റെ ഈ നോവൽ ഒരുപാട് ഗൃഹാതുരത്വം പകരുന്നു...
വിനുവേട്ടന്,
ReplyDeleteനാട്ടിന്‍പുറം പശ്ചാത്തലമാക്കിയ കഥയല്ലേ. അതായിരിക്കും കാരണം
Paavam Rajichechi...
ReplyDeleteനന്മയുള്ള മനുഷ്യര്‍...
ReplyDeleteഡോക്ടർ,
ReplyDeleteഅതെ. ഒരു പാവം.
Echmukutty,
മിക്ക മനുഷ്യർ നന്മയുള്ളവരാണല്ലോ.
രാജിച്ചേച്ചി .പാവം.സങ്കടം തോന്നുന്നു.
ReplyDelete